മാരാരി ബീച്ചിൽ സർക്കാർ കോടികളുടെ ടൂറിസം പദ്ധതികൾ നടപ്പിലാക്കിയെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ: ടൂറിസത്തിന്റെ ഭാഗമായി മാരാരി ബീച്ചിൽ സർക്കാർ കോടികളുടെ പദ്ധതികൾ നടപ്പിലാക്കിയെന്നും അതുവഴി മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനൊരുക്കാൻ സാധിച്ചുവെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് ഭവനപദ്ധതിയിലൂടെ 350 വീടുകൾ പഞ്ചായത്തില്‍ പൂർത്തീകരിച്ചു നൽകിയതായി സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഹരിതകർമ്മസേനയുടെ പ്രവർത്തനത്തിന് ജില്ലയിൽ ആദ്യമായി കൺവെയർ ബെൽറ്റ് വാങ്ങിയത് മാരാരിക്കുളം വടക്ക് പഞ്ചായത്തിലാണ്. 18നും 40 നു ഇടയിൽ പ്രായമുള്ള മുഴുവൻ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. 1.50 കോടി രൂപ ചെലവിൽ പുതിയ പഞ്ചായത്ത് ഓഡിറ്റോറിയം, എസ്എൽ പുരം സദാനന്ദൻ സ്മാരക പാർക്ക്, ഓപ്പൺ ജിം എന്നിവ നിർമിച്ചതായും എൽ പി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനത്തിന് 2021, 2022, 2023 വർഷങ്ങളിൽ ആർദ്ര കേരളം പുരസ്കാരം, ഹോമിയോ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം, ഹോമിയോ കായകല്പ അവാർഡിൽ ജില്ലയിൽ രണ്ടാം സ്ഥാനം എന്നിവ നേടാനായത് അഭിമാനകരമാണെന്നും പ്രോഗ്രസ്സ് റിപ്പോർട്ടിൽ പറഞ്ഞു. സദസ്സില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസി അധ്യക്ഷയായി. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങൾ തണ്ണീർമുക്കം പഞ്ചായത്ത് സെക്രട്ടറി അനിൽകുമാറും പഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി ഷെയ്ക് ബിജുവും അവതരിപ്പിച്ചു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സി ഷിബു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സദസ്സിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം, വിജ്ഞാന കേരളം തൊഴിൽമേള എന്നിവയും സംഘടിപ്പിച്ചു.


