ലീഗും ബി ജെ പിയും കോണ്‍ഗ്രസും ചേര്‍ന്നപ്പോള്‍; എന്താണ് കോ- ലീ- ബി സഖ്യം?
എന്തായിരുന്നു കോ- ലീ- ബി സഖ്യം? ആരൊക്കെ തമ്മിലായിരുന്നു അത്.
കേരളത്തില്‍ വീണ്ടും കോ- ലീ- ബി വിവാദം പുകയുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ രാജഗോപാല്‍ നടത്തിയ വെളിപ്പെടുത്തലാണ് വീണ്ടും പഴയ വിവാദത്തിലേക്ക് കേരള രാഷ്ട്രീയത്തെ കൊണ്ടുപോയത്. 30 വര്‍ഷം മുമ്പ് സി പി എം ഉയര്‍ത്തിയ ആരോപണം ശരിവെക്കുകയായിരുന്നു, ബി.ജെ.പിയുടെ കേരളത്തിലെ ആദ്യ എം. എല്‍ എ കൂടിയായ രാജഗോപാല്‍. ഇതിനു പിന്നാലെ, ഈ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്തുവന്നു. കോ ലീ ബി സഖ്യം യാഥാര്‍ത്ഥ്യമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് എം ടി രമേഷ് തുറന്നു പറഞ്ഞു. രാജഗോപാലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, യു ഡി എഫിനെയും ബി.ജെ.പിയെയും നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു.
ഈ സാഹചര്യത്തില്‍, മൂന്ന് പതിറ്റാണ്ട് നീണ്ട ആ വിവാദത്തിലേക്ക് ഒന്നു കൂടി പോയാലോ? എന്തായിരുന്നു കോ- ലീ- ബി സഖ്യം? ആരൊക്കെ തമ്മിലായിരുന്നു അത്.
കോ- ലീ- ബി സഖ്യം
കോണ്‍ഗ്രസും മുസ്‌ലിം ലീഗും ബി.ജെ.പിയും തമ്മിലുണ്ടാക്കിയതായി പറയുന്ന സഖ്യത്തിന്റെ പേരാണ് കോ- ലീ- ബി സഖ്യം. 1991-ല്‍ വടകര, ബേപ്പൂര്‍ മണ്ഡലങ്ങളിലാണ് മൂന്ന് കക്ഷികളും സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നത്. കോ- ലീ- ബി സഖ്യം എന്നറിയപ്പെട്ട ഈ കൂട്ടുകെട്ടിനെ അന്ന് സി പി എമ്മായിരുന്നു തുറന്നു കാട്ടിയിരുന്നത്. മുസ്‌ലിം ലീഗും കോണ്‍ഗ്രസും ബി.ജെ.പിയും അന്ന് ആ ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് ഇതുമായി ബന്ധപ്പെട്ട് വിവിധ നേതാക്കള്‍ പല തരം വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അന്നൊക്കെ കോ ലീ ബി സഖ്യം വീണ്ടും ചര്‍ച്ചയാവുകയും ചെയ്തു.
ഇ കെ നായനാര്‍ മന്ത്രിസഭ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പിലാണ് കോ- ലീ- ബി സഖ്യ വിവാദം ഉയര്‍ന്നത്. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് സര്‍ക്കാര്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പും നടത്താന്‍ നായനാര്‍ മന്ത്രിസഭ തീരുമാനിച്ചത്. തൊട്ടുമുമ്പ് നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വമ്പിച്ച മുന്നേറ്റമായിരുന്നു ഇത്തരമൊരു തീരുമാനം എടുക്കാന്‍ ഇടതുപക്ഷത്തിന് ധൈര്യം നല്‍കിയത്. മുസ്ലിം ലീഗ് -യുഡിഎഫ് ഭിന്നത അടക്കമുള്ള അനുകൂല ഘടകങ്ങള്‍ വേറെയുമുണ്ടായിരുന്നു. സര്‍ക്കാറിന്റെറ അപ്രതീക്ഷിത നീക്കത്തില്‍ എതിര്‍ കക്ഷികള്‍ എത്തിപ്പെട്ട പരിഹാര മാര്‍ഗമായിരുന്നു കോ- ലീ- ബി സഖ്യം. കെ കരുണാകരന്റെ മുന്‍കൈയിലായിരുന്നു ചര്‍ച്ചകള്‍ നടന്നതെന്നും മുസ്‌ലിം ലീഗ് നേതൃത്വം പലവട്ടം ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്നും പില്‍ക്കാലത്ത് കെ.ജി മാരാര്‍ ജീവചരിത്രത്തില്‍ വെളിപ്പെടുത്തലുണ്ടായി. രണ്ട് പത്രപ്രവര്‍ത്തകരുടെ മുന്‍കൈയിലായിരുന്നു ഇതിന് കളമൊരുങ്ങിയതെന്നും ആ പുസ്തകത്തില്‍ പറയുന്നുണ്ട്.
