ഒരു ബാറ്ററെങ്കിലും കുറച്ച് സാമാന്യബുദ്ധി പ്രയോഗിച്ചിരുന്നെങ്കില്‍ അവര്‍ക്ക് 14 ഓവറില്‍ 110-120 റണ്‍സെങ്കിലും നേടി പൊരുതാവുന്ന സ്കോറിലെത്താമായിരുന്നു.
ബെംഗളൂരു: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാറ്റിംഗ് നിരയുടെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്. ആര്‍സിബി ബാറ്റിംഗ് നിരയിലെ ഒരാളെങ്കിലും സാമാന്യബുദ്ധി കാട്ടിയിരുന്നെങ്കില്‍ ആര്‍സിബിക്ക് പൊരുതാവുന്ന സ്കോറിലെത്താമായിരുന്നുവെന്ന് സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.
ആര്‍സിബി ബാറ്റിംഗ് നിര ഒന്നടങ്കം മോശമായാണ് കളിച്ചത്. ഒരു ബാറ്റര്‍ പോലും നല്ല പന്തിലല്ല പുറത്തായത്. എല്ലാവരും മോശം ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്. ഒരു ബാറ്ററെങ്കിലും കുറച്ച് സാമാന്യബുദ്ധി പ്രയോഗിച്ചിരുന്നെങ്കില്‍ അവര്‍ക്ക് 14 ഓവറില്‍ 110-120 റണ്‍സെങ്കിലും നേടി പൊരുതാവുന്ന സ്കോറിലെത്താമായിരുന്നു. വിക്കറ്റെടുക്കുന്നതും വിക്കറ്റ് വലിച്ചെറിയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പഞ്ചാബ് ബൗളര്‍മാരുടെ മിടുക്കുകൊണ്ടല്ല ആര്‍സിബി തകര്‍ന്നടിഞ്ഞതെന്നും സെവാഗ് പറഞ്ഞു.
അടുത്ത മത്സരത്തിലെങ്കിലും ഹോം ഗ്രൗണ്ടില്‍ ജയിക്കാന്‍ ക്യാപ്റ്റൻ രജത് പാട്ടീദാര്‍ ഒരു പരിഹാരം കണ്ടേ മതിയാവു. ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തുമ്പോഴും ബാറ്റിംഗ് നിര ഹോം ഗ്രൗണ്ടില്‍ നിരന്തരം പരാജയപ്പെടുന്നു. അതിന് ആരാണ് പരിഹാരം കാണുകയെന്നും സെവാഗ് ചോദിച്ചു.
മഴമൂലം 14 ഓവറായി വെട്ടിക്കുറച്ച മത്സരത്തില്‍ പഞ്ചാബിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ആര്‍സിബി ആദ്യം 26-3ലേക്കും 43-7ലേക്കും തകര്‍ന്നടിഞ്ഞിരുന്നു. 26 പന്തില്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ടിം ഡേവിഡും 18 പന്തില്‍ 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടീദാറും മാത്രമാണ് ആര്‍സിബി നിരയില്‍ രണ്ടക്കം കടന്നത്. ആര്‍സിബി ഇന്നിംഗ്സിലെ അവസാന ഓവറില്‍ മൂന്ന് സിക്സ് അടക്കം 21 റണ്‍സടിച്ച ടിം ഡേവിഡാണ് ആര്‍സിബിയെ 95 റണ്‍സിലെത്തിച്ചത്.
