അടുത്തിടെ നടന്ന ഒരു സർവേയിൽ 15% ഷോപ്പർമാരും സെൽഫ് ചെക്കൗട്ടുകളിൽ സാധനങ്ങൾ മോഷ്ടിച്ചതായി സമ്മതിച്ചു. അതില്‍ തന്നെ 33% പേരെ മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  (പ്രതീകാത്മക ചിത്രം: ഗെറ്റി) 


വാൾമാര്‍ട്ട് സെൽഫ് ചെക്കൗട്ടിൽ ഷോപ്പിംഗ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തിയ നെഷ എന്ന ടിക് ടോക് താരത്തിന്‍റെ വീഡിയോ വൈറലാകുന്നു. ഇതിനകം 22 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. അതേസമയം നെഷയുടെ വീഡിയോയില്‍ സാധനങ്ങള്‍ മോഷ്ടിച്ച് സ്വന്തം ബാഗിലേക്ക് വയ്ക്കുന്നതും അവ വാൾമാർട്ടിന്‍റെ തൊഴിലാളികള്‍ പിടികൂടുന്നതും കാണാം. സാധനങ്ങള്‍ മോഷ്ടിച്ചതിന് യുവതിയെ വാൾമാർട്ട് സ്റ്റോർ ജീവനക്കാർ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം യുവതി എന്തിനാണ് താന്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ തന്നെ പകര്‍ത്തിയതെന്ന് വ്യക്തമല്ല. 

സാധനങ്ങള്‍ മോഷ്ടിച്ചതിന് തന്നെ, 'സാധാരണയായി നിങ്ങൾ പിടിക്കപ്പെടാതിരിക്കുകയാണ്. എന്നാല്‍ ഇപ്പോൾ എന്‍റെ പ്രദേശത്തെ എല്ലാ വാൾമാർട്ടുകളിൽ നിന്നും 2 വർഷത്തേക്ക് എന്നെ വിലക്കിയിരിക്കുന്നു.' എന്ന കുറിപ്പോടെ നെഷ തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോയില്‍ ശരിയായി സ്കാൻ ചെയ്യാതെ ഒരു ബാക്ക്പാക്ക്, ഷോപ്പിംഗ് ബാഗിലേക്ക് ഒളിച്ചുവയ്ക്കാൻ നെഷ ശ്രമിക്കുന്നതും വീഡിയോയില്‍ ഉണ്ടെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സാധനങ്ങളെല്ലാം തന്‍റെ ബാഗിലേക്ക് എടുത്ത് വച്ച് നെഷ ചെക്കൌട്ടിന് ശ്രമിക്കുമ്പോഴാണ് ഒരു സന്ദേശം സ്ക്രിനില്‍ തെളിഞ്ഞത്. "അസോസിയേറ്റ് വരുന്നു," പിന്നാലെ ജീവനക്കാരിലൊരാള്‍ അവളെ തടയുകയും അവളുടെ കാർഡ് സ്കാന്‍ ചെയ്യുകയും ചെയ്യുന്നു. പിന്നാലെ സ്കാന്‍ ചെയ്യാതെ ബാഗിലേക്ക് വച്ച വസ്തുക്കള്‍ കണ്ടെത്തുന്നു. പിന്നാലെ ഇവ പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണാം. 

നിന്ന നിൽപ്പിൽ വെള്ളം കയറി മുങ്ങിപ്പോകുന്ന കര, മരത്തിന് മുകളിലേക്ക് ചാടിക്കയറി യുവാവ്; വീഡിയോ വൈറൽ

അതേസമയം അടുത്തിടെ നടന്ന ലെൻഡിംഗ് ട്രീ സർവേയിൽ 15% ഷോപ്പർമാരും സെൽഫ് ചെക്കൗട്ടുകളിൽ സാധനങ്ങൾ മോഷ്ടിച്ചതായി സമ്മതിച്ചു. അതില്‍ തന്നെ 33% പേരെ മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞത്. ഷോപ്പ് ലിഫ്റ്റിംഗ് കാരണം പ്രതിവർഷം 3 ബില്യൺ ഡോളർ (25.19 കോടി രൂപ) നഷ്ടപ്പെടുന്നതായി ബിസിനസുകൾക്കായുള്ള മാർക്കറ്റ് റിസർച്ച് പ്ലാറ്റ്ഫോമായ ഗിറ്റ്നക്സ് പറയുന്നു. ഇത് പരിഹരിക്കുന്നതിന്, നൂതന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉൾപ്പെടെ നിരവധി മോഷണ വിരുദ്ധ നടപടികളാണ് റീട്ടെയലർമാര്‍ തങ്ങളുടെ കടകളില്‍ സ്ഥാപിച്ചത്. 2017 ൽ ആദ്യമായി നടപ്പിലാക്കിയ "മിസ്ഡ് സ്കാൻ ഡിറ്റക്ഷൻ" സംവിധാനം മോഷണം കുറയ്ക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. 3 മില്യൺ ഡോളർ ചെലവഴിച്ച് ഡിജിമാർക്കുമായി ചേര്‍ന്ന് അത്യാധുനീക ബാർ കോഡ് സംവിധാനമാണ് വാള്‍മാര്‍ട്ട് തങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്ഥാപിച്ചത്. പക്ഷേ. വാള്‍മാർട്ടിൽ അടക്കം മോഷണങ്ങള്‍ വ്യാപിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മഞ്ഞുരുകുന്നു, അന്‍റാർട്ടിക്കയുടെ നിറം മാറുന്നു; വില്ലൻ കാലാവസ്ഥാ വ്യതിയാനമെന്ന് ഗവേഷകർ