അലസയായിരുന്ന് കനത്ത ശമ്പളം വാങ്ങുന്നുവെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍; ജോലി സാധ്യത തേടി നെറ്റിസണ്‍സ്
ഓഫീസ് ജോലിയിൽ അലസമായി ഇരിക്കുന്നതിന് തനിക്ക് വലിയൊരു ശമ്പളം ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് യുഎസില്‍ ടിക് ടോക്കിലൂടെ വൈറലായ ഡാനി എന്ന യുവതിയാണ്.
കടകളില്‍ പോയി സാധനങ്ങള്‍ നോക്കി, നമ്മുക്ക് ആവശ്യമുള്ളത് മാത്രം തെരഞ്ഞെടുത്ത്, പണം നല്‍കി വീട്ടിലേക്ക് വാങ്ങി കൊണ്ടുവരുന്നിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ഓണ്‍ലൈനില്‍ വാങ്ങാന്‍ കഴിയുന്നു. മാര്‍ക്കറ്റിന്‍റെ സ്വഭാവത്തിലുണ്ടായ ഈ വലിയ മാറ്റം ആളുകളുടെ നിത്യജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്കാണ് വഴി തെളിച്ചത്. ജോലികളുടെ സമയക്രമങ്ങള്‍ മാറി. ജോലിയുടെ രീതികള്‍ മാറി. സ്വഭാവം മാറി... അങ്ങനെ നിത്യജീവിതത്തിലെ പല കാര്യങ്ങളിലും കാതലായ മാറ്റങ്ങള്‍ നാമറിയാതെ തന്നെ വന്നുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളില്‍ എടുത്ത് പറയേണ്ട ഒന്നാണ് ജോലിയുടെ സ്വഭാവത്തിലെ മാറ്റം. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ എന്ന ജോലി സമയം ഇന്ന് പല രീതിയില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അത്തമൊരു ജോലിയില്‍ വെറുതെ ഇരുന്ന് താന്‍ വലിയൊരു ശമ്പളം സ്വന്തമാക്കുന്നതായി ഒരു ഓണ്‍ലൈന്‍ ഇന്‍ഫ്ലുവന്‍സറുടെ വെളിപ്പെടുത്തല്‍ ഏറെ പേരുടെ ശ്രദ്ധ നേടി.
ഓഫീസ് ജോലിയിൽ ഒന്നും ചെയ്യാതെ തന്നെ തനിക്ക് വലിയൊരു ശമ്പളം ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് യുഎസില്‍ ടിക് ടോക്കിലൂടെ വൈറലായ ഡാനി എന്ന യുവതിയാണ്. "അലസയായ പെൺകുട്ടിയുടെ ഓഫീസ് ജോലി" എന്നാണ് അവര്‍ തന്‍റെ ജോലിയെ വിശേഷിപ്പിച്ചത്. തന്‍റെ സ്വഭാവവുമായി ഏറെ അടുത്ത് നില്‍ക്കുന്നതാണ് പുതിയ ജോലിയെന്നും അവള്‍ പറയുന്നു. "ആരുമായും സംസാരിക്കാതിരിക്കാനും എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം വിശ്രമിക്കാനും ഓഫീസ് ബാഡ്ഡിയാകാനും എനിക്ക് ബോംബ് ശമ്പളം (bomb Salary) ലഭിക്കുന്നു." എന്ന് അവര്‍ തന്‍റെ ടിക് ടോക്ക് വീഡിയോയില്‍ പറയുന്നു. തന്‍റേത് പോലുള്ള അലസമായ ജോലികള്‍ തെരഞ്ഞെടുക്കാന്‍ അവള്‍ തന്‍റെ ഫോളോവേഴ്സിനോട് ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ ഇതിനകം 1.6 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
പിന്നാലെ നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റുമായെത്തി. ഡാനിയുടെതിന് സമാനമായ രീതിയില്‍ ഓഫീസ് ജോലികള്‍ ചെയ്തിരുന്ന ഒരാള്‍ എഴുതിയത്. 'താനിക്കും അത്തരത്തില്‍ കനപ്പെട്ട ശമ്പളം ലഭിച്ചിരുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം ആളുകളോട് സംസാരിക്കാനും ആവശ്യമുള്ളപ്പോള്‍ മാത്രം ജോലി ചെയ്തും ഞാനത് വളരെയേറെ ആസ്വദിച്ചു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തനിക്ക് സ്വയം ഒരു റോബോര്‍ട്ടായി തോന്നി. ആ ഭീകരമായ മടുപ്പില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും രക്ഷപ്പെടാന്‍ തനിക്ക് ജോലി രാജിവച്ച് മറ്റൊന്ന് തെരഞ്ഞെടുക്കേണ്ടി വന്നു.' എന്നാല്‍, കുറിപ്പുമായി എത്തിയവരില്‍ മിക്കവരും ഡാനിയുടെ ജോലിയെ അഭിനന്ദിച്ചു. നമ്മുടെ ജീവിതം നമ്മള്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അവരെല്ലാവരും സമാന മനസോടെ എഴുതിയത്. മറ്റൊരാള്‍ താന്‍ സ്വന്തം ജീവിതത്തില്‍ സാമൂഹിക ഇടപെടലിന്‍റെ അഭാവം ആഗ്രഹിക്കുന്നുവെന്ന് കുറിച്ചു. തന്‍റെ ഓഫീസ് ജോലി അമിതഭാരമുള്ളതാണെന്നും അതില്‍ നിന്നൊരു വിടുതലിന് ഡാനിയുടെ ജോലിയെ കുറിച്ച് അയാള്‍ കൂടുതല്‍ അന്വേഷിച്ചു. പിന്നാലെ നിരവധി പേര്‍ ജോലിയുടെ സാധ്യതളെ കുറിച്ച് കമന്‍റുകളെഴുതി.