ബ്ലിങ്കിറ്റ് വഴി വേഗത്തിൽ ഓർഡർ ചെയ്ത ഐഫോൺ 17, അൺബോക്സ് ചെയ്യുന്നതിനിടെ യുവതിയുടെ കയ്യിൽ നിന്നും താഴെ വീണു. ആവേശത്തിൽ സംഭവിച്ച ഈ അബദ്ധത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും രസകരമായ പ്രതികരണങ്ങൾ നേടുകയും ചെയ്തു.
വേഗത്തിൽ കിട്ടാനായി ബ്ലിങ്കിറ്റ് വഴി യുവതി ഐഫോണ്‍ 17 ഓർഡർ ചെയ്തു. സംഗതി വളരെ വേഗത്തിൽ തന്നെ കൈയിൽ കിട്ടി. പക്ഷേ. ആവേശം മൂത്ത് ഐഫോണിന്‍റെ കവർ തുറക്കുന്നതിനിടെ ഫോണ്‍ താഴെ വീണു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പെട്ടെന്ന് കൈയിൽ കിട്ടിയെങ്കിലും അതിലേറെ വേഗത്തിൽ ഐ ഫോണ്‍ താഴെയിട്ടത് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ രസിപ്പിച്ചു. അവർ തമാശക്കുറിപ്പുകളുമായി വീഡിയോ വൈറലാക്കി.
എത്തിയതിനെക്കാൾ വേഗത്തിൽ താഴെ വീണു
ആഷി സിംഗ്ല എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പുതിയ ഐ ഫോണ്‍ 17 -ന്‍റെ അണ്‍ബോക്സിംഗ് വീഡിയോ എടുക്കാനായിരുന്നു അവരുടെ ശ്രമം. എന്നാൽ അത് പാളി. വീഡിയോയുടെ ഉദ്ദേശം പാളിയെങ്കിലും സംഗതി വൈറലായില്ലേയെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളുടെ കുറിപ്പ്. യുവതി തന്‍റെ കൈയിലെ ഐ ഫോണ്‍ അണ്‍ബോക്സ് ചെയ്യാനായി ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, ആവേശത്തിൽ കവർ തുറന്നതും ഫോണ്‍ താഴേയ്ക്ക് വീണു. 'ബ്ലിങ്കിറ്റ് ഡെലിവറി വളരെ വേഗത്തിലായിരുന്നു. പക്ഷേ, അതിനേക്കാൾ വേഗത്തി താഴെ വീണു' എന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. മാർക്കറ്റിൽ വച്ച് തന്‍റെ പഴയ ഐ ഫോണ്‍ നഷ്ടപ്പെട്ടെന്നും അതിനാൽ ആന്‍ഡ്രോയിഡ് ഫോണായിരുന്നു ഉപയോഗിച്ചിരുന്നതെന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. അതിനാൽ ഏറെ കാത്തിരുന്ന് വാങ്ങിയ ഐ ഫോണാണിതെന്നും അവർ കൂട്ടിച്ചേർക്കുന്നു. ആവേശം മൂത്ത് ഫോണ്‍ താഴെ പോയെങ്കിലും കാര്യമായ പരിക്കില്ലെന്നും അവരെഴുതി.
ആശങ്കയോടെ കാഴ്ചക്കാർ
കുറിപ്പും വീഡിയോയും സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ രസം പിടിപ്പിച്ചു. രസകരമായ കുറിപ്പുകളുമായി അവരെത്തി. ഇതെന്‍റെ ആത്മാവിനെയും എന്‍റെ വാലറ്റിനെയും ഒരേ സമയം വേദനിപ്പിച്ചെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്. ഫോണ്‍ വീണ് എന്തെങ്കിലും പറ്റിയാൽ നന്നാക്കാം. പക്ഷേ. ഈ റീൽ വിലമതിക്കാനാകാത്തതാണെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. മറ്റ് ചിലർ ഫോണിനെന്ത് പറ്റിയെന്നും അതിന് കുഴപ്പങ്ങളൊന്നും സംഭവിച്ചില്ലല്ലോയെന്നും കുറിച്ചു. മറ്റ് ചിലർ ആദ്യ ദിവസം തങ്ങൾക്കും ഇത് തന്നെ സംഭവിച്ചിരുന്നെന്ന് കുറിച്ചു. അൺബോക്സിംഗ് വീഡിയോകൾ ഇനി ഒരിക്കലും വിരസമാകില്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്.


