കാസർകോട് ജില്ലയിൽ നിന്നുള്ള നാല് താരങ്ങൾ കേരള പ്രീമിയർ ലീഗിൽ മാറ്റുരയ്ക്കും.മുഹമ്മദ് അസറുദ്ദീൻ, ശ്രീഹരി എസ് നായർ, അൻഫൽ പി.എം, മുഹമ്മദ് കൈഫ് എന്നിവരാണ് ഈ താരങ്ങൾ.

കാസര്‍കോട്: കാസ‍ർകോട് നിന്ന് കെഎസിഎല്ലിലേക്ക് ഇത്തവണ നാല് താരങ്ങളാണ് ഉള്ളത്. കഴിഞ്ഞ സീസണിൽ തിളങ്ങിയ മൊഹമ്മദ് അസറുദ്ദീനും ശ്രീഹരി എസ് നായർക്കും അൻഫൽ പി.എമ്മിനുമൊപ്പം മൊഹമ്മദ് കൈഫും ഇത്തവണ ലീ​ഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കേരള ടീമിന്‍റെ ബാറ്റിങ് നെടുംതൂണായ മൊഹമ്മദ് അസറുദ്ദീനെ ആലപ്പി റിപ്പിൾസ് നിലനിർത്തുകയായിരുന്നു. ഏഴര ലക്ഷം രൂപയ്ക്കാണ് ആലപ്പി അസറുദ്ദീനെ നിലനി‍ർത്തിയത്. കഴിഞ്ഞ വർഷം അസറുദ്ദീനായിരുന്നു ആലപ്പിയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത്. നാല് അർധ സെഞ്ച്വറികളടക്കം 410 റൺസായിരുന്നു അസറുദ്ദീൻ നേടിയത്. രഞ്ജി സെമിഫൈനലിലെ ഉജ്ജ്വല സെഞ്ച്വറിയടക്കം കഴിഞ്ഞ സീസണിലാകെ മികച്ച ഫോമിലായിരുന്നു താരം. കെസിഎല്ലിലും ഇത് തുടരാനായാൽ, ആലപ്പിയെ സംബന്ധിച്ച് മുതൽക്കൂട്ടാവും.

കഴിഞ്ഞ സീസണിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഓൾ റൗണ്ടറായ പള്ളം അൻഫലിനെ ഒന്നര ലക്ഷത്തിന് നിലനിർത്തുകയായിരുന്നു കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസ്. പത്ത് ഇന്നിങ്സുകളിലായി 106 റൺസ് നേടിയ അൻഫൽ അഞ്ച് വിക്കറ്റുകളും നേടിയിരുന്നു. തുട‍ർന്ന് നടന്ന പ്രസിഡൻസ് കപ്പ് അടക്കമുള്ള ടൂ‍ർണ്ണമെന്‍റുകളിലും മികച്ച പ്രകടനമായിരുന്നു അൻഫലിന്‍റേത്. മൊഹമ്മദ് കൈഫാണ് ജില്ലയിൽ നിന്ന് കെസിഎൽ കളിക്കുന്ന മറ്റൊരു താരം. ഒന്നര ലക്ഷം രൂപയ്ക്കാണ് കൈഫിനെ ആലപ്പുഴ സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക