ഓസ്ട്രേലിയയില്‍ നിന്നും ഒരു ക്രയോജനിക് കമ്പനി ഭാവിയില്‍, പുനരുജ്ജീവനം സാധ്യമാണെന്ന പ്രതീക്ഷയില്‍ ഒരു 80 കാരന്‍റെ മൃതദേഹം സംസ്കരിക്കാതെ ശീതീകരിച്ച് സൂക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ട്.
ആദിമ മനുഷ്യന്‍റെയും ആധുനീക മനുഷ്യന്‍റെയും ഏറ്റവും വലിയ ആശങ്ക മരണാനന്തര ജീവിതത്തെ കുറിച്ചാണ്. മരണാനന്തര ജീവിതത്തില്‍ ഉപയോഗിക്കുന്നതിനോ അതല്ലെങ്കില്‍ മരണ ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ഉപയോഗിക്കുന്നതിനോ ആയി മൃതദേഹത്തോടൊപ്പം നിരവധി വസ്തുക്കള്‍ പുരാതന കാലത്ത് അടക്കം ചെയ്യപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള രാജാവിന്‍റെയോ രാജകുടുംബാംഗങ്ങളുടെയോ പ്രഭു കുടുംബങ്ങളുടെയോ ശവക്കല്ലറകളില്‍ നിന്നും ലഭിച്ചിട്ടുള്ള നിരവധി വസ്തുക്കള്‍ ഇതിന് തെളിവ് നല്‍കുന്നു. എന്നാല്‍ മരണാനന്തര ജീവിതത്തെ കുറിച്ചോ മരണ ശേഷം ജീവിതത്തിലേക്ക് തിരിച്ച് വരുന്നതിനെ കുറിച്ചോ മതപരമായ വിശ്വാസങ്ങളല്ലാതെ യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
യുറോപ്പിലും യുഎസിലുള്ള ചില ശവസംസ്കാര കേന്ദ്രങ്ങള്‍ അത്തരമൊരു സാധ്യത മുന്നില്‍ കണ്ട് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ചില പ്രത്യേക സൌകര്യങ്ങള്‍ വാഗ്ദനം ചെയ്യുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലായി ഓസ്ട്രേലിയയില്‍ നിന്നും ഒരു ക്രയോജനിക് കമ്പനി ഭാവിയില്‍, പുനരുജ്ജീവനം സാധ്യമാണെന്ന പ്രതീക്ഷയില്‍ ഒരു 80 കാരന്‍റെ മൃതദേഹം സംസ്കരിക്കാതെ ശീതീകരിച്ച് സൂക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ട്.
2,000 വർഷം മുമ്പ് അടക്കം ചെയ്ത 28 കുതിരകള്‍; ബലി ആണെന്ന് സംശയിക്കുന്നതായി ഫ്രഞ്ച് പുരാവസ്തു ഗവേഷകര്‍
4,700 വർഷങ്ങൾക്ക് മുമ്പ് പുരാതന ഈജിപ്തുകാർ കാൻസർ ശസ്ത്രക്രിയയ്ക്ക് ശ്രമിച്ചെന്ന് പഠനം
ഈ മൃതദേഹത്തിന് സതേൺ ക്രയോണിക്‌സ് ഫെസിലിറ്റി സെന്‍റർ 'പേഷ്യന്‍റ് വണ്‍' (Patient One) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മൃതദേഹം മരവിപ്പിച്ച് നിലനിര്‍ത്തുന്നതിനായി കമ്പനി ഈടാക്കുന്നത് 1,70,000 ഓസ്ട്രേലിയന്‍ ഡോളറാണ് (94,11,030 രൂപ). കഴിഞ്ഞ മെയ് 12 -ാം തിയതിയാണ് ഇയാള്‍ മരിച്ചത്. നിരവധി പ്രക്രിയകള്‍ക്ക് ശേഷമാണ് മൃതദേഹം അത്തരത്തില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞതെന്നും ഇത് സങ്കീര്‍ണവും വളരെ സമ്മര്‍ദ്ദം നിറഞ്ഞതുമായ പ്രക്രിയ ആണെന്നും സതേൺ ക്രയോണിക്സിന്‍റെ മാനേജര്‍ ഫിലിപ്പ് റോഡ്സ് മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം 6 ഡിഗ്രി സെൽഷ്യസിൽ തണുപ്പിച്ച ശേഷം ക്രയോപ്രോട്ടെക്റ്റന്‍റ് (cryoprotectant - an anti-freeze solution) ശരീരത്തില്‍ കുത്തിവയ്ക്കും. പിന്നീട് ഈ ശരീരം ഡ്രൈ ഐസിൽ പായ്ക്ക് ചെയ്ത് താപനില മൈനസ് 80 ഡിഗ്രി സെൽഷ്യസായി കുറയ്ക്കും. ഇതിന് ശേഷം മൃതദേഹം സതേണ്‍ ക്രയോണിക്സിന്‍റെ കേന്ദ്രത്തില്‍ എത്തിച്ച് -196 ഡിഗ്രി സെല്‍ഷ്യസ് തണുപ്പുള്ള ചേംബറിലേക്ക് മാറ്റും. ഇവിടെയാണ് പിന്നീട് മൃതദേഹം സൂക്ഷിക്കുക.
അതേസമയം വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി പേര്‍ പദ്ധതിയെ വിമർശിച്ചും രംഗത്തെത്തി. മരിച്ച് പോയ ആളുകളെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന ആശയമാണ് ക്രയോണിക്സിന്‍റെ അടിസ്ഥാന പോരായ്മ എന്നാണ് ആർഎംഐടി സർവകലാശാലയിലെ ക്രയോബയോളജിയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് അസോസിയേറ്റ് ഡീൻ പ്രൊഫസർ ഗാരി ബ്രയന്‍റ്, സിഡ്നി മോണിംഗ് ഹെറാൾഡിനോട് പറഞ്ഞത്. 'നിങ്ങൾ മരിച്ചാലുടൻ, നിങ്ങളുടെ തലച്ചോറിന്‍റെയും അവയവങ്ങൾളുടെയും ഓക്സിജൻ നഷ്ടപ്പെടുകയും വ്യക്തിഗത കോശങ്ങൾ മരിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അത് തന്നെയാണ്, അത് ഒരിക്കലും സംഭവിക്കാത്തതിന്‍റെ കാരണം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഥം ഉള്‍പ്പെടെയുള്ള 2200 വര്‍ഷം പഴക്കമുള്ള അത്യാഡംബര ശവകുടീരം ചൈനയില്‍ കണ്ടെത്തി
