മെട്രോയില്‍ യാത്ര ചെയ്തപ്പോഴുണ്ടായ അവിശ്വസനീയമായ അനുഭവം പങ്കുവച്ച് യുവതി. അടുത്തിരുന്ന പെണ്‍കുട്ടിയുടെ സ്വര്‍ണവള കണ്ട് ആകര്‍ഷണം തോന്നി. ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ അമ്പരപ്പിച്ചുകൊണ്ട് പ്രതികരണം.
മെട്രോയിൽ, തിരക്കേറിയ ട്രെയിനുകളിൽ, ബസിൽ, പൊതുസ്ഥലങ്ങളിൽ ഒക്കെയും മോഷണം ഉൾപ്പടെ ഇഷ്ടംപോലെ മോശം സംഭവങ്ങൾ നടക്കാറുണ്ട്. എന്നാൽ, അതിനെയെല്ലാം തോല്പിക്കുന്ന തരത്തിലുള്ള നല്ല അനുഭവങ്ങൾക്കും ഇടയ്ക്ക് ഇത്തരം സ്ഥലങ്ങൾ വേദിയാവാറുണ്ട്. അതുപോലെ, ഹൃദയം കവരുന്നൊരു കഥയാണ് ഈ യാത്രക്കാരിക്കും പറയാനുള്ളത്. ഇതിനോടകം തന്നെ നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുകളും ലൈക്കുമൊക്കെയായി എത്തിയിട്ടുള്ളത്. റിതു ജൂൻ എന്ന യുവതിയാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ആരുടെയും ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ ഒരു അനുഭവമാണ് അവർക്ക് പറയാനുണ്ടായിരുന്നത്.
'ഒരു ദിവസം മെട്രോയിൽ യാത്ര ചെയ്യവേ എന്റെ അടുത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ കയ്യിൽ സ്വർണത്തിലുള്ള ഒരു വള കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു' എന്നാണ് റിതു കുറിച്ചിരിക്കുന്നത്. അതിന്റെ മനോഹരമായ ഡിസൈനാണ് റിതുവിന്റെ കണ്ണിലുടക്കിയത്. ഒരുപാട് ഇഷ്ടപ്പെട്ടതിനാൽ തന്നെ ആ വളയുടെ ഒരു ചിത്രം പകർത്തിക്കോട്ടെ എന്ന് അവൾ ആ പെൺകുട്ടിയോട് ചോദിച്ചു. 'അതുപോലെ ഒരെണ്ണം ഉണ്ടാക്കാൻ വേണ്ടി ഈ വളയുടെ ചിത്രമെടുത്തോട്ടെ എന്ന് ഞാനവളോട് ചോദിച്ചു' എന്നാണ് റിതു കുറിച്ചിരിക്കുന്നത്. ഒരു ഫോട്ടോ മാത്രമാണ് റിതു ചോദിച്ചതെങ്കിൽ റിതുവിനെ ഞെട്ടിച്ചു കൊണ്ടുള്ളതായിരുന്നു ആ പെൺകുട്ടിയുടെ മറുപടി.
ആ പെൺകുട്ടി അപ്പോൾ തന്നെ വള ഊരി അവൾക്ക് നൽകി. ഇത് കാണുമ്പോൾ സ്വർണപ്പണിക്കാരന് ഇതുണ്ടാക്കാൻ ഒന്നുകൂടി എളുപ്പമായിരിക്കും എന്ന് പറഞ്ഞുകൊണ്ട് ആ വള അവൾ ഇത് റിതുവിന് കൈമാറി. മാത്രമല്ല, അത് സ്വർണം പോലെയിരിക്കുമെങ്കിലും സ്വർണത്തിന്റെ വളയല്ല എന്നും പെൺകുട്ടി പറഞ്ഞു. അപരിചിതയായ ആ പെൺകുട്ടിയുടെ പ്രവൃത്തിയിൽ ശരിക്കും റിതു അമ്പരന്നുപോയി. അവളുടെ ദയ നിറഞ്ഞ പെരുമാറ്റത്തിന്റെ ഓർമ്മയ്ക്കായി ആ വള എന്നും സൂക്ഷിച്ച് വയ്ക്കാനാണ് റിതുവിന്റെ തീരുമാനം. 'എല്ലാ മെട്രോ യാത്രകളും മോശം അനുഭവം മാത്രം തരുന്നവയല്ല' എന്നും റിതു കുറിക്കുന്നു.
ആ വളയണിഞ്ഞിട്ടുള്ള കൈകളുടെ മനോഹരമായ ചിത്രവും റിതു പങ്കുവച്ചിട്ടുണ്ട്. അനേകങ്ങളാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. 'ഇന്റർനെറ്റിൽ ഇന്ന് കണ്ടതിൽ വച്ച് ഏറ്റും മനോഹരമായ സംഭവം' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ദയയും സ്നേഹവും സഹജീവികളോടുള്ള സൗഹൃദവും കരുതലും ഒക്കെയാണ് മനുഷ്യനെ മനുഷ്യനായി നിലനിർത്തുന്നത് എന്ന് ഓർമ്മിപ്പിക്കുന്നു ഈ സംഭവം അല്ലേ?


