നവംബർ അവസാനത്തോടെ സോണിയ വിഹാറിനും ജഗത്പൂരിനും ഇടയിൽ ആരംഭിക്കുന്ന യമുനയിലെ പുതിയ ക്രൂയിസ് പദ്ധതി ദില്ലിയിലെ വിനോദസഞ്ചാരം മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
ദില്ലി: വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി തലസ്ഥാന നഗരമായ ദില്ലി. ഇതിന്റെ ഭാഗമായി നവംബർ അവസാനത്തോടെ യമുനയിൽ വിനോദ ക്രൂയിസ് സർവീസുകൾ ആരംഭിക്കും. സോണിയ വിഹാറിനും ജഗത്പൂരിനും ഇടയിലാണ് പദ്ധതി നടപ്പാക്കുക. കഴിഞ്ഞ ദിവസം കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, ദില്ലി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന, ദില്ലി ടൂറിസം മന്ത്രി കപിൽ മിശ്ര എന്നിവർ യമുന ബോട്ട് ടൂറിസം ആൻഡ് ഫെറി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് പ്രോജക്റ്റിന്റെ പുരോഗതി അവലോകനം ചെയ്തിരുന്നു.
ജലപാതകളെ പുനരുജ്ജീവിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തെളിവാണ് ഈ സംരംഭമെന്ന് സ്ഥലത്തെ പുരോഗതി അവലോകനം ചെയ്തുകൊണ്ട് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. പതിറ്റാണ്ടുകളായി നേരിടുന്ന അവഗണനയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ജലപാതകൾ പുനരുജ്ജീവനത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും യമുനയിലെ പരിസ്ഥിതി സൗഹൃദ ക്രൂയിസ് ടൂറിസം ഒരു പ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് ജാക്കറ്റുകൾ, പൊതു അറിയിപ്പ് സംവിധാനങ്ങൾ തുടങ്ങിയ അവശ്യ സുരക്ഷാ സംവിധാനങ്ങളോടെയാണ് ക്രൂയിസ് സർവീസുകൾ പ്രവർത്തിക്കുക. സോണിയ വിഹാറിൽ 50 യാത്രക്കാരെ ഉൾക്കൊള്ളുന്ന രണ്ട് ഫ്ലോട്ടിംഗ് ജെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. തീരദേശ സൗകര്യങ്ങൾ, പാർക്കിംഗ്, അടിസ്ഥാന സൗകര്യങ്ങൾ, വിനോദ മേഖലകൾ എന്നിവയ്ക്കുള്ള അന്തിമരൂപം നൽകിവരികയാണെന്ന് അധികൃതർ അറിയിച്ചു.


