ഗുജറാത്തിലെ റാൻ ഓഫ് കച്ചിലൂടെ ധോളവീരയിലേക്ക് നീളുന്ന അതിമനോഹരമായ 30 കി.മീ ദൈര്‍ഘ്യമുള്ള പാതയാണ് 'റോഡ് ടു ഹെവൻ' എന്ന് അറിയപ്പെടുന്നത്.
സഞ്ചാരികൾക്ക് എന്നും ഹരമാണ് റോഡ് ട്രിപ്പുകൾ. പ്രകൃതി ഭംഗിയാൽ ചുറ്റപ്പെട്ട മനോഹരമായ റോഡുകളാൽ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം കണ്ട് ആസ്വദിച്ച് അനന്തമായി നീണ്ടുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര നൽകുന്ന ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല. അത്തരത്തിൽ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത കാഴ്ചകളും ഓർമ്മകളും സമ്മാനിക്കുന്ന ഒരിടം ഗുജറാത്തിലുണ്ട്. റാൻ ഓഫ് കച്ചിലൂടെ 30 കി.മീ നീളുന്ന റോഡ് ടു ഹെവൻ.
യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലിടം നേടിയ ധോളവീരയിലേക്ക് നീളുന്ന ഈ റോഡ് അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കും. സിന്ധു നദീതട നാഗരികതയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ധോളവീര. 2023ൽ നടന്ന ജി20 ഉച്ചകോടിയിൽ ഇവിടം ഒരു പ്രധാന പൈതൃക മേഖലയായും വിനോദസഞ്ചാര പാതയായും ഉയർത്തിക്കാട്ടിയതിന് ശേഷമാണ് റോഡ് ടു ഹെവൻ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇതേ തുടർന്ന്, സർക്കാർ ഈ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇതോടെ ഇന്ത്യയിലുടനീളമുള്ള സന്ദർശകർ റോഡ് ടു ഹെവൻ നേരിൽ കാണാനായി എത്തിത്തുടങ്ങി.
ഗുജറാത്തിന്റെ പൈതൃകം, കല, സംഗീതം എന്നിവ ആഘോഷിക്കുന്ന പ്രശസ്തമായ റാൻ ഉത്സവത്തിന്റെ സമയത്ത് ഈ പ്രദേശം സജീവമാകും. വേനൽക്കാലത്ത് വെള്ളം വറ്റി വെളുത്ത ഉപ്പ് അടിഞ്ഞ രീതിയിലുള്ള ഭൂമിയാണ് ഇവിടെ കാണാനാകുക. നവംബർ മുതൽ ഫെബ്രുവരി വരെയാണ് റോഡ് ടു ഹെവനും റാൻ ഓഫ് കച്ചും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. തണുത്ത പ്രഭാതങ്ങളും വൈകുന്നേരങ്ങളും ഉള്ള ശൈത്യകാലത്ത് വിശാലമായ വെളുത്ത മരുഭൂമിയുടെ ഭംഗി ആസ്വദിക്കാൻ സാധിക്കും. കരകൗശല വിപണികൾ, പ്രാദേശിക ഭക്ഷണവിഭവങ്ങൾ, നക്ഷത്രങ്ങളാൽ നിറഞ്ഞ രാത്രികൾ തുടങ്ങി റാൻ ഉത്സവത്തിന്റെ അന്തരീക്ഷം അങ്ങേയറ്റം ഊർജ്ജസ്വലമായിരിക്കും.


