വിനോദസഞ്ചാരികൾക്ക് കൊച്ചിയിലെ നഗരക്കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.

ആലുവ: കൊച്ചിയിൽ ഓപ്പൺ ഡബിൾ ഡെക്കർ ബസ് ഇറക്കാൻ കെഎസ്ആർടിസി. തിരുവനന്തപുരത്തും മൂന്നാറും നടപ്പിലാക്കി വിജയിച്ച പദ്ധതിയാണ് ഇപ്പോൾ കൊച്ചിയിലേയ്ക്ക് എത്തുന്നത്. ജൂലൈ 15ന് എറണാകുളം ബോട്ട് ജെട്ടി സ്റ്റാൻഡിൽ മന്ത്രി പി. രാജീവ് ഓപ്പൺ ഡബിൾ ഡെക്കർ ബസ് സർവീസ് ഉദ്ഘാടനം ചെയ്യും.

Add Asianetnews as a Preferred SourcegooglePreferred

വൈകീട്ട് 5 മണിക്ക് ബോട്ട്‌ ജെട്ടി സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുക. തുടർന്ന് മറൈൻ ഡ്രൈവ്, ഹൈക്കോടതി, ഗോശ്രീ പാലം വഴി കാളമുക്ക് ജം​ഗ്ഷനിലെത്തിയ ശേഷം തിരികേ ഹൈക്കോടതി, കച്ചേരിപ്പടി, എംജി റോഡ്, തേവര, വെണ്ടുരുത്തി പാലം, നേവൽബേസ്, തോപ്പുംപടി ബിഒടി പാലത്തിലെത്തും. യാത്രക്കാർക്ക് കായൽ തീരത്തുള്ള പുതിയ പാർക്കും നടപ്പാതയും സന്ദർശിക്കാൻ അവസരമുണ്ടാകും. രാത്രി 8 മണിയോടെ തിരികെ സ്റ്റാൻഡിലെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ന​ഗരക്കാഴ്ചകൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാ​ഗമായാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഡബിൾ ഡെക്കർ ബസ് എത്തുന്നത്. ആകെ 80 സീറ്റുകളാണ് ബസിലുള്ളത്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യണം. യാത്രയിൽ സംഗീതം ആസ്വദിക്കാനുള്ള സൗകര്യം ബസിൽ ഒരുക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളുമെല്ലാം മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ബസിന്റെ അവസാന വട്ട മിനുക്കുപണികൾ ആലുവ ​ഗാരേജിൽ പുരോ​ഗമിക്കുകയാണ്.