ബ്രിട്ടീഷ് ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ഇറാഖിലേക്കും ഇറാനിലേക്കും യാത്ര; വൈറലായി പഴയ ഒരു പാസ്പോര്‍ട്ട് !
1928 മുതല്‍ '38 വരെ റഹ്മാൻ ഷാ ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇറാനിലേക്കും ഇറാഖിലേക്കും നിരന്തരം സഞ്ചരിച്ചുവെന്നതിന് തെളിവായി ആ രാജ്യങ്ങളുടെ ഔദ്ധ്യോഗീക മുദ്രകള്‍ പാസ്പോര്‍ട്ടില്‍ പതിപ്പിച്ചിരുന്നു. ഒപ്പം അദ്ദേഹത്തിന്‍റെ ഒരു വിന്‍റേജ് ചിത്രവും പാസ്പോര്‍ട്ടില്‍ നല്‍കിയിരുന്നു.
![Video of British Indian passport that traveled to Iran and Iraq goes viral bkg Video of British Indian passport that traveled to Iran and Iraq goes viral bkg](https://static-ai.asianetnews.com/images/01hhkc9gw2b2agm9h8tetf388q/british-indian-passport_363x203xt.jpg)
പഴയതിനോട് മനുഷ്യനുള്ള പ്രതിപത്തി ഏറെ പ്രശസ്തമാണ്. പുരാവസ്തുക്കള്‍ക്ക് മോഹ വില നല്‍കി വാങ്ങാന്‍ ആളുകള്‍ തയ്യാറാകുന്നതും അതുകൊണ്ടാണ്. സ്വതന്ത്രാനന്തരം ഇന്ത്യ മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ സ്വാതന്ത്ര്യത്തിന് എണ്ണിയാടൊടുങ്ങാത്ത രാജാക്കന്മാരും ബ്രീട്ടീഷുകാരും ഈ ഉപഭൂഖണ്ഡം പലതായി പല തവണയായി ഭരിച്ചു. ഇക്കാല ഘട്ടത്തിലെ പല വസ്തുക്കളും ഇന്ന് പലപ്പോഴായി സാമൂഹിക മാധ്യമങ്ങളിലൂടെ വെളിച്ചം കാണുന്നു. ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്ക് കടത്തിയ പല പുരാവസ്തുക്കളും ഇന്ന് സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. ഇതിനിടെയാണ് കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഉപയോഗിക്കപ്പെട്ടിരുന്ന ആദ്യ കാല ഇന്ത്യന്‍ പാസ്പോട്ടുകളിലൊന്ന് സാമൂഹിക മാധ്യമത്തില്‍ വൈറലായത്.
vintage.passport.collector എന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോക്ക് ഒപ്പം, '1928 - 38 കാലഘട്ടത്തില്‍ ഇറാനിലേക്കും ഇറാഖിലേക്കും യാത്ര ചെയ്ത ഒരു ക്ലാര്‍ക്ക് ഉപയോഗിച്ചിരുന്ന ബ്രീട്ടീഷ് ഇന്ത്യ / ഇന്ത്യന്‍ സാമ്രാജ്യത്തിലെ പാസ്പോര്‍ട്ട്' എന്ന് കുറിച്ചു. ഒപ്പം വീഡിയോയില്‍ പാസ്പോര്‍ട്ടിനെ കുറിച്ച് വിശദമായ വിവരണവും നല്‍കുന്നു. ബ്രീട്ടീഷ് ഇന്ത്യയില്‍ ക്ലാര്‍ക്ക് ആയി ജോലി ചെയ്തിരുന്ന ഒരു സയ്യിദ് മുഹമ്മദ് ഖലീൽ റഹ്മാൻ ഷായുടെ പാസ്‌പോർട്ട് ആയിരുന്നു അത്. അല്‍പം നിറം മങ്ങിയ രാജകീയ നീല നിറമുള്ള പാസ്പോര്‍ട്ടില്‍ ബ്രീട്ടീഷ് രാജാവിന്‍റെ മോണോഗ്രാം പതിപ്പിച്ചിരുന്നു. 1928 മുതല്‍ '38 വരെ റഹ്മാൻ ഷാ ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇറാനിലേക്കും ഇറാഖിലേക്കും നിരന്തരം സഞ്ചരിച്ചുവെന്നതിന് തെളിവായി ആ രാജ്യങ്ങളുടെ ഔദ്ധ്യോഗീക മുദ്രകള്‍ പാസ്പോര്‍ട്ടില്‍ പതിപ്പിച്ചിരുന്നു. ഒപ്പം അദ്ദേഹത്തിന്‍റെ ഒരു വിന്‍റേജ് ചിത്രവും പാസ്പോര്‍ട്ടില്‍ നല്‍കിയിരുന്നു.
പാസ്പോര്‍ട്ടിന്‍റെ വീഡിയോ ഇതിനകം മുപ്പത് ലക്ഷത്തോളം ആളുകള്‍ കണ്ടു. ഏതാണ്ട് ഒരു ലക്ഷത്തിന് അടുത്ത് ആളുകള്‍ ലൈക്ക് ചെയ്തു. പാസ്പോര്‍ട്ട് അനുവദിക്കപ്പെട്ടിരുന്നത് അലഹബാദിൽ വച്ചാണെന്ന് ചിലര്‍ കുറിച്ചു. മറ്റ് ചിലര്‍ അദ്ദേഹം ഷിയാ വിശ്വാസിയാണെന്നും ഇറാനിലെയും ഇറാഖിലെയും ഷിയാ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയതാകുമെന്നും എഴുതി. ചിലര്‍ അത് തന്‍റെ മുതുമുത്തച്ഛന്‍റെ പാസ്പോര്‍ട്ടാണ് തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടു. വിന്‍റേജ് പാസ്പോര്‍ട്ട് അതിന് മറുപടി നല്‍കിയത്, 'ഇത് പോലെ മൂന്നാല് ആളുകള്‍ പറഞ്ഞിരുന്നെന്നും ഇതില്‍ ആരെ താന്‍ വിശ്വസിക്കുമെന്നായിരുന്നു.' ആ പാസ്പോര്‍ട്ട് ഉടമയുടെ അനന്തരാവകാശികളെ കണ്ടെത്തണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടപ്പോള്‍, 'അത് തന്‍റെ ജോലിയല്ലെന്നും താന്‍ ചാരിറ്റിക്ക് വേണ്ടിയല്ല ഇത് ചെയ്യുന്നതെന്നും അതിനാല്‍ നിങ്ങള്‍ അതിനായി പണമുടക്കുമോ എന്നുമായിരുന്നു വിറ്റേജ് പാസ്പോര്‍ട്ടിന്‍റെ മറു ചോദ്യം.