ആണവായുധങ്ങൾ കൈവശം വെക്കുന്നതിൽനിന്നും ഹോർമുസ് കടലിടുക്ക് തടയുന്നതിൽനിന്നും ഇറാനെ പിന്തിരിപ്പിക്കാൻ അമേരിക്കയും ചൈനയും ധാരണയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെതിരെ ട്രംപ് സൈനിക നീക്കത്തിന് ശ്രമം നടത്തുന്നുവെന്ന വാർത്തകൾ.
വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച് നയതന്ത്ര പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചാൽ ഇറാനെതിരെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി 2.0 നടപ്പാക്കാൻ ട്രംപ് ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം ഇറാനെതിരെ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഓപ്പറേഷൻ എപ്പിക് ഫ്യൂറി പുതിയ പേരിൽ നടപ്പാക്കാൻ ഉള്ള സാധ്യത പ്രതിരോധ വകുപ്പ് പരിശോധിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആണവായുധങ്ങൾ കൈവശം വെക്കുന്നതിൽനിന്നും ഹോർമുസ് കടലിടുക്ക് തടയുന്നതിൽനിന്നും ഇറാനെ പിന്തിരിപ്പിക്കാൻ അമേരിക്കയും ചൈനയും ധാരണയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെതിരെ ട്രംപ് സൈനിക നീക്കത്തിന് ശ്രമം നടത്തുന്നുവെന്ന വാർത്തകൾ പുറത്ത് വരുന്നത്. അടുത്ത ആഴ്ചക്കുള്ളിൽ ഇറാനെതിരെ സൈനിക നീക്കത്തിനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ട്രംപിന്റെ ചർച്ചകൾക്ക് തൊട്ടുപിന്നാലെയാണ് ഇറാനിൽ സംഘർഷം ഉണ്ടാകുന്നത്. 'എനിക്ക് ഷി ജിൻ പിങ്ങിനോട് വലിയ ബഹുമാനമുണ്ട്. ഇറാൻ ആണവായുധം കൈവശം വെക്കാൻ പാടില്ലെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ടെന്ന് ചൈന സന്ദർശനത്തിന് ശേഷം ട്രംപ് മാധ്യമ പ്രവർത്തകരോട്. പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ കയറ്റുമതിയെയാണ് ചൈന വളരെയധികം ആശ്രയിക്കുന്നത്. ഹോർമുസ് വീണ്ടും തുറക്കുന്നതിനും അതുവഴി ആഗോള എണ്ണവിപണിയിൽ നിലനിൽക്കുന്ന സ്തംഭനാവസ്ഥ അവസാനിപ്പിക്കുന്നതിനുമായി യുഎസ്-ഇറാൻ സമാധാന കരാറിനായി വിവിധ രാജ്യങ്ങൾ ശ്രമം തുടരുകയാണ്. അതിനിടെയാണ് ഇറാനെതിരെ ട്രംപിന്‍റെ പുതിയ നീക്കം. യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിജയത്തിന് സാഹചര്യങ്ങൾ അനുകൂലമാക്കുക എന്നതാണ് ട്രംപും അനുയായികളും പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.