കേരള നിയമസഭയില്‍ യു ഡി എഫ് പിന്തുണയോടെ അക്കൗണ്ട് തുറക്കുകയായിരുന്നു ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിട്ടത്. ഇടതുപക്ഷത്തിന് മുന്‍തൂക്കമുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുകയായിരുന്നു യു ഡി എഫിന്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം.
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, വടകര മണ്ഡങ്ങളില്‍ പൊതുസ്വതന്ത്രരെ മല്‍സരിപ്പിക്കുക എന്നതായിരുന്നു ആ തീരുമാനം. കോണ്‍ഗ്രസിനും ലീഗിനും ബി.ജെ.പിക്കും സമ്മതരായ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുകയായിരുന്നു തന്ത്രം. അങ്ങനെ അഡ്വ. രത്‌ന സിംഗ് വടകരയിലും ഡോ. കെ മാധവന്‍ കുട്ടി ബേപ്പൂരിലും മല്‍സരിച്ചു.
കേരളത്തിലാകെ യുഡിഎഫിനെ ബി.ജെ.പി പിന്തുണക്കുക, പകരമായി മഞ്ചേശ്വരം നിയമ സഭമണ്ഡലത്തില്‍ ബിജെപി നേതാവ് കെ ജി മാരാര്‍ക്കെതിരെ യു ഡി എഫ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും വോട്ടു മറിച്ചുനല്‍കി അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്യുക. ഇതായിരുന്നു ആ രഹസ്യ ധാരണ.
മുസ്‌ലിം ലീഗിലെ ചില നേതാക്കളാണ് ഈ രഹസ്യധാരണയെക്കുറിച്ച് ആദ്യം പുറത്തുപറഞ്ഞത്. അതിനു പിന്നാലെ, സിപിഎം ഈ ധാരണയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. അതോടെ കോ ലീ ബി സഖ്യം എന്ന ആരോപണം കത്തിപ്പിടിച്ചു. ഫലം വന്നപ്പോള്‍ വടകരയിലും ബേപ്പൂരിലും കോ ലീ ബി സ്ഥാനാര്‍ത്ഥി പൊട്ടി. മഞ്ചേശ്വരത്തും തന്ത്രം പാളി.
എങ്കിലും, നിയമസഭയില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷം നേടി. മുസ്ലിം ലീഗ് വീണ്ടും യു ഡി എഫുമായി അടുത്തു. അതിനു പിന്നാലെ, ശ്രീപെരുമ്പത്തൂരില്‍വെച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടു. ഇത് കോണ്‍ഗ്രസിന് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിച്ചു. കേരള നിയമ സഭയില്‍ അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ മോഹവും പൊലിഞ്ഞു.
കെ ജി മാരാര്‍
നേരത്തെ തന്നെ വെളിപ്പെടുത്തല്‍
കെ ജി മാരാരുടെ മരണ ശേഷം അക്കാലത്ത് ജന്മഭൂമിയുടെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് ആയിരുന്ന കെ കുഞ്ഞിക്കണ്ണന്‍ എഴുതിയ 'കെ ജി മാരാര്‍ - രാഷ്ട്രീയത്തിലെ സ്നേഹ സാഗരം' എന്ന പുസ്തകത്തില്‍ കോ ലീ ബി സഖ്യത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 'പാഴായ പരീക്ഷണം' എന്ന അധ്യായത്തിലായിരുന്നു ആ വെളിപ്പെടുത്തല്‍.
