മാതാപിതാക്കളെയും മൂത്ത സഹോദരിയെയും നഷ്ടമായ 14 വയസുകാരിക്ക് 1.6 കോടി രൂപ നഷ്ടപരിഹാരം

ഭോപ്പാൽ: മൂന്ന് വർഷം മുമ്പ് ഭോപ്പാൽ-ഇൻഡോർ ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ മാതാപിതാക്കളെയും മൂത്ത സഹോദരിയെയും നഷ്ടമായ 14 വയസുകാരിക്ക് 1.6 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. ടിസിഎസ് കൺസൾട്ടന്റ് മനീഷ് കപൂർ, ഭാര്യ ഭവ്യ, എംബിബി വിദ്യാർത്ഥിനിയായ മകൾ ലാവ്‌ലീൻ എന്നിവർ 2020 ഡിസംബർ 3-നാണ് നടു റോഡിൽ പാർക്ക് ചെയ്ത ടാങ്കറിൽ കാർ ഇടിച്ച് മരിച്ചത്. കുടുംബത്തിന്റെ അഭിഭാഷകൻ മനീഷ് ദ്വിവേദിയാണ് നഷ്ടപരിഹാര ഹർജി നൽകിയത്.

ലാവ്‌ലീന്റെ സഹോദരി സിയ കപൂർ അപകടനില തരണം ചെയ്‌തെങ്കിലും ചികിത്സയിലാണ്. ഭോപ്പാലിലെ ഈദ്ഗാഹിൽസ് പ്രദേശത്താണ് കുടുംബം താമസിച്ചിരുന്നത്. കേസിൽ എല്ലാ വാദവും കേട്ട കോടതി നഷ്ടപരിഹാരമായി 1,66,58500 രൂപ നൽകാൻ വിധിക്കുകയായിരുന്നു. സെഷൻസ് ജഡ്ജി പ്രഹ്ലാദ് സിംഗ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനിയും അപകടത്തിൽപ്പെട്ട ടാങ്കറിന്റെ ഉടമയും ഡ്രൈവറും വെവ്വേറെയോ സംയുക്തമായോ നൽകണം.

Read more:  ​ഗുജറാത്തിലും 'സുകുമാരക്കുറുപ്പ്'; ​ഇൻഷുറൻസ് തട്ടാൻ യാചകനെ കൊന്ന് സ്വന്തം മരണമാക്കി, 17 വർഷത്തിന് ശേഷം പിടിയിൽ

ഒരേ സംഭവവുമായി ബന്ധപ്പെട്ട നാല് ക്ലെയിം സ്യൂട്ടുകൾ കോടതി സംയോജിപ്പിച്ച് വിധി പറയുകയായിരുന്നു. ടാങ്കറിന്റെ ഉടമയും ഡ്രൈവറും ടാങ്കർ ഇൻഷൂർ ചെയ്ത കമ്പനിയും കേസിൽ പ്രതികളാണെന്ന് കോടതി പറഞ്ഞു. അപകടത്തിൽ മനീഷ് കപൂർ സാധാരണ വേഗതയിൽ ശരിയായ ദിശയിലാണ് വാഹനമോടിച്ചതെന്നും കോടതി വിധിയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം