“നിരവധി പ്രതിസന്ധികളും വഞ്ചനകളും തരണം ചെയ്താണ് ഞാൻ ഇവിടെ വന്നത്. ഒരു ദിവസം ഞാൻ ഈഴം സന്ദർശിച്ച് എന്‍റെ ജനങ്ങളെ സേവിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ” ദ്വാരക പറഞ്ഞു.
ഡീപ് ഫേക്ക് എന്ന ആരോപണങ്ങള്‍ക്കിടെയിലും ശ്രീലങ്കയില്‍ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്‍റെ മകൾ ദ്വാരകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. എൽടിടിഇ മാവീരർ നാളായി (വീരദിനം) ആഘോഷിക്കുന്ന നവംബർ 27 -ന് 'tamiloli.net' എന്ന വെബ് പോർട്ടലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ ശ്രീലങ്കൻ തമിഴരുടെ 'രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്' വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ദ്വാരക പ്രഖ്യാപിച്ചു. ദ്വാരക തമിഴ് ജനതയെ അഭിസംബോധന ചെയ്യുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെ അത് ഡീപ്പ് ഫേക്ക് വീഡിയോയാണെന്ന പ്രചാരണവും ശക്തമായിരുന്നു. കറുപ്പും സ്വര്‍ണ്ണ നിറവും കലര്‍ന്ന സാരിയും കറുത്ത ബ്ലൗസും ധരിച്ച് ഒരു പോഡിയത്തിന് മുന്നില്‍ നിന്ന് ആളുകളെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പുറകില്‍ വേലുപ്പിള്ള പ്രഭാകറിന്‍റെ ചിത്രവും തമിഴ് പുലികളുടെയും കൊടികളും ചേര്‍ത്തിരുന്നു.
തമിഴ് ഒളി എന്ന വെബ് പോര്‍ട്ടലിലും തമിഴ് അനുകൂല യൂറ്റ്യൂബ് ചാനലികളിലും വീഡിയോ പങ്കുവയ്ക്കപ്പെട്ടു. തമിഴ് ഈഴത്തെ, സിംഹള ബുദ്ധ പ്രദേശമാക്കി മാറ്റിയ ശ്രീലങ്കൻ സർക്കാരിനെ ദ്വാരക രൂക്ഷമായി വിമർശിച്ചു. ഈഴം തമിഴർക്ക് നീതി ലഭിച്ചില്ലെന്നും നീതി ഉറപ്പാക്കുന്നതിൽ ഐക്യരാഷ്ട്രസഭയും ആഗോള ശക്തികളും പരാജയപ്പെട്ടെന്നും അവർ കുറ്റപ്പെടുത്തി. ഇത് പോരാട്ടം തുടരാന്‍ കാരണമാണെന്നും ദ്വാരക ചൂണ്ടിക്കാട്ടി. അതേ സമയം വീഡിയോയുടെ ആധികാരിക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2009 ല്‍ നടന്ന മുള്ളിവയ്ക്കൽ യുദ്ധത്തിന്‍റെ അവസാന നാളുകളിൽ വേലുപ്പിള്ള പ്രഭാകരനും കുടുംബവും കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് ശേഷം കഴിഞ്ഞ 14 വര്‍ഷവും ദ്വാരകയെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലായിരുന്നു. ഇതിനിടെയാണ് 'മണ്ണിന്‍റെ മകൾ ദ്വാരക പ്രഭാകരന്‍റെ നയപ്രഖ്യാപന പ്രസംഗം' എന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
കൊല്ലപ്പെട്ട എൽടിടിഇ തലവൻ വേലുപിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യും: അറിയിപ്പ്
“നിരവധി പ്രതിസന്ധികളും വഞ്ചനകളും തരണം ചെയ്താണ് ഞാൻ ഇവിടെ വന്നത്. ഒരു ദിവസം ഞാൻ ഈഴം സന്ദർശിച്ച് എന്‍റെ ജനങ്ങളെ സേവിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ” ദ്വാരക പറഞ്ഞു. 2009 -ലെ അവസാനഘട്ട യുദ്ധത്തിൽ എൽ.ടി.ടി.ഇയെ ഒറ്റയ്ക്ക് നേരിടാൻ കഴിയാതെ സിംഹള സർക്കാർ ശക്തമായ രാജ്യങ്ങളുമായി കൈകോർത്തിരുന്നുവെന്ന് ശ്രീലങ്കൻ തമിഴിൽ 12 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ ഇവര്‍ പറഞ്ഞു. ശ്രീലങ്കന്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്താന്‍ എല്‍ടിടിഇയ്ക്ക് കഴിഞ്ഞിരുന്നെങ്കിലും ശക്തമായ രാജ്യങ്ങള്‍ ഇടപെട്ട് ലങ്കന്‍ സൈന്യത്തെ സഹായിച്ചെന്നും ഇന്ത്യയുടെ പേരെടുത്ത് പറയാതെ ഇവര്‍ പറഞ്ഞു. “അതാണ് ഞങ്ങളുടെ സൈനിക പോരാട്ടം മുള്ളിവയ്ക്കലിൽ അവസാനിച്ചത്. എന്നാൽ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല, ”അവർ കൂട്ടിച്ചേര്‍ത്തു.
ലങ്കൻ സർക്കാർ തമിഴ് ഈഴത്തെ സിംഹള ബുദ്ധ പ്രദേശമാക്കി മാറ്റുകയാണ്. അവിടെ ജനങ്ങൾക്ക് സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ഞങ്ങളുടെ പോരാട്ടത്തിന്‍റെ കാരണങ്ങൾ ഇപ്പോഴും സജീവമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള തങ്ങളുടെ പോരാട്ടം മുന്നോട്ടു കൊണ്ടുപോകും. ഞങ്ങൾ ഞങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുമെന്നും അവര്‍ അവകാശപ്പെട്ടു. ഒപ്പം അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും സ്വാതന്ത്ര്യത്തിനായുള്ള ഞങ്ങളുടെ അന്വേഷണത്തിൽ ഒരുമിച്ച് സഞ്ചരിക്കേണ്ടതുണ്ടെന്ന് ശ്രീലങ്കൻ തമിഴ് രാഷ്ട്രീയ പാർട്ടികളോട് അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യ ഉൾപ്പെടെ എല്ലാ കൈകളും സ്നേഹത്തോടെ പിടിക്കുമെന്നും ദ്വാരക കൂട്ടിചേര്‍ത്തു. എന്നാല്‍ വീഡിയോയുടെ ആധികാരികത ഇതുവരെ ഉറപ്പാക്കപ്പെട്ടിട്ടില്ല. അതേസമയം തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി വക്താക്കള്‍ ഇതൊരു ഡീപ് ഫേക്ക് വീഡിയോയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി.
