ഏറെക്കുറെ നഗ്നയായി, ദേഹം മുഴുവനും പെയിന്റ് ചെയ്ത് ഒരു സ്ത്രീ പാർക്കിൽ, ഇതായിരുന്നു ആവശ്യം
2018 -ൽ സ്വന്തം മുടിയിൽ ഒരു പക്ഷിയെ സംരക്ഷിക്കുകയും പരിചരിക്കുകയും ആരോഗ്യം വീണ്ടെടുത്ത ശേഷം പറത്തി വിടുകയും ചെയ്തതിനെ തുടർന്ന് അവൾ ശ്രദ്ധ ആകർഷിച്ചിരുന്നു.
ഏറെക്കുറെ നഗ്നയായി, ദേഹം മുഴുവനും പെയിന്റ് ചെയ്ത് ലണ്ടനിലെ പാര്‍ക്കില്‍ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. അവരുടെ ആവശ്യം പക്ഷികളുടെ സംരക്ഷണമായിരുന്നു. പക്ഷികളുടെ എണ്ണം കുറയുന്നതിനെ കുറിച്ച് ബോധവൽക്കരിക്കാൻ വേണ്ടിയാണ് ഹന്ന ബേൺ ടൈലർ എന്ന 36 -കാരി ഹൈഡ് പാർക്കിലെത്തിയത്.
ശനിയാഴ്ചയാണ് ഓക്സ്ഫോർഡിൽ നിന്നുമുള്ള ഹന്ന പാർക്കിലെത്തിയത്. നീലയും കറുപ്പും വെള്ളയും നിറത്തിലുള്ള ചായമാണ് അവൾ അണിഞ്ഞിരുന്നത്. ആർടിസ്റ്റായ ഗൈഡോ ഡാനിയേലയാണ് അവളെ ഒരുക്കിയത്. റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സ്, റീറൈറ്റിംഗ് എക്സിറ്റിംഗ്ഷൻ എന്നിവ ഇതേ ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇതിനെ പിന്തുണച്ച് കൊണ്ടാണ് പെയിന്റ് ചെയ്ത് ഹന്നയും എത്തിയത്.
2018 -ൽ സ്വന്തം മുടിയിൽ ഒരു പക്ഷിയെ സംരക്ഷിക്കുകയും പരിചരിക്കുകയും ആരോഗ്യം വീണ്ടെടുത്ത ശേഷം പറത്തി വിടുകയും ചെയ്തതിനെ തുടർന്ന് അവൾ ശ്രദ്ധ ആകർഷിച്ചിരുന്നു. പാർക്കിലെ സ്പീക്കേഴ്സ് കോർണറിൽ നിന്നുകൊണ്ട് അവൾ സ്വിഫ്റ്റ് ഇനത്തിൽ പെട്ട പക്ഷികളുടെ എണ്ണം കുറയുന്നതിനെ കുറിച്ച് സംസാരിച്ചു. 'ഞങ്ങൾ നിങ്ങളുടെ സഹായത്തിന് വേണ്ടി കേഴുകയാണ്. ഞങ്ങൾ ആവശ്യപ്പെടുന്നത് നിങ്ങളുടെ ഇത്തിരിയിടം മാത്രമാണ്' എന്ന് ഹന്ന പറഞ്ഞു.
വീടുകളിൽ ഇഷ്ടികകൾ കൊണ്ടുള്ള ദ്വാരങ്ങൾ വേണമെന്നും അതിൽ യുകെ -യിലെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സ്വിഫ്റ്റ് അടക്കമുള്ള നാലിനങ്ങൾക്ക് കൂടൊരുക്കാനാകുമെന്നും പറഞ്ഞുകൊണ്ടുള്ള 'ദ ഫെതർ സ്പീച്ച്' എന്നൊരു നിവേദനം നേരത്തെ തന്നെ അധികൃതർക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹന്നയും ഇതേ ആവശ്യവുമായി ദേഹം പെയിന്റ് ചെയ്ത് പാർക്കിലെത്തിയത്.
പിന്നീട്, ഒരു സംഘത്തോടൊപ്പം ഡൗണിംഗ് സ്ട്രീറ്റിലേക്ക് അവർ മാർച്ച് ചെയ്യുകയും പ്രധാനമന്ത്രി റിഷി സുനക്കിനുള്ള ഒരു കത്ത് ഉറക്കെ വായിക്കുകയും ചെയ്തു. മനുഷ്യരും അവരുടെ വികസനവും കാരണം പക്ഷികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നും അതിന് ഒരു പരിഹാരം കാണണമെന്നും അതിൽ ഹന്ന ആവശ്യപ്പെട്ടു.