2000 മുതല്‍ 2006 വരെ ജബല്‍പ്പൂരിലെ റാണി ദുര്‍ഗാവതി സര്‍വകലാശാലയില്‍ പ്രൊഫസര്‍, ഡീന്‍, ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 

ദില്ലി: പുതിയ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍പേഴ്‌സണായി പ്രൊഫസര്‍ പ്രദീപ് കുമാര്‍ ജോഷി നിയമിതനായി. നിലവില്‍ യു.പി.എസ്.സി അംഗമാണ് പ്രദീപ് കുമാര്‍ ജോഷി. മുന്‍ ഛത്തീസ്ഗഡ് പി.എസ്.സി ചെയര്‍മാനായിരുന്നു ഇദ്ദേഹം. നിലവില്‍ യു.പി.എസ്.സി ചെയര്‍മാനായ അരവിന്ദ് സക്‌സേനയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും. 

2015-ലാണ് പ്രദീപ് കുമാര്‍ ജോഷി യു.പി.എസ്.സി അംഗമായത്. 2021 മേയ് 12 വരെയാണ് ചെയര്‍പേഴ്‌സണ്‍ ചുമതല. നേരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറായും ചുമതല വഹിച്ചിട്ടുണ്ട്. 

1977-ല്‍ കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പ്രദീപ് കുമാര്‍ ജോഷി 1981-ല്‍ കാണ്‍പൂര്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി ബിരുദവും നേടിയിട്ടുണ്ട്. 28 വര്‍ഷത്തിലേറെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000 മുതല്‍ 2006 വരെ ജബല്‍പ്പൂരിലെ റാണി ദുര്‍ഗാവതി സര്‍വകലാശാലയില്‍ പ്രൊഫസര്‍, ഡീന്‍, ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഭീം സെയ്ന്‍ ബസ്സി, എയര്‍ മാര്‍ഷല്‍ എ.എസ് ഭോണ്‍സ്‌ലേ (റിട്ടയേഡ്), സുജാത മേത്ത, മനോജ് സോനി, സ്മിത നാഗരാജ്, എം സത്യവതി, ഭരത് ഭൂഷണ്‍ വ്യാസ്, ടി.സി.എ ആനന്ദ്, രാജിവ് നയന്‍ ചൗബെ എന്നിവരാണ് നിലവില്‍ യു.പി.എസ്.സിയിലെ മറ്റ് അംഗങ്ങള്‍. പ്രദീപ് കുമാര്‍ ജോഷി ചെയര്‍പേഴ്‌സണാകുന്നതോടെ ഒരു ഒഴിവുവരും. സിവില്‍ സര്‍വീസസ് ഉള്‍പ്പെടെ കേന്ദ്രസര്‍വീസിലുള്ള വിവിധ പരീക്ഷകള്‍ നടത്തുന്നത് യു.പി.എസ്.സിയാണ്.