Asianet News MalayalamAsianet News Malayalam

ഒലയുടെ കഷ്‍ടകാലം തീരുന്നില്ല, അപകടവിവരങ്ങള്‍ പരസ്യമാക്കിയതിന് നിയമനടപടിക്ക് യുവാവ്!

ഇപ്പോഴിതാ, യാത്രാസംബന്ധിയായ വിവരങ്ങള്‍ പരസ്യമാക്കിയതിന് ഒല ഇലക്ട്രിക്കിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഒരു ഒല എസ് 1 പ്രൊ ഉടമ എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

Ola S1 Pro owner threatens legal action against Ola Electric
Author
Guwahati, First Published May 4, 2022, 12:16 PM IST

ണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഒല ഇന്ത്യയിലെ ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയിലേക്കെത്തിയത് വമ്പന്‍ തരംഗം സൃഷ്‍ടിച്ചുകൊണ്ടാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കമ്പനി വാര്‍ത്തകളില്‍ നിറയുന്നത് അത്ര നല്ല വാര്‍ത്തകളിലൂടെ അല്ല. ആദ്യഘട്ടത്തില്‍ ഇലക്ട്രിക്ക് വാഹന മേഖലയില്‍ വിപ്ലവം തീര്‍ക്കുന്ന ഒല എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകളുടെ അപദാനങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ വിവിധ ഒല ഉടമകളുടെ സങ്കടകഥകളാണ് വൈറലാകുന്നത്. ഒലയുടെ ഉപഭോക്തൃ പിന്തുണാ സേവനങ്ങളെക്കുറിച്ച് പരാതിപ്പെടുന്ന ഉപഭോക്താക്കളുടെ നിരവധി വീഡിയോകളും ഒല സ്‌കൂട്ടർ ശരിയായി പ്രവർത്തിക്കാത്തതിന്റെ വീഡിയോകളും കൂടാതെ, റോഡ് സൈഡ് അസിസ്റ്റൻസിനായി ഒല ഏറെ നേരം കാത്തിരിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്  ഒരു ഉടമ തന്റെ സ്‌കൂട്ടർ കത്തിച്ചതിന്റെ വീഡിയോയും ചാർജ് തീര്‍ന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോകുന്ന ഒരു ഒല എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറിന്റെ വീഡിയോയുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. 

വീണ്ടുമൊരു 'ഒല കദനകഥ'; കസ്റ്റമര്‍കെയര്‍ പറ്റിച്ചു, സ്‍കൂട്ടറുമായി ഓട്ടോയില്‍ കയറി യുവാവ്..

ഇപ്പോഴിതാ, യാത്രാസംബന്ധിയായ വിവരങ്ങള്‍ പരസ്യമാക്കിയതിന് ഒല ഇലക്ട്രിക്കിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഒരു ഒല എസ് 1 പ്രൊ ഉടമ എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഗുവാഹത്തിയിൽ നിന്നാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. ഒല എസ് 1 പ്രോയുടെ ഉടമ ഗുവാഹത്തിയിൽ നിന്നുള്ള ബൽവന്ത് സിംഗ് ആണ് ഈ പരാതിക്കാരന്‍. സോഫ്റ്റ്‌വെയര്‍ പാളിച്ചയെ തുടര്‍ന്ന് അപകടത്തില്‍ പെട്ടുവെന്ന സ്‌കൂട്ടര്‍ ഉടമയുടെ പരാതി തെറ്റാണെന്ന് തെളിയിക്കാനാണ് ഓല ഇവരുടെ സ്‌കൂട്ടര്‍ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇതിനെതിരെയാണ് ബല്‍വന്ത് സിങ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് 26ന്,  എസ് 1 പ്രൊ സ്‍കൂട്ടര്‍ അപകടത്തില്‍പ്പെട്ടതോടെയാണ് പ്രശ്‍നങ്ങളുടെ തുടക്കം.

