ഓണക്കാലത്ത് വയനാട്ടിലേക്കുള്ള യാത്രയ്ക്ക് മഴയും താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലും വെല്ലുവിളിയാകുന്നു. 

കൽപ്പറ്റ: ഓണത്തിന് സഞ്ചാരികളെ വരവേൽക്കാനിരിക്കുന്ന വയനാടിന് വെല്ലുവിളിയായി മഴയും താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലും. ഓഗസ്റ്റ് 29ന് ഓണാവധി ആരംഭിച്ചതിനാൽ വയനാട്ടിലേയ്ക്ക് സഞ്ചാരികളുടെ വലിയ ഒഴുക്ക് അനുഭവപ്പെടേണ്ട സമയമാണിത്. എന്നാൽ, പ്രതികൂല സാഹചര്യങ്ങൾ വയനാട്ടിലെ ഹോട്ടൽ ബുക്കിംഗുകളെ നേരിയ തോതിൽ ബാധിച്ചതായാണ് റിപ്പോർട്ട്. വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിനില്‍ക്കുന്നില്ലെന്നതിനാൽ വയനാട്ടിലേയ്ക്ക് പോകുന്നവർക്ക് അധികം തടസ്സമില്ലാത്ത യാത്ര ചെയ്യാൻ സാധിക്കുന്ന ചില റൂട്ടുകളുണ്ട്.

വയനാട്ടിലേയ്ക്ക് പോകുന്നവരും കോഴിക്കോട് ഭാഗത്തേക്കും മറ്റും മൈസൂർ തുടങ്ങിയ ഇടങ്ങളിൽ നിന്നെത്തുന്നവരും ആശ്രയിക്കുന്നത് താമരശ്ശേരി ചുരത്തെയാണ്. എന്നാൽ, നിലവിലെ തടസങ്ങൾ ഗതാഗതത്തിരക്കിന് കാരണമാകും. ഓണാവധിക്ക് നാട്ടിലേക്ക് സ്വന്തം വണ്ടികളിലും മറ്റും എത്തുന്നവരും വഴിയിൽ കുടുങ്ങാൻ സാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അധികം തടസ്സമില്ലാത്ത യാത്രയ്ക്ക് താഴെ പറയുന്ന റൂട്ടുകൾ പരീക്ഷിക്കാം.

  • മൈസൂർ – ബത്തേരി – താളൂർ – നാടുകാണി – നിലമ്പൂർ – താമരശ്ശേരി – കോഴിക്കോട്
  • മൈസൂർ – മാനന്തവാടി – തരുവണ – കുറ്റ്യാടി – കോഴിക്കോട്
  • മൈസൂർ – മാനന്തവാടി – പേര്യ – കൂത്തുപറമ്പ് – തലശ്ശേരി – കോഴിക്കോട്
  • മൈസൂർ – മാനന്തവാടി – കൊട്ടിയൂർ – കൂത്തുപറമ്പ് – തലശ്ശേരി – കോഴിക്കോട്

അതേസമയം, മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടാൻ തീരുമാനമായിട്ടുണ്ട്. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം തീരുമാനിച്ചു.

വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നില്ലെങ്കിലും മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. റോഡിന് മുകളിലായുള്ള പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സിവില്‍ എഞ്ചിനിയറിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. പാറയുടെ ഡ്രോണ്‍ പടങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു.

ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തും. ഇവിടെ വാഹനം നിര്‍ത്തി സമയം ചിലവിടുന്നത് നിരോധിക്കും. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയില്‍ ആകുന്നതുവരെ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് ചുരത്തില്‍ വിന്യസിക്കും. സ്ഥലത്ത് ആവശ്യമായ വെളിച്ചത്തിനുള്ള ക്രമീകരണങ്ങള്‍ തുടരുമെന്നും യോഗം തീരുമാനിച്ചു.