രാത്രി ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവമെന്നും യുവതി കുറിച്ചു. 

ന്ത്യന്‍ റെയില്‍വേയുടെ സുരക്ഷിതത്വം പേപ്പറില്‍ മാത്രമാണെന്നാണ് പൊതുവേയുള്ള പരാതി. എന്നാല്‍, കഴിഞ്ഞ ദിവസം ഇതിന് തികച്ചും വ്യത്യസ്തമായ ഒരു കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. മുംബൈയിൽ നിന്ന് സൂററ്റിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയാണ് കുറിപ്പെഴുതിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ രാത്രിയില്‍ ടെയിനിൽ പരിശോധന നടത്തിയതിനെ കുറിച്ചായിരുന്നു യുവതി തന്‍റെ ലിങ്ക്ഡിന്‍ അക്കൗണ്ടില്‍ എഴുതിയത്. പിന്നാലെ കുറിപ്പ് വൈറലായി.

വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കിയപ്പോൾ, രാത്രി വൈകിയുള്ള തന്‍റെ ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതമായി തോന്നിയെന്ന് യുവതി എഴുതി. 'രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർ രാത്രി വൈകിയുള്ള ട്രെയിൻ യാത്രയ്ക്കിടെ എന്നെ അന്വേഷിച്ചപ്പോഴാണ് നമ്മുടെ രാജ്യം എത്രത്തോളം മുന്നോട്ട് പോയെന്ന് എനിക്ക് മനസ്സിലായത്. ഇന്നലെ, മുംബൈയിൽ നിന്ന് സൂററ്റിലേക്ക് രാത്രി വൈകിയുള്ള ഒരു ട്രെയിനിൽ ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ, രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർ രാത്രി 11 മണിയോടെ എന്‍റെ കമ്പാർട്ടുമെന്റിൽ കയറി, 'സീറ്റ് 38 - പൂർവി?' എന്ന് ചോദിച്ചു. അൽപ്പം ആശയക്കുഴപ്പത്തിലായ ഞാൻ പൂർവ്വിയാണെന്ന് അവരോട് പറഞ്ഞു. അവർ എനിക്ക് സുഖമാണോയെന്ന് അന്വേഷിച്ചു. എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നും ചോദിച്ചു. പിന്നീട് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാനായി ഒരു ഹെൽപ്പ്‌ലൈൻ നമ്പറും നൽകിയെന്ന് യുവതി എഴുതി.

പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കിലും ഇത്തരമൊരു അനുഭവം ആദ്യത്തേതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്‍റെ അടുത്തിരുന്ന വൃദ്ധ ദമ്പികളും ആശ്ചര്യപ്പെട്ടെന്നും അവരുടെ കൊച്ച് മകളും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നയാളാണെന്നും ഇത്തരം അന്വേഷണങ്ങൾ യാത്രക്കാര്‍ക്ക് ആശ്വാസകരമാണെന്ന് അവര്‍ പറഞ്ഞതായും യുവതി കൂട്ടിച്ചേര്‍ത്തു. നമ്മൾ വികസിത രാജ്യങ്ങളുടെ ഒപ്പം എത്തിയിട്ടില്ലെങ്കിലും ഇത്തരം നിമിഷങ്ങൾ വലിയ ആശ്വാസമാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു. കുറിപ്പ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് സമാന അനുഭവങ്ങളുമായി എത്തിയത്. നിരവധി പേര്‍ ഇത്തരമൊരു അനുഭവം പങ്കുവച്ചതിന് യുവതി അഭിനന്ദിക്കാനെത്തി.