ഡിആർഐയുടെ അന്വേഷണത്തിൽ 30 ആഡംബര കാറുകളുടെ ഇറക്കുമതിയിൽ 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. കാറുകളുടെ മൂല്യം കുറച്ചുകാണിച്ചാണ് തട്ടിപ്പ് നടത്തിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇറക്കുമതിക്കാരനെ ഡിആർഐ അറസ്റ്റ് ചെയ്തു.
രാജ്യത്ത് 30 ഓളം ആഡംബര കാറുകൾ ഇറക്കുമതി ചെയ്തതിൽ 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). ടൊയോട്ട ലാൻഡ് ക്രൂയിസർ മുതൽ ഹമ്മർ ഇവി, കാഡിലാക് എസ്കലേഡ്, ലെക്സസ്, റോൾസ് റോയ്സ് വരെയുള്ള ആഡംബര ഈ തട്ടിപ്പിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ഡിആർഐ നടത്തിയ അന്വേഷണത്തിൽ ഈ കാറുകളുടെ മൂല്യം കുറച്ചുകാണിച്ചുകൊണ്ട് ഈ നികുതി വെട്ടിപ്പ് നടന്നതായിട്ടാണ് കണ്ടെത്തിയത്.
ഈ ആഡംബര കാറുകളുടെ വില 50 ശതമാനം വരെ കുറച്ചു കാണിച്ചുകൊണ്ടാണ് ഇവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നതെന്ന് ഡിആർഐ പറയുന്നു. ഇതിനായി, ഇന്ത്യൻ തുറമുഖങ്ങളിൽ ഈ കാറുകളുടെ ഇറക്കുമതി മൂല്യം കുറച്ചു കാണിച്ചു, അതുവഴി അവയ്ക്ക് ചുമത്തിയ നികുതി ഒഴിവാക്കി. ഈ ആഡംബര കാറുകൾ ആദ്യം യുഎസ്എയിൽ നിന്നും ജപ്പാനിൽ നിന്നും ദുബായിലേക്കോ ശ്രീലങ്കയിലേക്ക് കൊണ്ടുപോകും. ലെഫ്റ്റ് ഹാൻഡ് ഡ്രൈവിഗിന് പകരം റൈറ്റ് ഹാൻഡ് ഡ്രൈവിംഗ് പോലുള്ള ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനോ വേണ്ടിയായിരിക്കും ഇവ ഈ രാജ്യങ്ങളിലേക്ക് എത്തിക്കുക. തുടർന്ന് വ്യാജ രേഖകൾ ഉപയോഗിച്ച് ഇറക്കുമതി മൂല്യം തെറ്റായി കാണിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പതിവ് എന്നാണ് റിപ്പോർട്ടുകൾ.
ഹമ്മർ, കാഡിലാക് എസ്‍കലേഡ്, റോൾസ് റോയ്‌സ്, ലെക്‌സസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, ഇൻകോൺ നാവിഗേറ്റർ തുടങ്ങിയ ഏകദേശം 30 ആഡംബര കാറുകളുടെ ഇറക്കുമതിയിൽ 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് ഡിആർഐ കണ്ടെത്തി. ഹൈദരാബാദ്, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കാരാണ് ഈ കാറുകൾ ഇറക്കുമതി ചെയ്തത്. ഈ വാണിജ്യ തട്ടിപ്പിൽ ഉൾപ്പെട്ട ഹൈദരാബാദ് ആസ്ഥാനമായുള്ള ഏറ്റവും വലിയ ഇറക്കുമതിക്കാരിൽ ഒരാളെ ഡിആർഐ അറസ്റ്റ് ചെയ്തു. ഏഴ് കോടിയിലധികം രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിക്കൊണ്ട് എട്ട് ആഡംബര കാറുകൾ ഇയാൾ ഇറക്കുമതി ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. ബാക്കിയുള്ള ഇറക്കുമതിക്കാർ നിലവിൽ ഡിആർഐയുടെ അന്വേഷണം നേരിടുകയാണ്.
ആഡംബര കാറുകളുടെ ഈ നികുതി വെട്ടിപ്പ് ഉടൻ അവസാനിപ്പിക്കാൻ കർശന നടപടിക്ക് ഒരുങ്ങഉകയാണ് കേന്ദ്ര സർക്കാർ. നിലവിൽ രാജ്യത്ത് ആഡംബര കാറുകളുടെ ഇറക്കുമതിക്ക് 110 ശതമാനം വരെ നികുതിയുണ്ട്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് (FTA) ശേഷം, ഈ ഇറക്കുമതി തീരുവ 10 ശതമാനമായി കുറച്ചു. ഇത് നികുതി വെട്ടിപ്പിന്റെ വ്യാപ്‍തി കുറയ്ക്കും.
അതേസമയം, ബ്രിട്ടനെപ്പോലെ, ഇന്ത്യൻ സർക്കാർ യൂറോപ്യൻ യൂണിയനുമായും സമാനമായ ഒരു സ്വതന്ത്ര വ്യാപാര കരാറിനായി ചർച്ചകൾ നടത്തുകയാണ്. ഈ കരാറിനുശേഷം, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന മറ്റ് കാറുകളുടെ നികുതി നിരക്കും 10 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, നേരത്തെ തന്നെ സർക്കാർ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതിയുടെ നികുതി നിരക്ക് 15 ശതമാനമായി കുറച്ചിരുന്നു. നികുതി നിരക്കുകൾ കുറയ്ക്കുന്നത് നികുതി വെട്ടിപ്പിനെ പ്രതികൂലമായി ബാധിക്കുന്നു.