ആ വെളിപ്പെടുത്തലിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇതാണ്:
'മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് പാര്‍ലമെന്ററി വ്യാമോഹം മത്തുപിടിച്ചതിന്റെ പരിണിത ഫലമായിരുന്നു തൊണ്ണൂറ്റി ഒന്നിലെ നിയമസഭാ തിരെഞ്ഞെടുപ്പ്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ ലോക്‌സഭ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താന്‍ സിപിഎം തീരുമാനിച്ചു. നായനാരെ മാറ്റി അച്യുതാനന്ദന് മുഖ്യമന്ത്രിയാകുകയായിരുന്നു ലക്ഷ്യം. സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി കേരളം മാറിയത് 1991ലാണ്. ഇത് അനുകൂല സാഹചര്യമായി അവര്‍ കണക്കുകൂട്ടി. കോണ്‍ഗ്രസിലെ അന്തഃഛിദ്രവും മൂര്‍ച്ഛിച്ചതിനാല്‍ വിജയ പ്രതീക്ഷയില്‍ അവര്‍ക്കു ലവലേശം സംശയമുണ്ടായില്ല. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ദയനീയമായി തോറ്റതും തുടര്‍ന്ന് ലീഗ് മുന്നണി വിട്ടതും ഏറെ അനുകൂല സഹചര്യമെന്ന് അവര്‍ കണക്കുകൂട്ടി. എന്നാല്‍ അധികാരത്തിന്റെ അഹന്തയും അക്രമ രാഷ്ട്രീയവും കണ്ടുമടുത്ത കേരളീയര്‍ മാര്‍ക്സിസ്റ്റു ഭരണത്തിന് അന്ത്യം കുറയ്ക്കണമെന്ന് ചിന്തിച്ചുറപ്പിച്ചത് അവര്‍ക്കു മനസിലാക്കാനായില്ല. 1991 ഏപ്രില്‍ അഞ്ചിന് നിയമ സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് തയ്യാറായി.
ബിജെപിക്ക് സംഘടനാതലത്തില്‍ പുതിയ സംവിധാനവും പ്രവര്‍ത്തന രീതിയും ആവിഷ്‌കരിച്ച വര്‍ഷമായിരുന്നു ഇത്. പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കനുസരിച്ച് സംഘടനായന്ത്രം കുറ്റമറ്റതാക്കാനുള്ള ആഗ്രഹവും അഭ്യര്‍ത്ഥനയും മാനിച്ച് രാഷ്ട്രീയ സ്വയം സേവക സംഘം മുതിര്‍ന്ന പ്രചാരകനായ പി പി മുകുന്ദനെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിച്ചത് 1991ലാണ്. അന്ന് കെ രാമന്‍ പിള്ളയാണ് സംസ്ഥാന പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി കെ ജി മാരാര്‍. ഓ രാജഗോപാല്‍ അഖിലേന്ത്യ അധ്യക്ഷനും. കേരളത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.
നിയമസഭാ -ലോകസഭാ തിരെഞ്ഞെടുപ്പ് മത്സരങ്ങളില്‍ മുറതെറ്റാതെ മല്‍സരിക്കുന്ന ബിജെപിയെ ജയം കടാക്ഷിച്ചിട്ടേയില്ല. എങ്കിലും തളര്‍ച്ച തീരെ ബാധിക്കാതെ വളരാന്‍ കഴിയുന്നു എന്നത് അത്ഭുതത്തോടെയാണ് പലരും വീക്ഷിച്ചത്. 1991-ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചേ തീരു എന്ന ചിന്ത ശക്തിപ്പെട്ടു. ആരുമായും ചേര്‍ന്ന് ലക്ഷ്യം നേടണമെന്നായിരുന്നു തീരുമാനം. മാര്‍ക്സിസ്റ്റ് ഹുങ്കിനിരയായി കഷ്ടനഷ്ടങ്ങള്‍ സഹിക്കുന്ന പ്രസ്ഥാനമെന്ന നിലക്ക് ബിജെപി അവരുമായി എടുക്കുന്നതിന് അന്ന് ഒരു സാധ്യതയുമില്ല. പിന്നെയുള്ളത് ഐക്യമുന്നണിയാണ്. ഐക്യമുന്നണി കക്ഷികളും വിജയപ്രതീക്ഷ തീരെയില്ലെന്ന് കണക്കുകൂട്ടി നില്‍ക്കുകയായിരുന്നു. ബിജെപിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്നവരും അവരുമായി ബന്ധപ്പെട്ടുപോലും ജയിക്കണമെന്ന് ബിജെപിയും ചിന്തിച്ചു. ഒരു കൂട്ടുകെട്ട് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം പോലും ബിജെപിക്ക് വശമുണ്ടായിരുന്നില്ല. 'പൂച്ചക്കാര് മണികെട്ടും' എന്ന ശങ്കക്ക് അന്ത്യം കുറിച്ച് ഇരുകൂട്ടരും തമ്മിലുള്ള രാഷ്ട്രീയ ബാന്ധവത്തിന് കളമൊരുക്കിയത് രണ്ട് പത്രപ്രവര്‍ത്തകരാണ്.
