ചാണകത്തില്‍ നിന്നും ഇനി റോക്കറ്റുകള്‍ കുതിക്കും, അമ്പരപ്പിക്കും കണ്ടെത്തല്‍!
എയർ വാട്ടർ എന്ന കമ്പനി പരീക്ഷിക്കുന്ന ചാണക ഇന്ധനമാക്കിയ റോക്കറ്റുകള്‍ സംസ്‍കരണ വെല്ലുവിളികൾ നേരിടുന്ന ക്ഷീര കർഷകരെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാണകം ഉപയോഗിച്ച് റോക്കറ്റ് ഇന്ധനം നിര്‍മ്മിക്കാനുള്ള പരീക്ഷണവുമായി ഒരു ജാപ്പനീസ് കമ്പനി രംഗത്ത്. പശുവിസർജ്ജനം ഉപയോഗിച്ച് ദ്രവരൂപത്തിലുള്ള ബയോമീഥേൻ നിർമ്മിക്കാൻ ജപ്പാനിലെ ഒരു രാസവസ്‍തു നിർമ്മാണ കമ്പനി പ്രവർത്തിക്കുന്നുവെന്നും അത് റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കും എന്നും ക്യോഡോ ന്യൂസിനെ ഉദ്ദരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എയർ വാട്ടർ എന്ന കമ്പനി പരീക്ഷിക്കുന്ന ചാണക ഇന്ധനമാക്കിയ റോക്കറ്റുകള്‍ സംസ്‍കരണ വെല്ലുവിളികൾ നേരിടുന്ന ക്ഷീര കർഷകരെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജപ്പാനിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ദ്വീപായ ഹോക്കൈഡോ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് സ്ഥാപനമായ ഇന്റർസ്റ്റെല്ലാർ ടെക്നോളജീസ് ഇങ്ക് നിര്‍മ്മിക്കുന്ന റോക്കറ്റുകളിലാണ് എയർ വാട്ടര്‍ കമ്പനി ചാണകത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന റോക്കറ്റ് ഇന്ധനം പരീക്ഷണം നടത്തുന്നത്.
2021 മുതൽ ഹോക്കൈഡോയിൽ എയർ വാട്ടർ കമ്പനി ലിക്വിഡ് ബയോമീഥേൻ നിർമ്മിക്കുന്നുണ്ട്. ക്യോഡോ ന്യൂസ് അനുസരിച്ച്, ഒബിഹിറോയിലെ ഒരു ഫാക്ടറിയിലേക്ക് ഉൽപ്പാദിപ്പിക്കപ്പെടുന്ന ബയോഗ്യാസ് കൊണ്ടുപോകുന്നതിന് മുമ്പ് തായ്‍കി പട്ടണത്തിലെ ഒരു ഡയറി ഫാമിൽ നിർമ്മിച്ച ഒരു പ്ലാന്റിൽ ചാണകവും മൂത്രവും കമ്പനി പുളിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മീഥേൻ ഉൽപന്നത്തിൽ നിന്ന് വേർതിരിച്ച് തണുപ്പിച്ച് ദ്രാവക ബയോമീഥേൻ ആക്കി മാറ്റുന്നു. റോക്കറ്റുകൾക്ക് ബഹിരാകാശത്തേക്ക് കുതിക്കുന്നതിന്, വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ദ്രവ ഇന്ധനം ആവശ്യമാണ്. സാധാരണയായി ഉയർന്ന ശുദ്ധിയുള്ള മീഥേൻ ദ്രവ പ്രകൃതി വാതകം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. മാലിന്യ ഉറവിട ബയോഗ്യാസ് വഴി സമാനമായ ഗുണനിലവാരമുള്ള മീഥേൻ സൃഷ്‍ടിക്കാനാണ് കമ്പനി പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പശുവിന്റെ വിസര്‍ജ്ജന അവശിഷ്‍ടങ്ങളിൽ നിന്ന് സൃഷ്‍ടിക്കുന്ന ഇന്ധനം അതിന്റെ റോക്കറ്റുകൾക്ക് ഉപയോഗിക്കാനാകുമോ എന്ന് സ്ഥിരീകരിക്കാൻ ഇന്റർസ്റ്റെല്ലാർ ടെക്നോളജീസ് ടെസ്റ്റുകൾ നടത്തും. ആദ്യം ഒരു ചെറിയ സാറ്റലൈറ്റ് പേലോഡുള്ള സീറോ റോക്കറ്റിനായി ഇത് ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കാർബൺ ന്യൂട്രൽ എനർജി ഉപയോഗിച്ച് റോക്കറ്റ് മുകളിലേക്ക് അയയ്ക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് എയർ വാട്ടർ പ്രതിനിധി പറഞ്ഞതായി, ക്യോഡോ ന്യൂസിനെ ഉദ്ദരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.