ഓരോ ബസിനും ഒരോ ഉദ്യോഗസ്ഥൻ, ഡീലര്‍മാര്‍ക്കും പണിവരുന്നു, ഡ്രൈവര്‍ ഹിസ്റ്ററിയും എംവിഡിക്ക്!
ഇക്കാര്യത്തില്‍ മോട്ടോര്‍വാഹനവകുപ്പ് നടപ്പിലാക്കാനൊരുങ്ങുന്ന ചില നീക്കങ്ങളുടെ വിവശദാംശങ്ങള്‍ ഇതാ.
വടക്കഞ്ചേരിയിലെ ബസ് അപകടത്തിന്‍റെ കാരണങ്ങൾ സംബന്ധിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ കർശന നടപടികൾക്ക് തയ്യാറെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ മോട്ടോര്‍വാഹനവകുപ്പ് നടപ്പിലാക്കാനൊരുങ്ങുന്ന ചില നീക്കങ്ങളുടെ വിവശദാംശങ്ങള്‍ ഇതാ.
ഡീലര്‍മാരും കുടുങ്ങും
വടക്കഞ്ചേരി അപകടത്തില്‍ ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 700 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിനു കാരണമായ ടൂറിസ്റ്റ് ബസ് ഇത്രയും വേഗത്തിലായിരുന്നു സഞ്ചരിച്ചത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ വാഹന ഡീലര്‍മാരും മറ്റും ഉള്‍പ്പെടുന്ന ലോബിയാണ് സ്‍പീഡ് ഗവര്‍ണര്‍ പൊളിക്കുന്നത് എന്നത് വാര്‍ത്തയായിരുന്നു. ഇതിനായി വിദഗ്ധര്‍ തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. വാഹനങ്ങളുടെ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തി വേഗപ്പൂട്ട് പൊളിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലർമാർക്കെതിരെയും കേസെടുക്കാനാണ് പുതിയ നീക്കം.
വേഗപ്പൂട്ട് പൊളിക്കാൻ കൂട്ട് വണ്ടിക്കമ്പനികള്‍, പൊളിക്കുന്നത് ഇങ്ങനെ; ഞെട്ടിക്കും ഈ നിയമലംഘനങ്ങള്‍!
ഓരോ ബസുകള്‍ക്കും ഒരു ഉദ്യോഗസ്ഥൻ
ഓരോ ബസുകളുടെയും നിരീക്ഷണ ചുമതല ഓരോ എംവിഡി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. അതായത്, ഓരോ പ്രദേശത്തും രജിസ്റ്റര്‍ ചെയ്‍തിരിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ ഉത്തരവാദിത്തം ആ പ്രദേശത്തുള്ള ഓരോ ഉദ്യോഗസ്ഥര്‍ക്കായി വിഭജിച്ച് നല്‍കാനാണ് നീക്കം. പിന്നീട് ഈ ബസുകള്‍ നിയമം ലംഘിച്ചാല്‍ ഉത്തരവാദിത്തപ്പെട്ട അതാത് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി വരും.
പെര്‍മിറ്റ് റദ്ദാകും
നിലവില്‍ നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കാറാണ് പതിവ്. എന്നാല്‍ പിഴ അടച്ച ശേഷം വീണ്ടും പഴയ രീതിയില്‍ നിരത്തിലിറക്കും. ഇതിന് തടയിടാന്‍ നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെർമിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം.
ഡ്രൈവറുടെ ലൈസൻസും തെറിക്കും
ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കും
പലനിറം വേണ്ട
ബസുകള്‍ പലനിറത്തില്‍ പെയിന്റ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തും. ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയും നീല വരയും എന്നത് കര്‍ശനമാക്കും. പുതിയ നിയമം അനുസരിച്ച് ഇനിമുതല്‍ ടൂറിസ്റ്റു ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയും മാത്രമേ പാടുള്ളൂ. മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല. മുന്‍വശത്ത് ഓപ്പറേറ്ററുടെ പേരെഴുതാം. പക്ഷേ 12 ഇഞ്ച് വീതിയില്‍ സാധാരണ അക്ഷരങ്ങളില്‍ വെള്ള നിറത്തില്‍ മാത്രമേ പേരെഴുതാന്‍ പാടുള്ളൂ. പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടെയോ ഓപ്പറേറ്റുടെയോ മേല്‍വിലാസവും എഴുതുകയും ചെയ്യാം.
ഒരിളവും ഇല്ല, ഇനി യൂണീഫോം ഇട്ടേ തീരൂ; എട്ടിന്‍റെ പണി ചോദിച്ച് വാങ്ങി ടൂറിസ്റ്റ് ബസുകള്‍!
മൂന്നുദിവസം മുമ്പ് അറിയിക്കണം
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രാ മാര്‍ഗനിര്‍ദേശവും കര്‍ശനമാക്കും. വിനോദയാത്ര പോകുമ്പോള്‍ മൂന്നു ദിവസം മുന്‍പ് അധികൃതരെ വിവരം അറിയിക്കണം. നിര്‍ദേശം സംസ്ഥാനത്തെ സിബിഎസ്ഇ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധമാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കും. യാത്ര പോകുന്ന ബസിന്റെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ പരിശോധിച്ച ശേഷമാവും ആര്‍ടിഒ അനുമതി നല്‍കുക. നിരന്തര നിയമലംഘനം നടത്തുന്നതോ ജി.പി.എസ് ഇല്ലാത്തതോ ആയ ബസാണങ്കിലും ഒട്ടേറെ തവണ കേസുകളില്‍ പെട്ട ഡ്രൈവര്‍മാരാണങ്കിലും യാത്രയ്ക്ക് വിലക്ക് ഉറപ്പാണ്.