ഓരോ കുട്ടികളും കൊണ്ടുവരേണ്ട സാധനങ്ങളുടെ വിവരണവും നല്‍കിയിട്ടുണ്ട്. അതുപോലെ അന്നേ ദിവസം കുട്ടികള്‍ക്ക് ആവശ്യമായ ചോറ് ഇലയില്‍ കൊടുത്തു വിടണമെന്നും അധികൃതര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

ഓണമിങ്ങ് അടുത്തെത്തി കഴിഞ്ഞു. ഇത്തവണ പ്രളയവും കൊവിഡും എല്ലാം മാറ്റി നിർത്തി ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മിക്ക സ്ഥലങ്ങളും സ്ഥാപനങ്ങളും. പലരും ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളരാംഭിച്ച് കഴിഞ്ഞു. ഓണാവധിക്ക് മുമ്പ് തന്നെ ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്കൂളുകളും കോളേജുകളും. അതിനിടയിലാണ് ഒരു സ്കൂൾ രക്ഷിതാക്കൾക്ക് അയച്ച ഒരു അഭ്യർത്ഥന സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടികൾക്ക് ഓണസദ്യയ്ക്ക് ചോറ് ഇലയിൽ കൊടുത്തു വിടണം എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, അക്കൂട്ടത്തിൽ വേറൊരു കാര്യം കൂടി സ്കൂൾ ആവശ്യപ്പെടുന്നുണ്ട്. എന്തൊക്കെയാണ് കൊടുത്തു വിടേണ്ടത് എന്നതിന്റെ ലിസ്റ്റും നിർദ്ദേശത്തിൽ പറയുന്നു. അക്കൂട്ടത്തിൽ അണ്ടിപ്പരിപ്പും മുന്തിരിയും ഉണ്ട്. 

'ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളില്‍ കുട്ടികള്‍ക്ക് ഓണസദ്യ ഒരുക്കുന്നുണ്ട്. അതിനായി എല്ലാ കുട്ടികളും വീടുകളില്‍ നിന്ന് ഓരോ വിഭവങ്ങള്‍ ആറു പേര്‍ക്ക് കഴിക്കാവുന്ന വിധത്തില്‍ കൊടുത്തു വിടേണ്ടതാണ്' എന്നാണ് കൊച്ചിയിലെ ഈ സ്വകാര്യ സ്കൂൾ രക്ഷിതാക്കൾക്ക് അയച്ച കത്ത് തുടങ്ങുന്നത്. 

ഓരോ കുട്ടികളും കൊണ്ടുവരേണ്ട സാധനങ്ങളുടെ വിവരണവും നല്‍കിയിട്ടുണ്ട്. അതുപോലെ അന്നേ ദിവസം കുട്ടികള്‍ക്ക് ആവശ്യമായ ചോറ് ഇലയില്‍ കൊടുത്തു വിടണമെന്നും അധികൃതര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. പായസം സ്കൂളില്‍ നിന്നും ഉണ്ടാക്കുന്നുണ്ട്. അതിനായിട്ടാണ് അണ്ടിപ്പരിപ്പും മുന്തിരിയും ഏലക്കായും അടങ്ങുന്ന ചെറിയ പാക്കറ്റ് കൊടുത്തു വിടാന്‍ സ്കൂള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 

വെളിച്ചെണ്ണ, സാമ്പാർ പരിപ്പ്, ബെല്ലം, നെയ്യ്, പുളി, വടുകപ്പുളി, ഇഞ്ചി, ശർക്കര ഉപ്പേരി തുടങ്ങിയവയാണ് ലിസ്റ്റിലുള്ള മറ്റ് വസ്തുക്കൾ. ഏതായാലും സോഷ്യൽ മീഡിയയിൽ കത്ത് വൈറലായതോടെ സമാനമായ സ്കൂൾ നിർദ്ദേശങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് തുടങ്ങിയിട്ടുണ്ട്.