സ്രാവ് ആക്രമണം, വിനോദയാത്രക്കെത്തിയ സ്ത്രീ കൊല്ലപ്പെട്ടു...
തീരത്തെത്തിയപ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു. ഇത് അധികൃതർ തീരത്ത് നിന്നും സ്ഥിരീകരിച്ചു. അവളുടെ ക്രൂയിസ് കപ്പൽ, ഹാർമണി ഓഫ് ദി സീസ്, ആക്രമണസമയത്ത് നസ്സാവിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു.
സ്രാവിന്റെ ആക്രമണം, ക്രൂയിസ് കപ്പൽ യാത്രക്കാരി മരിച്ചു. ചൊവ്വാഴ്ച ബഹാമാസിന് സമീപമാണ് സ്നോർക്കെല്ലിംഗിനിടെ സ്രാവിന്റെ ആക്രമണത്തിൽ സ്ത്രീ മരിച്ച ദാരുണമായ സംഭവമുണ്ടായത്. പെൻസിൽവാനിയയിൽ നിന്നുള്ള 58 -കാരിയായ സ്ത്രീയാണ് വിനോദയാത്രക്കിടെ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയത് ഒരു ബുൾ സ്രാവ് ആണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞതായി പിന്നീട് പൊലീസ് പറഞ്ഞു.
പ്രദേശത്ത് സമാനമായ ഒരു സംഭവം 2019 -ലും ഉണ്ടായിരുന്നു. അന്ന് അത് 21 -കാരനായ ഒരു അമേരിക്കക്കാരന്റെ ജീവനെടുത്തു. സാധാരണയായി സ്രാവ് ആക്രമണങ്ങൾ വിരളമായിരിക്കും എന്നാണ് പറയുന്നത്. ബഹാമിയൻ പൊലീസ് വക്താവ് ക്രിസ്ലിൻ സ്കിപ്പിംഗ്സ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്, സ്ത്രീ ഒരു പ്രാദേശിക ടൂർ കമ്പനിയുമായി ചേർന്നു കൊണ്ടുള്ള വിനോദയാത്രയിലായിരുന്നു എന്നാണ്. അങ്ങനെയാണ് അവർ പ്രശസ്തമായ സ്നോർക്കെല്ലിംഗ് ഏരിയയിലേക്ക് എത്തിപ്പെടുന്നത്.
അവരുടെ കുടുംബാംഗങ്ങളും ടൂർ കമ്പനിയിൽ നിന്നുള്ളവരും നോക്കിനിൽക്കെയാണ് സ്രാവ് സ്ത്രീയെ ആക്രമിച്ചത്. അവരുടെ ദേഹത്തെല്ലാം മുറിവേറ്റിട്ടുണ്ടായിരുന്നു എന്ന് പ്രാദേശിക വാർത്താ ഏജൻസിയായ ഐവിറ്റ്‌നസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
തീരത്തെത്തിയപ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു. ഇത് അധികൃതർ തീരത്ത് നിന്നും സ്ഥിരീകരിച്ചു. അവളുടെ ക്രൂയിസ് കപ്പൽ, ഹാർമണി ഓഫ് ദി സീസ്, ആക്രമണസമയത്ത് നസ്സാവിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. സെപ്റ്റംബർ 4 -ന് ഫ്ലോറിഡയിലെ പോർട്ട് കനാവെറലിൽ നിന്ന് പടിഞ്ഞാറൻ കരീബിയൻ കടലിലൂടെയുള്ള ഏഴ് ദിവസത്തെ യാത്ര അപ്പോൾ ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളൂ.
ഈ ദുഷ്‌കരമായ സമയത്ത് മരിച്ച സ്ത്രീയുടെ പ്രിയപ്പെട്ടവർക്ക് പിന്തുണയും സഹായവും നൽകുന്നുണ്ടെന്ന് ക്രൂയിസ് ഓപ്പറേറ്റർ റോയൽ കരീബിയൻ ഇന്റർനാഷണൽ പ്രസ്താവനയിൽ പറഞ്ഞു. 2019 -ൽ നടന്ന ആക്രമണത്തിന് ശേഷം ആദ്യമായിട്ടാണ് ഇവിടെ സ്രാവ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നത്.