ഇഷാന്‍ കിഷനായിരുന്നു സൗരങ് നേത്രാവല്‍ക്കര്‍ എറിഞ്ഞ ആദ്യ ഓവര്‍ നേരിട്ടത്. ആദ്യ ഓവറിലെ ആദ്യ നാലു പന്തുകളിലും നേത്രാവല്‍ക്കര്‍ ഇഷാന്‍ കിഷനെ പൂട്ടിയിട്ടു.
മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മക്ക് നിരാശ. ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയ അഭിഷേക് നേരിട്ട ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. അമേരിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും ഇഷാൻ കിഷനുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത്.
ഇഷാന്‍ കിഷനായിരുന്നു സൗരങ് നേത്രാവല്‍ക്കര്‍ എറിഞ്ഞ ആദ്യ ഓവര്‍ നേരിട്ടത്. ആദ്യ ഓവറിലെ ആദ്യ നാലു പന്തുകളിലും നേത്രാവല്‍ക്കര്‍ ഇഷാന്‍ കിഷനെ പൂട്ടിയിട്ടു. മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ നേത്രാവല്‍ക്കര്‍ കിഷന് ബിഗ് ഹിറ്റിന് അവസരം നല്‍കിയില്ല. എന്നാല്‍ നേത്രാവല്‍ക്കറുടെ അഞ്ചാം പന്ത് ഓഫ് സ്റ്റംപില്‍ നിന്ന് സ്ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തി കിഷന്‍ അക്കൗണ്ട് തുറന്നു. അവസാന പന്തില്‍ കിഷന്‍ സിംഗിളെടുത്ത് സ്ട്രൈക്ക് നിലനിര്‍ത്തി.
അലി ഖാന്‍ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ കിഷന്‍ സിംഗിളെടുത്ത് സ്ട്രൈക്ക് അഭിഷേകിന് കൈമാറി. വാങ്കഡെയില്‍ അഭിഷേകിന്‍റെ വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ നിരാശരാകുന്നതാണ് പിന്നീട് കണ്ടത്. കവറിന് മുകളിലൂടെയുള്ള അഭിഷേകിന്‍റെ ട്രേഡ് മാര്‍ക്ക് ഷോട്ടിനായി അമേരിക്കന്‍ ക്യാപ്റ്റൻ മൊനാങ്ക് പട്ടേല്‍ ഡീപ് കവറില്‍ ഫീല്‍ഡ് സെറ്റ് ചെയ്തിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ അലി ഖാനെ കവറിന് മുകളിലൂടെ തൂക്കിയടിച്ച അഭിഷേക് സഞ്ജയ് കൃഷ്ണമൂര്‍ത്തിയുടെ കൈകളില്‍ ഒതുങ്ങി. ആദ്യ ഓവറില്‍ ഇഷാന്‍ കിഷനായി സ്ക്വയര്‍ ലെഗ്ഗിലും അമേരിക്ക കെണിയൊരുക്കിയെങ്കിലും കിഷന്‍ ഫീല്‍ഡറുടെ തലക്ക് മുകളിലൂടെയായിരുന്നു സിക്സര്‍ പറത്തിയത്.
അമേരിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഒടുുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറോവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. ഗോൾഡന്‍ ഡക്കായ അഭിഷേകിന് പിന്നാലെ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഇഷാന്‍ കിഷന്‍റെ(16 പന്തില്‍ 20)യും തിലക് വര്‍മയുടെയും(25) ശിവം ദുബെയുടെയും(0) വിക്കറ്റുകളെടുത്ത ഷാഡ്‌ലി വാൻ ഷാൽക്വിക് ആണ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്.റിങ്കു സിംഗും സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.
