55 മീറ്റർ നീളമുള്ള ഈ പാലം സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഗ്ലാസ് സ്കൈവാക്ക് ബ്രിഡ്ജ് തുറക്കുന്നു. വിശാഖപട്ടണത്താണ് അതിമനോഹരമായ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങിയിരിക്കുന്നത്. കൈലാസഗിരി കുന്നുകളിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലം ഉടൻ തന്നെ സന്ദർശകർക്ക് തുറന്നുകൊടുക്കും. ബംഗാൾ ഉൾക്കടലിന്റെയും കിഴക്കൻ ഘട്ട മലനിരകളുടെയും വിശാഖപട്ടണത്തിന്റെ തീരദേശ മേഖലയുടെയുമെല്ലാം കാഴ്ചകൾ ഇനി സഞ്ചാരികൾക്ക് തടസമില്ലാതെ ആസ്വദിക്കാം. സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിലും 55 മീറ്റർ നീളത്തിലുമാണ് ഈ ഗ്ലാസ് ബ്രിഡ്ജ് തലയുയർത്തി നിൽക്കുന്നത്.
ജർമ്മൻ നിർമ്മിത ടെമ്പർഡ് ലാമിനേറ്റഡ് ഗ്ലാസ് കൊണ്ടാണ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. 40 ടൺ സ്റ്റീലിൽ 40 മില്ലീമീറ്റർ കട്ടിയുള്ള മൂന്ന് ലെയറുകളായാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിർമ്മാണം. 250 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനെ നേരിടാനും ചതുരശ്ര മീറ്ററിന് 500 കിലോഗ്രാം വരെ ഭാരം താങ്ങാനും ഇതിന് കഴിയും. ഒരു സമയം 40 സന്ദർശകരെ മാത്രമേ അനുവദിക്കൂ. ഓരോ ഗ്രൂപ്പിനും 5-10 മിനിറ്റ് സമയം ഗ്ലാസ് ബ്രിഡ്ജിൽ ചെലവഴിക്കാം. പ്രവേശന ഫീസ് 250നും 300നും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സന്ദർശകർക്ക് 360 ഡിഗ്രി കാഴ്ചകൾ ആസ്വദിക്കാം എന്നതാണ് സവിശേഷത. ഒരു വശത്ത് ബംഗാൾ ഉൾക്കടൽ, വിശാഖപട്ടണത്തിന്റെ തിരക്കേറിയ നഗരദൃശ്യം, മറുവശത്ത് കിഴക്കൻ ഘട്ടങ്ങൾ...അങ്ങനെ കാഴ്ചകളാൽ സമ്പന്നമായ പ്രദേശത്താണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിർമ്മാണം. ഫോട്ടോഗ്രാഫർമാർക്കും ‘ഇൻസ്റ്റാഗ്രാം യാത്രക്കാർ’ക്കും ആസ്വദിക്കാൻ ആവശ്യമായതെല്ലാം കൈലാസഗിരി കാത്തുവെച്ചിട്ടുണ്ട്. വാഗമൺ ഗ്ലാസ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കിയ എസ്എസ്എം ഷിപ്പിംഗ് & ലോജിസ്റ്റിക്സ് (വിശാഖപട്ടണം), ഭാരത് മാതാ വെഞ്ച്വേഴ്‌സ് (കേരളം) എന്നിവരും വിശാഖപട്ടണം മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റിയും (വിഎംആർഡിഎ) സഹകരിച്ചാണ് പുതിയ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഔദ്യോഗികമായി വാഗമണിലെ 38 മീറ്റർ നീളമുള്ള ഗ്ലാസ് ബ്രിഡ്ജിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഗ്ലാസ് സ്കൈവാക്ക് ബ്രിഡ്ജായി മാറി.


