ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തെത്തുടർന്ന് ഏഷ്യാ കപ്പിൽ നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തിയ പാകിസ്ഥാൻ, ഐസിസി ആവശ്യം തള്ളിയതോടെ നിലപാട് മയപ്പെടുത്തി.
ദുബായ്: ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതിനെത്തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറുമെന്ന് ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ ഒടുവില്‍ നിലപാട് മയപ്പെടുത്തിയതായാണ് സൂചനകള്‍. മത്സരത്തില്‍ കളിക്കാനായി പാക് താരങ്ങല്‍ ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലെത്തിയതിന്‍റെ ദൃശ്യങ്ങളാണ് ഒടുവില്‍ പുറത്തുവന്നത്. എന്നാല്‍ ഹസ്തദാന വിവാദത്തില്‍ ഐസിസിയില്‍ നിന്നും തിരിച്ചടിയേറ്റ പാകിസ്ഥാന്‍ മുഖംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തയിതെന്നാണ് വിലയിരുത്തല്‍. മാച്ച് റഫറിയെ മാറ്റില്ലെന്ന് ഐസിസി വ്യക്തമാക്കിയതോടെ പാകിസ്ഥാന് ടൂര്‍ണമെന്‍റില്‍ കളിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതായി.
യുഎഇക്കെതിരായ മത്സരം ബഹിഷ്കരിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്താതെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താവുകയും ആതിഥേയരായ യുഎഇ സൂപ്പര്‍ ഫോറിന് യോഗ്യത നേടുകയും ചെയ്യുമായിരുന്നു. ഗ്രൂപ്പില്‍ നിന്ന് മുന്നിലെത്തുന്ന രണ്ട് ടീമുകളാണ സൂപ്പര്‍ ഫോറിലെത്തുക. പാകിസ്ഥാന്‍ പിന്‍മാറുകയാണെങ്കില്‍ യുഎഇക്ക് 2 പോയന്‍റ് കൂടി ലഭിക്കും. ഒമാനെതിരായ മത്സരത്തില്‍ നിന്ന് ലഭിച്ച രണ്ട് പോയന്‍റ് കൂടിയാകുന്നതോടെ യുഎഇക്ക് നാലു പോയന്‍റാവുംയ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യക്കൊപ്പം യുഎഇ സൂപ്പര്‍ ഫോറിലെത്തുകയും ചെയ്യും.
സാമ്പത്തികമായും തിരിച്ചടി
ഏഷ്യാ കപ്പ് ബഹിഷ്കരിച്ചിരുന്നെങ്കില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് സാമ്പത്തികമായി കനത്ത തിരിച്ചടിയേല്‍ക്കുമായിരുന്നു. നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വാര്‍ഷിക വരുമാനത്തില്‍ നിന്ന് 15 ശതമാനം തുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുന്നത്. ഏകദേശം 100-140 കോടി രൂപയോളമാണിത്.ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചാല്‍ ഈ തുക നഷ്ടമാകും. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മൊഹ്സിന്‍ നഖ്‌വി തന്നെയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെയും പ്രസിഡന്‍റ്. ഇക്കാര്യം വ്യക്തമായി അറിയാവുന്നതിനാലാണ് നഖ്‌വി ഇടപെട്ട് മത്സരത്തില്‍ കളിക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടത് എന്നാണ് കരുതുന്നത്.
ജയ് ഷാ ഐസിസി ചെയര്‍മാനായി പോയതോടെയാണ് നഖ്‌വി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായത്. ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡ പൈക്രോഫ്റ്റിനെ മാറ്റാനാവില്ലെന്ന നിലപാട് കടുപ്പിച്ചതിന് പിന്നില്‍ ജയ് ഷായുടെ ഇടപെടലുണ്ടെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് സംശയിക്കുന്നത്.


