ചിരാഗുമായുള്ള സ്റ്റെഫിന്റെ കൂടിക്കാഴ്ചയുടെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്. ചിരാഗിന്റെ നിസ്വാർത്ഥമായ പ്രവൃത്തിയേയും പെരുമാറ്റത്തെയും പുകഴ്ത്തുകയാണ് ഇപ്പോൾ നെറ്റിസൺസ്.

ഇന്ത്യയിൽ എത്തുന്ന വിദേശികൾ ചിലപ്പോഴെല്ലാം ഇവിടെ ഉള്ളവരുടെ പെരുമാറ്റത്തിൽ അസഹിഷ്ണുത പ്രകടിപ്പിക്കാറുണ്ട്. അത് ഒരുമിച്ച് ഫോട്ടോയെടുക്കാൻ വരുന്ന അപരിചിതരോടാവാം, ഉറക്കെ സംസാരിക്കുന്നവരോടാവാം, സാധനങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്ന കച്ചവടക്കാരോടാകാം. എന്നാൽ, അതേസമയം തന്നെ ഇന്ത്യയെ സ്നേഹിക്കുന്നവരും ഇന്ത്യയിൽ നിന്നുണ്ടായ നല്ല അനുഭവങ്ങളെ എപ്പോഴും മനസിൽ ചേർത്തു നിർത്തുന്നവരും ഒരുപാടുണ്ട്. അതുപോലെ ഒരു അനുഭവമാണ് ഒരു വിദേശിയായ യുവതി പങ്കുവയ്ക്കുന്നത്. 

യുഎസ്സിൽ നിന്നുള്ള ഡിജിറ്റൽ ക്രിയേറ്ററും ട്രാവൽ അഡ്വൈസറുമായ സ്റ്റെഫ് ഇന്ത്യയിൽ യാത്ര ചെയ്യവേ തന്റെ പഴ്സ് അബദ്ധത്തിൽ ട്രെയിനിൽ വച്ച് മറന്നുപോയി. എന്നാൽ, അവളെ അമ്പരപ്പിച്ചുകൊണ്ട് ചിരാഗ് എന്നൊരു യുവാവ് അവളെ ബന്ധപ്പെടുകയും അവളുടെ പഴ്സ് അവൾക്ക് കൊടുക്കുകയും ആയിരുന്നു. 

ചിരാഗുമായുള്ള സ്റ്റെഫിന്റെ കൂടിക്കാഴ്ചയുടെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്. ചിരാഗിന്റെ നിസ്വാർത്ഥമായ പ്രവൃത്തിയേയും പെരുമാറ്റത്തെയും പുകഴ്ത്തുകയാണ് ഇപ്പോൾ നെറ്റിസൺസ്. ഗുജറാത്തിലെ ഭുജിലെ ഒരു കടയുടമയാണ് ചിരാഗ്. ട്രെയിനിൽ വച്ച് എങ്ങനെയാണ് തന്റെ പഴ്സ് നഷ്ടപ്പെട്ടത് എന്ന് സ്റ്റെഫ് പറയുന്നുണ്ട്. 

View post on Instagram

ഒടുവിൽ പഴ്സ് കിട്ടിയതായി കാണിച്ചുകൊണ്ട് ചിരാഗിന്റെ സന്ദേശം വരികയായിരുന്നു. അങ്ങനെ സ്റ്റെഫും ഭർത്താവും ഉടൻ തന്നെ കടയിൽ പോയി തന്റെ പഴ്‌സ് തിരികെ വാങ്ങി. നന്ദി പറയുന്നതോടൊപ്പം സന്തോഷത്തിനായി ഒരു ടിപ്പ് നൽകാൻ അവൾ ആഗ്രഹിച്ചെങ്കിലും ചിരാഗ് അത് വാങ്ങാൻ തയ്യാറായില്ല. ആവർത്തിച്ച് നിർബന്ധിച്ചിട്ടും തനിക്ക് സഹായിക്കാൻ സന്തോഷമേയുള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ് ചിരാഗ് ആ പണം നിരസിക്കുന്നത്. പിന്നീട്, യുവതിയുടെ ഭർത്താവും പണം കൊടുത്തെങ്കിലും ചിരാഗ് വാങ്ങാൻ തയ്യാറായില്ല.

ചിരാഗിന് നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ഇന്ത്യയെ മനോഹരമാക്കുന്നതിന് നന്ദി ചിരാഗ് എന്നും വീഡിയോയിൽ‌ പറയുന്നു. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം