സുരക്ഷിതമായി കുളിക്കാവുന്ന, എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഈ സ്ഥലത്തിന്റെ പേരിനു പിന്നിൽ  ഒരു കഥയുണ്ട്.

ഇടുക്കിയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. എത്രകണ്ടാലും മതിവരാത്ത നിരവധി കാഴ്ചകൾ നിറഞ്ഞ ഇടമാണ് ഇടുക്കി. സ്ഥിരം മൂന്നാറും മറയൂരും മീശപ്പുലിമലയും മാത്രമല്ല, അധികം ആർക്കും അറിയാത്ത നിരവധി സ്ഥലങ്ങൾ ഇടുക്കിയിലുണ്ട്. ആനയടിക്കുത്ത് വെള്ളച്ചാട്ടം അതിലൊന്നാണ്. ആനചാടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടത്തെ അറിയപ്പെടുന്നുണ്ട്.

തൊടുപുഴയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന, സുരക്ഷിതമായി വെള്ളത്തിലിറങ്ങാൻ പറ്റിയ സ്ഥലമാണ് ആനയടിക്കുത്ത്. പ്രശസ്തമായ തൊമ്മൻകുത്ത് ഇക്കോടൂറിസം പോയിന്‍റിലേക്ക് പോകുന്ന വഴിയാണ് ഇതുള്ളത്. ഒരു ഓഫ് റോഡ് വഴി ചെങ്കുത്തായ കയറ്റം കയറി വേണം ആനയടിക്കുത്തിലെ പാർക്കിങ് ഏരിയയിലേക്ക് എത്താൻ. ഫീസ്‌ നല്‍കി ഇവിടെ വാഹനം പാര്‍ക്ക് ചെയ്യാം.

പാർക്കിംഗ് ഏരിയയിൽ നിന്നും ഇറക്കമിറങ്ങി മുന്നോട്ടു നടക്കുമ്പോൾ ആനയടിക്കുത്ത് വെള്ളച്ചാട്ടം കാണാം. ഈ പേരിന് പിന്നിലെ രസകരമായ ഒരു കഥയും അവിടുത്തുകാർക്ക് പറയാനുണ്ട്. പണ്ട് രണ്ട് ആനകൾ ചേർന്ന് ഇവിടെയൊരു അടിപിടി നടന്നു. അടിപിടിയ്ക്കിടയിൽ ഒരാന കാൽവഴുതി വെള്ളത്തിൽ വീണ് ചെരിഞ്ഞു. അങ്ങനെ ആന ചാടിയ ഇടം ആനയടിക്കുത്ത് എന്നറിയപ്പെട്ട് തുടങ്ങി.

തൊമ്മന്‍കുത്ത് ടൗണില്‍ നിന്നും വണ്ണപ്പുറം റൂട്ടില്‍ ഒരുകിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വലിയ ആഴമില്ലാത്തതിനാൽ പാറക്കെട്ടുകളുടെ സമീപത്തേയ്ക്ക് എത്തി വെള്ളച്ചാട്ടം നേരിട്ട് കണ്ട് ആസ്വദിക്കാം. ഇത്രയും ഭംഗിയുള്ള വെള്ളച്ചാട്ടത്തിൽ ഒന്ന് കുളിച്ചിറങ്ങാതെ ഈ യാത്ര പൂർണമാവുകയുമില്ല.