ഇടുക്കി, ചെറുതോണി ഡാമുകൾ സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ പൊതുജനങ്ങൾക്ക് സന്ദർശനത്തിന് തുറന്നുകൊടുക്കും.
ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ സന്ദർശനത്തിന് തുറന്നുകൊടുക്കാൻ സർക്കാർ അനുമതി നൽകി. എന്നാൽ ബുധനാഴ്ചകളിലും വെള്ളം തുറന്ന് വിടേണ്ട ദിവസങ്ങളിലും ശക്തമായ മഴയെ തുടർന്നുള്ള റെഡ്/ ഓറഞ്ച് മുന്നറിയിപ്പുകൾ നിലവിലുണ്ടാകുന്ന അവസരങ്ങളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ല.
ഡാമിൽ നടക്കുന്ന അറ്റകുറ്റപ്പണികൾക്ക് തടസമാകാതെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തി സന്ദർശനം സാധ്യമാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. മാലിന്യ സംസ്‌കരണം, മുന്നറിയിപ്പ് ബോർഡുകൾ, ക്ലീനിംഗ് ജീവനക്കാർ, ശുചിമുറി സൗകര്യങ്ങൾ തുടങ്ങിയവ ഹൈഡൽ ടൂറിസം വകുപ്പ് ഒരുക്കേണ്ടതാണ്. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുകയും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുകയും വേണം.
സന്ദർശകരുടെ സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കുന്നതും ഇൻഷുറൻസ് സംവിധാനങ്ങളും ഹൈഡൽ ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്തമായിരിക്കും. അപകട സാധ്യതയുള്ള മേഖലകളിൽ ബാരിക്കേഡുകളും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ച് പ്രവേശനം നിയന്ത്രിക്കണം. ഡ്രൈവർമാർക്കും സന്ദർശകർക്കും നെക് ടാഗ് ഉണ്ടായിരിക്കണം. സാധുവായ ടാഗ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. തിരക്ക് ഒഴിവാക്കാൻ ബുക്കിംഗ് സംവിധാനം ശക്തിപ്പെടുത്തുകയും സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തിയും പൊതുജനങ്ങൾക്ക് ഡാം സന്ദർശനം സാധ്യമാക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.