റീജനറേറ്റീവ് ബ്രേക്കിംഗിലെ തകരാർ മൂലം സ്‌കൂട്ടർ ഓടിക്കുന്നതിനിടെ തന്റെ മകൻ മാർച്ച് 26 ന് അപകടത്തിൽ പെട്ടതായി ഏപ്രില്‍ 15ന് ബൽവന്ത് സിംഗ് ട്വീറ്റ് ചെയ്തു. വഴിയിൽ ഒരു സ്പീഡ് ബ്രേക്കറിനടുത്തെത്തിയപ്പോൾ, തന്റെ മകൻ ബ്രേക്ക് ചവിട്ടി, എന്നാൽ സ്കൂട്ടർ വേഗത കുറയ്ക്കുന്നതിനുപകരം, പെട്ടെന്ന് തനിയെ വേഗത കൂടിയെന്നും തൽഫലമായി, റൈഡർ സ്കൂട്ടറിൽ നിന്ന് വീഴുകയും ഇടതു കൈയ്യിൽ പൊട്ടലും വലതു കൈയിൽ 16 തുന്നലുകളും സംഭവിക്കുകയും ചെയ്‍തു എന്നും ബൽവന്ത് സിംഗ് പറയുന്നു. 

തന്‍റെ ഒല സ്‍കൂട്ടര്‍ കത്തിച്ച് ഉടമ പറയുന്നു: "ആരോടും ഇങ്ങനൊന്നും ചെയ്യരുത് സാറേ.."!

ഒല ഇലക്ട്രിക് ഈ വിഷയത്തിൽ പെട്ടെന്ന് പ്രതികരിക്കുകയും കുറച്ച് ദിവസത്തെ അന്വേഷണത്തിന് ശേഷം അതിന്റെ ഫലം അതിന്റെ ട്വിറ്റർ ഹാൻഡിൽ പരസ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്‍തു. ഒല സ്‌കൂട്ടര്‍ അപകടം നടന്ന സമയത്ത് അമിത വേഗതയിലായിരുന്നുവെന്ന് തെളിയിക്കുന്ന ടെലിമെട്രി വിവരങ്ങളാണ് കമ്പനി പരസ്യമാക്കിയത്. മണിക്കൂറില്‍ 95 മുതല്‍ 115 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു ഈ സമയം സ്‌കൂട്ടറെന്നാണ് ഒല ഇലക്ട്രിക് പറയുന്നത്. അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് സ്പീഡ് ബ്രേക്കര്‍ കണ്ടതോടെ രണ്ട് ബ്രേക്കും ഒരുമിച്ച് പിടിക്കാന്‍ ശ്രമിച്ചതും തുടര്‍ന്ന് നിയന്ത്രണം നഷ്ടമായതുമാണ് വാഹനം അപകടത്തില്‍ പെടാന്‍ കാരണമെന്നും ഒല വിശദീകരിക്കുന്നു. 

എന്നാല്‍ തന്റെ സമ്മതമില്ലാതെ ടെലിമെട്രി ഡാറ്റ ഒല ഇലക്ട്രിക് പ്രസിദ്ധീകരിച്ചതിൽ ബൽവന്ത് സിംഗ് പ്രകോപിതനായി. പുതിയൊരു ട്വീറ്റില്‍ സ്വകാര്യതാ നിയമങ്ങൾ ലംഘിക്കുന്നതിനാൽ ടെലിമെട്രി ഡാറ്റ വേഗത്തിൽ നീക്കംചെയ്യാൻ ഒല ഇലക്ട്രിക്കിന് വക്കീല്‍ നോട്ടീസ് അയച്ചതായി അദ്ദേഹം വ്യക്തമാക്കി. ഒല ഇലക്ട്രിക് പുറത്തുവിട്ട ടെലിമെട്രി ഡാറ്റയുടെ ആധികാരികത ഏതെങ്കിലും നിയമ ഏജൻസിയോ താനോ പരിശോധിച്ചിട്ടില്ലാത്തതിനാൽ വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു. നോട്ടീസ് ലഭിച്ചിട്ടും നടപടി സ്വീകരിക്കാനോ ട്വീറ്റ് പിന്‍വലിക്കാനോ തയ്യാറായില്ലെങ്കില്‍ ഒല ഇലക്ട്രിക്ക് തലവന്‍ ബവീഷ് അഗര്‍വാളിനെതിരെ നടപടി സ്വീകരിക്കുമെന്നും ബല്‍വന്ത് സിങ് പറയുന്നു. അതേസമയം സ്‍കൂട്ടർ ഉടമയുടെ ഈ ആരോപണത്തിനെതിരെ ഒല ഇലക്ട്രിക് ഇതുവരെ ഔദ്യോഗിക പ്രസ്‍തവന പുറത്തിറക്കിയിട്ടില്ല. 

'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!

Follow Us:
Download App:
  • android
  • ios