ആനമുടിയും മീശപ്പുലിമലയും കഴിഞ്ഞാൽ ഏറ്റവും ഉയരം കൂടിയ മലനിരയായ ചൊക്രമുടിയിലെ സൂര്യോദയവും സൂര്യാസ്തമയവും ആകർഷകമാണ്. 

മലമുകളും തണുത്ത കാറ്റും കോടമഞ്ഞും ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഇതിന്റെ കൂടെ കയ്യൊന്ന് ഉയർത്തിയാൽ ആകാശം തൊടുന്ന ഫീൽ കൂടിയായാലോ? അങ്ങനെയൊരു ഇടമുണ്ട് നമ്മുടെ ഇടുക്കിയിൽ. സമുദ്രനിരപ്പില്‍നിന്ന് 7200 അടി ഉയരത്തിലുള്ള ബൈസണ്‍വാലിയിലെ ചൊക്രമുടിയെ കുറിച്ച് കേട്ടിട്ടുണ്ടോ? മൂന്നാറിനോട് ചേർന്ന് കിടക്കുന്ന ബൈസൺവാലിയിൽ പ്രകൃതി ഒളിപ്പിച്ച് വെച്ചിരിക്കുന്ന വിസ്മയമാണ് ചൊക്രമുടി.

ആനമുടിയും മീശപ്പുലിമലയും കഴിഞ്ഞാല്‍ ഏറ്റവും ഉയരം കൂടിയ മലനിരയാണ് ചൊക്രമുടി. ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവുമാണ് പ്രധാന ആകർഷണം. ഏത് സമയത്തും കോടമഞ്ഞാണ് ചൊക്രമുടിയിലെ മറ്റൊരു പ്രത്യേകത. തണുത്ത കാറ്റിനൊപ്പം കോടമഞ്ഞ് പെയ്തിറങ്ങുന്ന അനുഭവം പറഞ്ഞറിയിക്കാനാകില്ല. ഹൈറേഞ്ചിലെ ഒട്ടുമിക്ക പട്ടണങ്ങളുടേയും ഡാമുകളുടേയും സൌന്ദര്യം ഇവിടെ നിന്നാൽ ആസ്വദിക്കാനാകും.

ചൊക്രമുടിയ്ക്ക് സമീപം ഗോത്രവർഗത്തിന്റെ ആരാധനാലയമായ കല്ലമ്പലവും ഉണ്ട്. ഏറെ ഐതീഹ്യപ്പെരുമ നിറഞ്ഞതാണ് ഈ കല്ലമ്പലം. മധുര മീനാക്ഷി ക്ഷേത്രം നിർമിച്ച ശിൽപികളാണ് ഈ ക്ഷേത്രവും നിർമിച്ചതെന്നാണ് ഐതിഹ്യം. ചൊക്രമുടി എന്നാല്‍ ശിവന്‍ കുടികൊള്ളുന്ന പര്‍വതം എന്നാണ് അര്‍ത്ഥം. ഗോത്രവര്‍ഗത്തിന്റെ ആരാധനമൂര്‍ത്തിയാണ് കല്ലമ്പലത്തിലെ പ്രതിഷ്ഠ. വര്‍ഷത്തിലൊരിക്കൽ ഉത്സവവും നടത്താറുണ്ട്.

സഞ്ചാരികൾക്കായി ഇവിടെ ട്രെക്കിംഗ് സൌകര്യവും വനംവകുപ്പ് ഒരുക്കുന്നുണ്ട്. ദേവികുളത്ത് ലോക്ക്ഹാര്‍ട്ട് വ്യൂപോയിന്റിന് സമീപമുള്ള വനംവകുപ്പ് ഓഫീസിൽ നിന്ന് ടിക്കറ്റെടുത്ത് 3 മണിക്കൂര്‍ നീളുന്ന ട്രെക്കിംഗിലൂടെ ചൊക്രമുടിയുടെ മുകളിലെത്താനാകും.