ഉത്തർപ്രദേശിലെ എറ്റാ ജില്ലയിൽ, ക്ഷയ രോഗവും എച്ച്ഐവിയും ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം പത്ത് വയസുകാരൻ ഒറ്റയ്ക്ക് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. രോഗ വിവരം അറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും ഒറ്റപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഇത്.
ഉത്തർപ്രദേശിലെ എറ്റാ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അമ്മയുടെ മൃതദേഹം ഒറ്റയ്ക്ക് ചുമന്നുകൊണ്ടെത്തിച്ച് പത്ത് വയസുകാരൻ. ക്ഷയരോഗത്തിനും എച്ച്ഐവിക്കും ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച ജില്ലാ ആശുപത്രിയിൽ വച്ച് 52 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. കുട്ടിയുടെ അച്ഛൻ കഴിഞ്ഞ വർഷം എയ്ഡ്സ് ബാധിതനായി മരിച്ചിരുന്നു. അച്ഛന്‍റെ രോഗവിവരം അറിഞ്ഞതിന് പിന്നാലെ ബന്ധുക്കളും ഗ്രാമവാസികളും കുടുംബത്തെ ഒറ്റപ്പെടുത്തി. ഇതിനെ തുടർന്നാണ് കുട്ടി, അമ്മയുടെ മൃതദേഹം ഒറ്റയ്ക്ക് ചുമന്ന് ആശുപത്രിയിലെത്തിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
പോലീസ് സഹായത്തോടെ സംസ്കാരം
അമ്മയുടെ മൃതദേഹത്തിനരികിൽ പോസ്റ്റ്മോർട്ടത്തിനുള്ള സമയം കാത്ത് വെറും നിലത്തിരിക്കുന്ന കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവം അറിഞ്ഞ് ലോക്കൽ പോലീസ് ആശുപത്രിയിലെത്തുന്നതുവരെ കുട്ടി മണിക്കൂറുകളോളം അമ്മയുടെ മൃതദേഹത്തിനരികിൽ കാവലിരുന്നു. ഒടുവിൽ പോലീസെത്തി അവരുടെ സഹായത്തോടെയാണ് കുട്ടി അമ്മയുടെ പോസ്റ്റ്മോർട്ടം ചടങ്ങുകളും സംസ്‌കാരവും നടത്തിയതെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു.
ഗ്രാമത്തിൽ നിന്നും ഒറ്റപ്പെടുത്തി
അച്ഛന്‍റെ രോഗവിവരം കുടുംബത്തിന്‍റെ സാമ്പത്തിക സാമൂഹിക നിലയെ തകിടം മറിച്ചു. ഗ്രാമവാസികൾ ഈ കുടുംബത്തോട് സംസാരിക്കുന്നത് പോലും നിർത്തി. അച്ഛന്‍റെ മരണത്തിന് മുമ്പ് സ്കൂളിൽ പോയിരുന്നെങ്കിലും പിന്നീട് പോകാതായി. അമ്മയ്ക്കും രോഗം മൂർച്ഛിച്ചതോടെ കുടുംബം തീർത്തും ഒറ്റപ്പെട്ടു. എറ്റയിലെ വീരംഗന അവന്തി ബായ് മെഡിക്കൽ കോളേജിലായിരുന്നു കുട്ടിയുടെ അമ്മയ്ക്ക് ചികിത്സ തേടിയിരുന്നത്. 2017 ൽ ക്ഷയരോഗത്തിന് ചികിത്സ തേടിയിരുന്ന സ്ത്രീക്ക് സാധ്യമായ എല്ലാ സഹായവും നൽകിയിരുന്നതായി ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംഭവത്തെ കുറിച്ച് നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പോലീസ് ആശുപത്രയിലെത്തിയതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. അമ്മയുടെ രോഗ വിവരം അറിയാമായിരുന്ന ബന്ധുക്കളാരും തങ്ങളെ സഹായിച്ചില്ലെന്നും ചില ബന്ധുക്കൾ തങ്ങളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും കുട്ടി പറഞ്ഞതായും റിപ്പോര്‍ട്ടുകൾ പറയുന്നു.


