ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തിത്തില്‍ പക്ഷപാതപരമായ നിലപാടെടുത്ത മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ യുഎഇക്കെതിരായ മത്സരത്തില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചതോടെയാണ് മത്സരം അനിശ്ചിതത്വത്തിലായത്.

ദുബായ്: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഏഷ്യാ കപ്പിലെ പാകിസ്ഥാന്‍-യുഎഇ മത്സരത്തിന് ടോസ് വീണു. പാകിസ്ഥാന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിന്‍റെ സാന്നിധ്യത്തില്‍ നിര്‍ണായക ടോസ് നേടിയ യുഎഇ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മത്സരം ഇന്ത്യൻ സമയം ഒമ്പത് മണിക്ക് തുടങ്ങും. ടോസ് നേടിയിരുന്നെങ്കിലും ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് ടോസിനുശേഷം പാക് നായകന്‍ സല്‍മാന്‍ ആഘ പറ‍ഞ്ഞു. ഇന്ത്യക്കെതിരായ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. സൂഫിയാൻ മൊഖീം ഫഹീം അഷ്റഫും പുറത്തായപ്പോള്‍ ഖുഷ്ദില്‍ ഷായും മുഹമ്മദ് ഹാരിസും പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ഒമാനെതിരെ കളിച്ച ടീമില്‍ യുഎഇയും ഒരു മാറ്റം വരുത്തി.ജവാദുള്ളക്ക് പകരം സിമ്രൻജീത് സിംഗ് യുഎഇയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തിത്തില്‍ പക്ഷപാതപരമായ നിലപാടെടുത്ത മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ യുഎഇക്കെതിരായ മത്സരത്തില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചതോടെയാണ് മത്സരം അനിശ്ചിതത്വത്തിലായത്. പൈക്രോഫ്റ്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ രണ്ട് ഇ മെയിലും ഐസിസി തള്ളിയിരുന്നു. പൈക്രോഫ്റ്റിനെ മാറ്റാനാവില്ലെന്ന് ഐസിസി വ്യക്തമാക്കിയതോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് ആസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. മത്സരത്തില്‍ കളിക്കാനായി യുഎഇ താരങ്ങള്‍ ആറരയോടെ ദുബായ് ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയത്തിലെത്തിയെങ്കിലും പാക് താരങ്ങള്‍ ഹോട്ടലില്‍ നിന്ന് പുറപ്പെടാതിരുന്നതാണ് മത്സരം അനിശ്ചിതത്വത്തിലാക്കിയത്.

പിന്നീട് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ മൊഹ്സിന്‍ നഖ്‌വിയുടെ ഇടപെടലിലാണ് പാകിസ്ഥാന്‍ കളിക്കാന്‍ തയാറായത്. മത്സരം നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങുന്നത്. ഇന്ത്യൻ സമയം എട്ട് മണിക്ക് തുടങ്ങേണ്ട മത്സരം ഒമ്പത് മണിക്കാണ് ആരംഭിക്കു. സൂപ്പര്‍ ഫോറിലെത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക