ഇരട്ടക്കുഞ്ഞുങ്ങളാണെങ്കില്‍ ഒരാളുടെ നിറത്തില്‍ നിന്ന് തീര്‍ത്തും വിപരീതമായ നിറം മറ്റൊരാള്‍ക്ക് ഉണ്ടാകുന്നത് അത്ര സാധാരണമല്ല. എന്നുവച്ചാല്‍ ഒറ്റ കാഴ്ചയില്‍ തന്നെ രണ്ട് വംശജരാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള നിറവ്യത്യാസം. 

ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിക്കുന്നത് തീര്‍ച്ചയായും ഇരട്ടി സന്തോഷം തന്നെയാണ്. ഒരു പ്രസവത്തിലൂടെ രണ്ട് കുഞ്ഞുങ്ങളെ ഒന്നിച്ച് ലഭിക്കുന്നത് ഒരനുഗ്രഹമായി കണക്കാക്കുന്നവരാണ് മിക്കവരും. ഇങ്ങനെ ജനിക്കുന്ന ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ഒരുപാട് സാമ്യതകളുണ്ടാകാറുണ്ട്. കാഴ്ചയില്‍ തന്നെ വേര്‍തിരിച്ചറിയാനാവാത്ത വിധം സാമ്യതയുള്ള ഇരട്ടകകളെ കണ്ടിട്ടില്ലേ? 

ചിലരാകട്ടെ, കാഴ്ചയില്‍ അത്ര സാമ്യത കാണില്ല- എങ്കിലും പെരുമാറ്റത്തിലോ സ്വഭാവത്തിലോ എല്ലാം സാമ്യതകള്‍ കാണാം. ഇരട്ടകള്‍ എപ്പോഴും ഒരേ ലിംഗത്തില്‍ പെട്ടവരായിരിക്കണമെന്നും നിര്‍ബന്ധമില്ല. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും കാഴ്ചയില്‍ വ്യത്യാസം കാണാറുണ്ട്. ഇനി കാഴ്ചയില്‍ ഒരുപോലെ ആണെങ്കിലും സ്വഭാവത്തില്‍ വ്യത്യാസമുള്ള ഇരട്ടകളുമുണ്ട്. എങ്ങനെ ആണെങ്കിലും ഇരട്ട സഹോദരങ്ങള്‍ തമ്മിലുള്ള ആത്മബന്ധം എപ്പോഴും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ തന്നെ ആയിരിക്കും. 

ഇരട്ടക്കുഞ്ഞുങ്ങളാണെങ്കില്‍ ഒരാളുടെ നിറത്തില്‍ നിന്ന് തീര്‍ത്തും വിപരീതമായ നിറം മറ്റൊരാള്‍ക്ക് ഉണ്ടാകുന്നത് അത്ര സാധാരണമല്ല. എന്നുവച്ചാല്‍ ഒറ്റ കാഴ്ചയില്‍ തന്നെ രണ്ട് വംശജരാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള നിറവ്യത്യാസം. പത്ത് ലക്ഷത്തില്‍ ഒരു ജോഡിക്ക് എന്ന നിലയിലൊക്കെയാണ് ഇത്രയും പ്രകടമായി ചര്‍മ്മത്തിന്‍റെ നിറത്തില്‍ തന്നെ വ്യത്യാസം വരിക. അത്തരത്തില്‍ ഇരട്ടക്കുഞ്ഞുങ്ങളെ വ്യത്യസ്തരായി ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഷാന്‍റലെ ബ്രഫ്ടണ്‍ എന്ന ഇരുപത്തിയൊമ്പതുകാരി. 

ഇവര്‍ക്ക് ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളില്‍ ആണ്‍കുഞ്ഞിന് നല്ല വെളുത്ത നിറവും പെണ്‍കുഞ്ഞ് അതിസുന്ദരിയായി കറുത്തുമാണിരിക്കുന്നത്. പ്രസവസമയത്ത് ഇരുവരും കാണാൻ ഏകദേശം ഒരുപോലിരുന്നു എന്നാണിവര്‍ പറയുന്നത്. എന്നാല്‍ പിന്നീടിങ്ങോട്ട് കുഞ്ഞുങ്ങളുടെ നിറം മാറിവന്നപ്പോള്‍ മകൻ അയോൻ വെളുത്ത് പച്ചക്കണ്ണുകളോട് കൂടിയും മകള്‍ അസിറാ കറുത്ത് ബ്രൗണ്‍ നിറമുള്ള കണ്ണുകളോട് കൂടിയുമായി വന്നു. 

തന്‍റെയും പങ്കാളിയുടെയും കുടുംബത്തില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള പല സമുദായങ്ങളില്‍ നിന്നുള്ളവരുടെ കൂടിച്ചേരലുകളുണ്ടായിട്ടുണ്ടെന്നും ഒരുപക്ഷെ ഇതിന്‍റെ ഫലമായിരിക്കും ഇത്തരത്തില്‍ വ്യത്യസ്തരായ കുഞ്ഞുങ്ങള്‍ തനിക്ക് ജനിച്ചതെന്നുമാണ് ഷാന്‍റലെ വിശ്വസിക്കുന്നത്. 

ഷാന്‍റലെയുടെ അമ്മയുടെ അച്ഛൻ നൈജീരിയക്കാരനായിരുന്നുവത്രേ. ഇവരുടെ പങ്കാളി ആഷ്ടണ്‍ ആകട്ടെ പകുതി ജമൈക്കനും പകുതി സ്കോട്ടിഷുമാണ്. 

കുഞ്ഞുങ്ങളെ കാണാൻ മാത്രമല്ല, അവരുടെ സ്വഭാവവും തീര്‍ത്തും രണ്ടാണെന്നാണ് അമ്മയുടെ സാക്ഷ്യപ്പെടുത്തല്‍. മകൻ വാശിക്കാരനും, എപ്പോഴും ശ്രദ്ധ ആവശ്യമുള്ളയാളും ആണെങ്കില്‍ മകള്‍ എപ്പോഴും 'കൂള്‍' ആണെന്നാണ് ഇവര്‍ പറയുന്നത്. രണ്ടുപേരും പരസ്പരം ഏറെ നേരെ നോക്കിയിരുന്ന ശേഷം പുഞ്ചിരി തൂകുന്നത് കാണുമ്പോള്‍ മനസ് നിറയുമെന്നാണ് ഈ അമ്മ പറയുന്നത്. എല്ലാ വ്യത്യസ്തതകള്‍ക്കും അപ്പുറം ഈ ചിരി എന്നും അവരുടെ മുഖത്തുണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറയുന്നു. 

Also Read:- 'പത്ത് വര്‍ഷം മുമ്പ് മൂക്കിനുള്ളില്‍ കുടുങ്ങിയ നാണയം തുമ്മിയപ്പോള്‍ പുറത്തുവന്നു'