ഇംഗ്ലീഷ് സാഹിത്യത്തിൽ പിജി, ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറിയിലെ ജോലിയുപേക്ഷിച്ച് തെരുവിലൊരു കുഞ്ഞുചായക്കട...
ശർമിസ്തയുടെ അനുവാദത്തോട് കൂടി തന്നെയാണ് താൻ അവളുടെ ചിത്രം പകർത്തിയത്. ഒരു ജോലി താഴ്ന്നത്, ചെറിയത് എന്നൊന്നുമില്ല. മറ്റുള്ളവർക്ക് ഒരു പ്രചോദനമാവുന്നതിന് ഇത്തരം കാര്യങ്ങൾ ഉയർത്തിക്കാണിക്കണം എന്ന് താൻ കരുതുന്നതായും ഖന്ന പറഞ്ഞു.
നന്നായി വിദ്യാഭ്യാസം നേടിയ ഒരാൾ ഇന്ത്യയിൽ ഒരു കുഞ്ഞു ചായക്കട നടത്തുന്നത് അത്ര പരിചിതമായ കാഴ്ചയല്ല അല്ലേ? എന്നാൽ, ദില്ലിയിൽ ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം നേടിയ ഒരു യുവതി തെരുവിൽ ഒരു കുഞ്ഞു ചായക്കട നടത്തുകയാണ്. അവരുടെ പേര് ശർമിസ്‍ത ഘോഷ്.
എന്നെങ്കിലും ഒരു വലിയ ചായ-കഫേ ശൃംഖല നിർമ്മിക്കണമെന്നതാണ് ശർമിസ്തയുടെ സ്വപ്നം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ ശർമിസ്ത ദില്ലി കാന്റിലെ ഗോപിനാഥ് ബസാറിലാണ് ഒരു കുഞ്ഞുവണ്ടിയിൽ ചായക്കട നടത്തുന്നത്.
നേരത്തെ ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറിയിൽ ജോലി ചെയ്തിരുന്ന ശർമിസ്ത ചായക്കട തുടങ്ങാൻ വേണ്ടിയാണ് അത് ഉപേക്ഷിച്ചത്. എന്നെങ്കിലും ഒരു ദിവസം തന്റെ ചായക്കട ഇന്ത്യയിലെമ്പാടും ശാഖകളുള്ള ചായോസ് പോലെ വളരും എന്ന സ്വപ്നവുമായാണ് ശർമിസ്ത തന്റെ ചായക്കട നടത്തുന്നത്.
റിട്ടയേർഡ് ബ്രിഗേഡിയറായ സഞ്ജയ് ഖന്നയാണ് ശർമിസ്തയുടെ കഥ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്. അവൾ ചായക്കട നടത്തുന്നത് കണ്ടപ്പോൾ തനിക്ക് ജിജ്ഞാസ തോന്നി. അതുകൊണ്ട്, അവളോട് അതിനുള്ള കാരണം അന്വേഷിച്ചു. തനിക്ക് വലിയ ഒരു സ്വപ്നമുണ്ട്. എന്നെങ്കിലും ചായോസ് പോലെ വലുതാവും തന്റെ ചായക്കട എന്നതാണ് അത് എന്നാണ് ശർമിസ്ത പറഞ്ഞത് എന്നും ഖന്ന പോസ്റ്റിൽ പറയുന്നു.
ശർമിസ്തയുടെ കൂടെ സുഹൃത്തായ ഭാവ്ന റാവുവും ഉണ്ട്. ഇരുവരും വൈകുന്നേരം വരികയും ചായക്കട നടത്തുകയും ചെയ്യുകയാണ് ഇപ്പോൾ. ശർമിസ്തയുടെ അനുവാദത്തോട് കൂടി തന്നെയാണ് താൻ അവളുടെ ചിത്രം പകർത്തിയത്. ഒരു ജോലി താഴ്ന്നത്, ചെറിയത് എന്നൊന്നുമില്ല. മറ്റുള്ളവർക്ക് ഒരു പ്രചോദനമാവുന്നതിന് ഇത്തരം കാര്യങ്ങൾ ഉയർത്തിക്കാണിക്കണം എന്ന് താൻ കരുതുന്നതായും ഖന്ന പറഞ്ഞു.
ഏതായാലും ശർസ്മിതയെ കുറിച്ചുള്ള പോസ്റ്റ് അനേകം പേരാണ് റീ പോസ്റ്റ് ചെയ്തത്. അവളുടെ സ്വപ്നത്തിന് പിന്നാലെ പോകാനുള്ള ധൈര്യത്തെ ഏറെപ്പേരും അഭിനന്ദിച്ചു.