കോണ്‍ഗ്രസ് മാത്രമല്ല മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ്സും ബിജെപിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. ലീഗും ബിജെപിയും തമ്മിലടുക്കുമോ എന്ന സംശയമായിരുന്നു ആദ്യം ചിലര്‍ക്ക്. എന്നാല്‍ ലീഗ് നേതാക്കളും ബിജെപി പ്രതിനിധികളും നിരവധി തവണ ചര്‍ച്ച നടത്തി. മറ്റു കക്ഷികളേക്കാള്‍ സഹകരണ സമീപനം അവരില്‍ നിന്നുണ്ടായി. കോണ്‍ഗ്രസില്‍ ആന്റണിയും മറ്റും ധാരണ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാകുമെന്ന നിലപാടിലായിരുന്നുവെങ്കില്‍ ബിജെപി സഹകരണം ഉറപ്പിക്കുന്നതില്‍ കരുണാകരന്‍ അത്യുത്സാഹം കാട്ടി. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകള്‍ക്ക് വേദിയായി. ഒടുവിലുണ്ടായ ധാരണ പ്രകാരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടിയെ നിര്‍ത്താനും വടകര ലോകസഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിംഗിനെ പൊതുസ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാനും തീരുമാനിച്ചു.
ധാരണയിലെ പരസ്യമായ ഈ നിലപാടിന് പുറമെ മഞ്ചേശ്വരത്ത് കെ ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍ പിള്ള, തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഒ രാജഗോപാല്‍ എന്നിവര്‍ക്ക് ഐക്യമുന്നണി പിന്തുണ നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. കെ ജി മാരാര്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസ്സും ലീഗും നല്‍കുമെന്ന് ഉറപ്പുണ്ടായി. അതിനായി ഓരോ മുതിര്‍ന്ന നേതാക്കളെതന്നെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സും എന്‍എസ്എസ്സും ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാമെന്നായിരുന്നു ധാരണ. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് എത്ര സീറ്റിലാണോ യുഡിഎഫ് വോട്ട് ലഭിക്കുന്നത് അത്രയും സീറ്റില്‍ തിരിച്ചും വോട്ട് ചെയ്യുമെന്ന് ബിജെപിയും ഉറപ്പുനല്‍കി. അതനുസരിച്ചുള്ള ലിസ്റ്റും കൈമാറി. നേതൃത്വത്തിന്റെ എല്ലാതലത്തിലും ചര്‍ച്ച നടത്തിയെടുത്ത തീരുമാനം പൂര്‍ണമായും നടപ്പിലാക്കാന്‍ ബിജെപിക്കു കഴിഞ്ഞു.
പരമ്പരാഗത വൈരം പോലും മറന്ന് നിശ്ചിത ലീഗ് - കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കാന്‍ ബിജെപി പ്രവര്‍ത്തിച്ചു. ആ വോട്ട് പാഴാക്കില്ലെന്നും ബിജെപി സ്ഥാനാര്‍ഥികളായ കെ ജി മാരാര്‍, ഓ രാജഗോപാല്‍, കെ രാമന്‍പിള്ള എന്നിവര്‍ക്ക് യുഡിഎഫ് വോട്ട് നല്‍കി ജയിപ്പിക്കുമെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു. തിരെഞ്ഞെടുപ്പ് ഫലം പക്ഷേ, മറിച്ചായി. ധാരണയനുസരിച്ചു ബിജെപി പ്രവര്‍ത്തിച്ചെങ്കിലും അതുപോലുള്ള സഹകരണം യുഡിഎഫ് - പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്നുണ്ടായില്ല. ബിജെപി സ്ഥാനാര്‍ത്ഥികളെ അവസാന നിമിഷം അവര്‍ തന്ത്രപൂര്‍വം തോല്‍പ്പിച്ചു. ധാരണയനുസരിച്ചു വോട്ടുചെയ്യാന്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടെന്ന് അവസാന നിമിഷംവരെ കോണ്‍ഗ്രസ് -ഐ വിഭാഗം വിശ്വസിപ്പിച്ചു,