സ്കൂളില്‍ പോകുന്നത് ബസില്‍ തൂങ്ങിയൊന്നുമല്ല, നല്ല തലയെടുപ്പോടെ കുതിരപ്പുറത്താണ്.
സ്കൂളില്‍ പോകുന്നത് ബസില്‍ തൂങ്ങിയൊന്നുമല്ല, നല്ല തലയെടുപ്പോടെ കുതിരപ്പുറത്താണ്. മാളയിലെ ഈ പെണ്‍കുട്ടിയെ 'മിടുക്കി' എന്ന് അല്ലാതെ മറ്റെന്ത് വിളിക്കാനാണ്. തൃശൂരിലെ മാള ഹോളി ഗ്രേസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർതിഥിനിയായ കൃഷ്ണയാണ് കുതിരപ്പുറത്ത് സവാരി ചെയ്ത് പരീക്ഷയെഴുതാൻ പോയത്. കൃഷ്ണയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സ്കൂളില്‍ മാത്രമല്ല, കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതും കുതിരപ്പുറത്താണ്. 'റാണാ കൃഷ്' എന്നാണ് കൃഷ്ണയുടെ കുതിരയുടെ പേര്. ശരിക്കും റാണയുടെ പുറത്തേറി പോകുന്ന മാളയിലെ ഝാന്‍സിറാണിയെയാണ് കൃഷ്ണയില്‍ നമ്മുക്ക് കാണാന്‍ കഴിയുന്നത്.
കേരളത്തിൽ ഹിറ്റ് ആയ കൃഷ്ണയുടെ കുതിരസവാരിക്കഥ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയുംപിടിച്ചുപറ്റി. "തൃശൂര്‍ ഉള്ള ഈ മിടുക്കിയെ ആര്‍ക്കെങ്കിലും അറിയാമോ? എനിക്ക് അവളുടെയും അവളുടെ കുതിരയുടെയും ചിത്രം വേണം, സ്ക്രീന്‍ സേവറാക്കാന്‍. അവള്‍ എന്‍റെ ഹീറോയാണ്. സ്കൂളിലേക്കുള്ള അവളുടെ യാത്ര ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾ എന്നിൽ നിറക്കുന്നു'', ആനന്ദ് മഹീന്ദ്ര തന്‍റെ ട്വിറ്ററില്‍ കുറിച്ചു.
മാള പുത്തന്‍വേലിക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദയുടെ മകളാണ് കൃഷ്ണ. കുതിരയോട്ട മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ് കൃഷ്ണയുടെ സ്വപ്നം.
