മദ്യപിച്ച് ലക്കുകെട്ട അധ്യാപകന്‍ ആണ്‍കുട്ടികൾ നോക്കി നില്‍ക്കെയാണ് ക്ലാസ് റൂമില്‍ വച്ച് പെണ്‍കുട്ടികളോടൊപ്പം നൃത്തം ചവിട്ടിയത്.
കുട്ടികളെ മാനസികമായും ശാരീരികമായും ശക്തരാക്കുന്നതിനായി സ്കൂളുകളില്‍ സുംബ പഠിപ്പിക്കണമെന്നാണ് കേരള സര്‍ക്കാറിന്‍റെ തീരുമാനം. എന്നാല്‍ ഛത്തിസ്ഗഢിലെ ഒരു അധ്യാപകന്‍ കുട്ടികളോടൊപ്പം നൃത്ത ചുവട് വയ്ക്കുന്ന വീഡിയോ വിവാദമുയര്‍ത്തി. ക്ലാസിലെ ആണ്‍ കുട്ടികൾ നോക്കി നില്‍ക്കെ പെണ്‍കുട്ടികളോടെപ്പമുള്ള അധ്യാപകന്‍റെ നൃത്തം സ്വബോധത്തിലല്ലെന്നും അദ്ദേഹം മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ വിമർശിച്ചതോടെയാണ് വീഡിയോ വിവാദത്തിലായത്.
ഛത്തിസ്ഗഢിലെ ബാൽരാംപൂര്‍ ജില്ലയിലെ വദ്രഫ്നഗർ ബ്ലോക്കിന് കീഴിലുള്ള പശുപതിപൂർ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ലക്ഷ്മി നാരായൺ സിംഗാണ് വീഡിയോയിലുള്ള അധ്യാപകനെന്ന് തിരിച്ചറിഞ്ഞു. ഇയാൾ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് ക്ലാസ് മുറിയില്‍ പെണ്‍കുട്ടികളോടൊപ്പം നൃത്തം ചവിട്ടയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സ്കൂൾ സമയത്ത് തന്‍റെ മെബൈലില്‍ പാട്ടിട്ടതിന് ശേഷം അദ്ദേഹം കുട്ടികളോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുകയും പിന്നീട് കുട്ടുകൾക്കൊപ്പം നൃത്തം ചെയ്യുകയുമായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
സ്കൂൾ ജീവനക്കാരില്‍ ഒരാൾ റിക്കോര്‍ഡ് ചെയ്ത വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. പിന്നാലെ പ്രധാനാധ്യാപകനായ ലക്ഷ്മി നാരായൺ സിംഗിനെ സസ്പപെന്‍ഡ് ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ലക്ഷ്മീ നാരായണന്‍ പതിവായി മദ്യപിച്ച ശേഷമാണ് സ്കൂളിൽ വരുന്നതെന്ന് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആരോപിച്ചു. ഒപ്പം പലപ്പോഴും അകാരണമായ അദ്ദേഹം തങ്ങളെ വഴിക്ക് പറയുകയും തല്ലുകയും ചെയ്യാറുണ്ടെന്നും വിദ്യാര്‍ത്ഥികൾ പറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡിഎൻ മിശ്ര പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടു. ഇത്തരം അധ്യാപകരെ സ്കൂളുകളിൽ തുടരാൻ അനുവദിക്കരുതെന്ന് പ്രാദേശിക എംഎൽഎ ശകുന്തള പോർട്ടെ മാധ്യമങ്ങളോട് പറഞ്ഞു.