ഇന്ത്യയിലിതാ കൊവിഡ് പഠനത്തിനായി മൃതദേഹം ദാനം ചെയ്യുന്ന ആദ്യ വനിതയാവുകയാണ് 93കാരിയായ ബംഗാള്‍ സ്വദേശി. ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായ ജ്യോത്സ്‌ന ബോസ് മരണാനന്തരം സ്വന്തം ശരീരം പഠനത്തിനായി വിട്ടുകൊടുക്കുമെന്ന് നേരത്തേ അറിയിച്ചതാണ്

കൊവിഡ് 19 മഹാമാരി മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം പുതിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ അതെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഏറെ പ്രസക്തിയുമുണ്ട്. അത്തരത്തിലുള്ള പഠനങ്ങള്‍ ലോകത്തിന്റെ പലയിടങ്ങളില്‍ നടന്നുവരുന്നുമുണ്ട്. 

ഇന്ത്യയിലിതാ കൊവിഡ് പഠനത്തിനായി മൃതദേഹം ദാനം ചെയ്യുന്ന ആദ്യ വനിതയാവുകയാണ് 93കാരിയായ ബംഗാള്‍ സ്വദേശി. ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായ ജ്യോത്സ്‌ന ബോസ് മരണാനന്തരം സ്വന്തം ശരീരം പഠനത്തിനായി വിട്ടുകൊടുക്കുമെന്ന് നേരത്തേ അറിയിച്ചതാണ്. 

ഇപ്പോള്‍ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് കൊവിഡ് പഠനങ്ങള്‍ക്കായി ഇവരുടെ മൃതദേഹം മാറ്റിവയ്ക്കാനാണ് തീരുമാനം. മെഡിക്കല്‍ പഠനങ്ങള്‍ക്കായി മൃതദേഹങ്ങളെത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്കാണ് ഇതിനുള്ള അവകാശം നല്‍കിയിരുന്നത്. സംഘടനാ പ്രതിനിധികളാണ് ജ്യോത്സ്‌നയുടെ മരണശേഷം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരണാനന്തരം ശരീരം പഠനങ്ങള്‍ക്കായി വിട്ടുനല്‍കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നുവെന്ന് ബന്ധുക്കളും അറിയിക്കുന്നു. 

'മെയ് 14നാണ് മുത്തശ്ശി ആശുപത്രിയിലാകുന്നത്. രണ്ട് ദിവസം മുമ്പ് മരണവും സംഭവിച്ച. കൊവിഡ് പഠനങ്ങള്‍ക്കായി മൃതദേഹം ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ വനിതയാണ് മുത്തശ്ശിയെന്നത് ഞങ്ങളെ സംബന്ധിച്ച് അഭിമാനമുണ്ടാക്കുന്നതാണ്. നിലവില്‍ കൊവിഡ് പഠനങ്ങള്‍ക്ക് മൃതദേഹം ലഭ്യമാകുന്നത് വിശദമായ പഠനങ്ങള്‍ക്ക് സഹായകമാണ്. ആ പ്രാധാന്യം ഞങ്ങള്‍ മനസിലാക്കുന്നുണ്ട്...'- ഡോക്ടറും ജ്യോത്സ്‌ന ബോസിന്റെ പേരമകളുമായ ഡോ. തീസ്ത ബസു പറഞ്ഞു.

Also Read:- കൊവിഡ് രണ്ടാം തരംഗം; ചെറുപ്പക്കാരെ കൂടുതലും ബാധിക്കുന്നത് എന്തുകൊണ്ട്; വിദ​ഗ്ധർ വിശദീകരിക്കുന്നു...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona