യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും ഇറാനിൽ "ജൻ-ഫദ" എന്ന പേരിൽ സമൂഹ വിവാഹം നടന്നു. ടെഹ്‌റാനിൽ മാത്രം 1,000 ദമ്പതിമാർ വിവാഹിതരായ ഈ ആഘോഷത്തിൽ, സൈനിക ഉപകരണങ്ങൾ കൊണ്ട് അലങ്കരിച്ച വാഹനങ്ങൾ ശ്രദ്ധേയമായി.

ദു അൽ ഹിജ്ജ് മാസത്തിലെ ഒന്നാം തിയതി (ജൂലൈ 18-19) ഇറാനിൽ ദേശീയ വിവാഹ ദിനമാണ്. ഇത്തവണ യുദ്ധ ഭീതിക്കിടെയിലായിരുന്നു രാജ്യം, കഴിഞ്ഞ ഫെബ്രുവരി 28 -ാം തിയതി, ചർച്ചകൾക്കിടെ അപ്രതീക്ഷിതമായി ഇസ്രയേലും യുഎസും ആരംഭിച്ച ഏകപക്ഷീയമായ യുദ്ധത്തിൽ കനത്ത നാശങ്ങൾക്കിടെയിലും ഇറാൻ പോരാടുകയാണ്. പാകിസ്ഥാന്‍റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളെ തുടർന്ന് താത്ക്കാലിക വെടിനിർത്തലിലാണ് ഇരു രാജ്യങ്ങളുമെങ്കിലും എത് നിമിഷവും വീണ്ടും യുദ്ധം ആരംഭിക്കാമെന്ന അവസ്ഥയും നിലനിൽക്കുന്നു. ഇതിനിടെയാണ് ഇറാനിൽ വിവാഹ മാമാങ്കവും നടന്നത്.
സമൂഹ വിവാഹം
"ജൻ-ഫദ" എന്നറിയപ്പെടുന്ന ഈ സമൂഹ വിവാഹാഘോഷത്തിൽ 1,000 -ത്തോളം ദമ്പതിമാരാണ് വിവാഹിതരായത്. നവദമ്പതികൾക്ക് സഞ്ചരിക്കാനായി സൈനിക ഉപകരണങ്ങളാൽ അലങ്കരിച്ച വിവാഹ വാഹനങ്ങൾ തെരുവിൽ ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. രാജ്യ തലസ്ഥാനമായ ടെഹ്റാനിൽ മാത്രമാണ് 1,000 വിവാഹങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. പ്രധാന നഗര ചത്വരങ്ങളിൽ ഒരേസമയം ചടങ്ങുകൾ നടന്നു, സൈനിക പ്രമേയമുള്ള വിവാഹ വാഹനവ്യൂഹങ്ങൾ ആഘോഷത്തിന് മറ്റൊരു മുഖം നൽകി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആഘോഷങ്ങൾ വേറിട്ട് നിന്നു.
രാവേറെ നീണ്ട ആഘോഷങ്ങൾ
ഇമാം അലിയുടെയും പ്രവാചകൻ മുഹമ്മദിന്‍റെ മകൾ ഫാത്തിമയുടെയും വിവാഹ വാർഷിക ദിവസമാണ് ഇറാനിൽ ദേശീയ വിവാഹം സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒന്നിലധികം നഗര കേന്ദ്രങ്ങളെ ഒരേസമയം വിവാഹ വേദികളാക്കി മാറ്റി. വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യുവ ദമ്പതികൾ നേരിടുന്ന സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചടങ്ങുകൾക്ക് ആയിരക്കണക്കിന് ആളുകൾ സാക്ഷ്യം വഹിച്ചു. ആഘോഷത്തിൽ ഏറ്റവും ചർച്ചയായത്, ദമ്പതികൾക്കായി ഒരുക്കിയ സൈനിക ഉപകരണങ്ങൾ കൊണ്ട് അലങ്കരിച്ച വിവാഹ വാഹനങ്ങളായിരുന്നു. രാത്രി നീളുവോളം പ്രധാന നഗരങ്ങളിലെല്ലാം പരമ്പരാഗത സംഗീതവും നൃത്തവും അടക്കമുള്ള ആഘോഷങ്ങൾ നടന്നു.


