ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്കാണിത്. വൈകിട്ട് നാല് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സുവോളജിക്കൽ പാർക്ക് നാടിന് സമര്‍പ്പിക്കും.

തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ സൂവുമായ തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നാളെ (ഒക്ടോബര്‍ 28) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ബയോഡൈവേഴ്‌സിറ്റി റിപ്പോര്‍ട്ടിന്റെ പ്രകാശനം ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വ്വഹിക്കും. സുവോളജിക്കല്‍ പാര്‍ക്ക് സ്റ്റാമ്പിന്റെ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. സൂവോളജിക്കല്‍ പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ജെ വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പാര്‍ക്ക് ഉദ്ഘാടനത്തിന് മുന്നോടിയായി ഒക്ടോബര്‍ 25-ന് ആരംഭിച്ച സാംസ്‌കാരികോത്സവം നാളെ സമാപിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ജയരാജ് വാര്യര്‍ നയിക്കുന്ന നിത്യഹരിത ഗാനസന്ധ്യ അരങ്ങേറും.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, കെ.ബി. ഗണേഷ്‌കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, മേയര്‍ എം.കെ. വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, എം.പി.മാര്‍, എം.എല്‍.എ.മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എഫ്.ബി.ആന്റ്.എ) ഡോ. പി. പുകഴേന്തി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്‌മെന്റ്) ഡോ. എല്‍. ചന്ദ്രശേഖര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി. കൃഷ്ണന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍. ആടലരശന്‍, സൂവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി.എന്‍ നാഗരാജ് തുടങ്ങിയ ഉദ്യോഗസ്ഥരും സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.