Asianet News MalayalamAsianet News Malayalam

സമാനതകളില്ലാത്ത സേവനം; ആശ പ്രവർത്തകരെ ലോകം ആദരിക്കുമ്പോൾ…

പത്ത് ലക്ഷത്തോളം വരുന്ന ആശ പ്രവർത്തകർ ഗ്രാമീണ ഇന്ത്യയിൽ നൽകിവരുന്ന സേവനങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഒപ്പം ലോകം വിറങ്ങലിച്ചുപോയ കൊവിഡ് കാലത്ത് ഓരോ വീടുകളിലും എത്തി ആശ പ്രവർത്തകർ നടത്തിയ സേവനവും ലോകാരോഗ്യ സംഘടന എടുത്തുപറഞ്ഞു. 

WHO Award for Asha workers in India
Author
Thiruvananthapuram, First Published May 23, 2022, 10:35 AM IST

ന്ത്യയിലെ 10 ലക്ഷം ആശ പ്രവർത്തകർക്ക് ലോകത്തിൻ്റെ ആദരം.  ആരോഗ്യമേഖലയിൽ സമാനതകൾ ഇല്ലാത്ത പ്രവർത്തനം നടത്തിയവരെ ആദരിക്കാൻ ലോകാരോഗ്യ സംഘടന നൽകുന്ന പുരസ്കാരം ' ആശ ' പ്രവർത്തകരെ തേടി എത്തിയിരിക്കുന്നു. രാജ്യത്തിനാകെ ഇത് അഭിമാനത്തിൻ്റെ നിമിഷമാണ്. കാരണം ഇത്ര വലിയൊരു ജനകീയ ആരോഗ്യസേന ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ല എന്നതുതന്നെ.

ജനീവയിൽ ലോകാരോഗ്യ അസംബ്ലിയിൽ ലോകാരോ​ഗ്യ സംഘടന മേധാവി ടെഡ്രോസ് അഥോനം ഗെബ്രെയൂസസാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പത്ത് ലക്ഷത്തോളം വരുന്ന ആശ പ്രവർത്തകർ ഗ്രാമീണ ഇന്ത്യയിൽ നൽകിവരുന്ന സേവനങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഒപ്പം ലോകം വിറങ്ങലിച്ചുപോയ കൊവിഡ് കാലത്ത് ഓരോ വീടുകളിലും എത്തി ആശ പ്രവർത്തകർ നടത്തിയ സേവനവും ലോകാരോഗ്യ സംഘടന എടുത്തുപറഞ്ഞു. 

ആശ വർക്കർമാർക്ക് ലോകാരോഗ്യ സംഘടന പുരസ്കാരം; 'ആരോഗ്യ ഇന്ത്യയുടെ മുന്നണി പോരാളികൾ' അഭിനന്ദിച്ച് പ്രധാനമന്ത്രി

ഗ്രാമീണ ഇന്ത്യയിൽ വിലമതിക്കാനാവാത്ത സേവനമാണ് ആശ പ്രവർത്തകർ നൽകുന്നതെന്ന് ലോകാരോ​ഗ്യ സംഘടന അവാർഡ് നിർണയ സമിതി വിലയിരുത്തി. ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി രാജ്യത്ത് ആശപ്രവർത്തകരെ നിയോഗിച്ച് തുടങ്ങിയത് 2005 ൽ ആയിരുന്നു. 2012 ആയപ്പോഴേക്കും രാജ്യമാകെ ഈ സന്നദ്ധസേന പടർന്നു. ഓരോ ഗ്രാമത്തിലും  പ്രവർത്തിക്കുന്ന അംഗീകൃത സാമൂഹിക ആരോഗ്യപ്രവർത്തകരാണ് ആശ വർക്കർ എന്നറിയപ്പെടുന്നത്. മാതൃശിശു ആരോഗ്യം ഉറപ്പാക്കൽ, പ്രതിരോധ കുത്തിവെപ്പ് അവബോധം ഉണ്ടാക്കൽ, അവശ്യ സമയത്ത് പ്രഥമ ശുശ്രൂഷ നൽകൽ, പകർച്ചവ്യാധി മുൻകരുതലുകൾ പഠിപ്പിക്കുക, കുടുംബാസൂത്രണ മാർഗങ്ങൾ പരിചയപ്പെടുത്തുക എന്നിവയാണ് ആശ പ്രവർത്തകരുടെ ചുമതലകൾ. എന്നാൽ കൊവിഡ് മഹാമാരിയുടെ കാലത്ത് അസാധാരണമായ ആ വെല്ലുവിളി നേരിടാൻ ഇന്ത്യയെ പ്രാപ്തമാക്കിയതിൽ ആശ പ്രവർത്തകർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 

രണ്ട് മാസത്തോളം നീളുന്ന പരിശീലനത്തിന് ശേഷമാണ് ഓരോ ആശ പ്രവർത്തകയും സേവനം ആരംഭിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പ്- അംഗന്‍വാടി ജീവനക്കാരുമായും സഹകരിച്ചാണ് ആശ വർക്കർ പ്രവര്‍ത്തിക്കുന്നത്. പത്താംക്ലാസ് എങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകളെയാണ് ആശ സേവനത്തിനായി നിയോഗിക്കുന്നത്. രാജ്യത്ത് ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ഈ ആരോഗ്യ ദൗത്യ സംഘം ഇപ്പൊൾ ലോകാരോഗ്യ സംഘടനയുടെ പുരസ്കാരത്തോടെ എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുന്ന ഒരു മികച്ച മാതൃകയായിരിക്കുന്നു.

Follow Us:
Download App:
  • android
  • ios