Asianet News MalayalamAsianet News Malayalam

കരുതലോടെ രോഹിത്തും ഗില്ലും; സിഡ്‌നിയില്‍ ഇന്ത്യക്ക് മികച്ച തുടക്കം

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെര‍ഞ്ഞെടുത്ത ഓസ്‌ട്രേലിയ 105.4 ഓവറില്‍ 338 റണ്‍സില്‍ പുറത്താവുകയായിരുന്നു. നാല് വിക്കറ്റുമായി സ്‌പിന്നര്‍ രവീന്ദ്ര ജഡേജയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടുത്തത്.

AUS vs IND Sydney Test Rohit Sharma and Shubman Gill gave India solid start
Author
Sydney NSW, First Published Jan 8, 2021, 11:30 AM IST

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 338 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും 50 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ചുകഴിഞ്ഞു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 23 ഓവറില്‍ 61-0 എന്ന സ്‌കോറിലാണ് ഇന്ത്യ. ഗില്‍ 31 റണ്‍സും രോഹിത് 24 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെര‍ഞ്ഞെടുത്ത ഓസ്‌ട്രേലിയ 105.4 ഓവറില്‍ 338 റണ്‍സില്‍ പുറത്താവുകയായിരുന്നു. നാല് വിക്കറ്റുമായി സ്‌പിന്നര്‍ രവീന്ദ്ര ജഡേജയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടുത്തത്. എന്നാല്‍ ഫോമിലേക്ക് തിരിച്ചെത്തിയ സ്റ്റീവ് സ്‌മിത്തിന്‍റെ 27-ാം ടെസ്റ്റ് സെഞ്ചുറിയും(131) മാര്‍നസ് ലബുഷെയ്‌ന്‍(91), വില്‍ പുകോവ്‌സ്‌കി(62) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഓസീസിന് കരുത്തായി. 226 പന്തില്‍ 16 ബൗണ്ടറികള്‍ സഹിതമായിരുന്നു സ്‌മിത്തിന്‍റെ ഇന്നിംഗ്സ്. ജഡേജയുടെ നാലിന് പുറമേ, സൈനിയും ബുമ്രയും രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്‌ത്തി.  

ഇരട്ട പ്രഹരവുമായി ജഡേജ

രണ്ട് വിക്കറ്റിന് 166 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം തുടങ്ങിയ ഓസീസിനെ ജഡേജയുടെ ആദ്യ ഓവറുകള്‍ പ്രതിരോധത്തിലാക്കി. 67 റണ്‍സുമായി ബാറ്റിംഗ് തുടങ്ങിയ മാര്‍നസ് ലബുഷെയ്‌നെ രഹാനെയുടെ കൈകളിലെത്തിച്ച് ജഡേജ ആദ്യ പ്രഹരം നല്‍കി. 196 പന്തില്‍ 91 റണ്‍സായിരുന്നു മാര്‍നസിന്‍റെ സമ്പാദ്യം. വൈകാതെ മാത്യൂ വെയ്‌ഡിനെയും ജഡേജ തന്നെ പറഞ്ഞയച്ചു. ബുമ്രക്കായിരുന്നു ക്യാച്ച്. വെയ്ഡ് നേടിയത് 13 റണ്‍സ്. 

പെയ്‌ന് വേദന മാത്രം

സ്‌മിത്തിനൊപ്പം പ്രതിരോധത്തിന് ശ്രമിച്ച കാമറൂണ്‍ ഗ്രീനിനെ ബുമ്ര എല്‍ബിയില്‍ കുടുക്കിയതോടെ മത്സരം ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. 21 പന്ത് നേരിട്ട ഗ്രീന്‍ റണ്ണൊന്നും നേടിയില്ല. രണ്ടാം സെഷനിന്‍റെ തുടക്കവും ഇന്ത്യക്ക് അനുകൂലമായിരുന്നു. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നെ(1) ഒന്നാന്തരമൊരു പന്തില്‍ ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കി. വീണ്ടും പന്തെടുത്തപ്പോള്‍ പാറ്റ് കമ്മിന്‍സിനെയും ജഡേജ മടക്കി. പൂജ്യത്തിലാണ് കമ്മിന്‍സ് ബൗള്‍ഡായത്. 

പുതുവര്‍ഷത്തില്‍ പുതു സ്‌മിത്ത്!

എന്നാല്‍ ഇതിന് ശേഷം സ്‌മിത്ത് സെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു. 115 പന്തിലാണ് അര്‍ധ സെഞ്ചുറി തികച്ചതെങ്കില്‍ 201 പന്തില്‍ മൂന്നക്കം കണ്ടു. ടെസ്റ്റ് കരിയറില്‍ സ്‌മിത്തിന്‍റെ 27-ാം ശതകമാണിത്. കഴിഞ്ഞ നാല് ഇന്നിംഗ്‌സുകളില്‍ 10 റണ്‍സ് മാത്രമായിരുന്നു നേടാനായത്. എന്നാല്‍ കരുതലോടെ കളിച്ച് ശക്തമായി തിരിച്ചെത്തുകയായിരുന്നു സൂപ്പര്‍താരം. പുതുവര്‍ഷം ഗംഭീരമായി തുടങ്ങാന്‍ താരത്തിനായി. 

കളിമാറ്റി ജഡേജയുടെ ക്ലാസ്

പിന്നീട് വന്നവരില്‍ ആരെയും നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. അതിവേഗം സ്‌കോറിംഗിന് ശ്രമിച്ച മിച്ചല്‍ സ്റ്റാര്‍ക്ക്(30 പന്തില്‍ 24) മാത്രമാണ് ഭേദപ്പെട്ടു നിന്നത്. സ്റ്റാര്‍ക്കിനെ സൈനി, ഗില്ലിന്‍റെ കൈകളിലെത്തിച്ചു. വൈകാതെ നേഥന്‍ ലിയോണിനെയും(0) പറഞ്ഞയച്ച് ജഡേജ നാല് വിക്കറ്റ് തികച്ചു. അവസാന വിക്കറ്റില്‍ ഹേസല്‍വുഡിനെ ഒരറ്റത്ത് നിര്‍ത്തി റണ്‍സുയര്‍ത്താനായിരുന്നു സ്‌മിത്തിന്‍റെ ശ്രമം. എന്നാല്‍ ബുമ്ര എറിഞ്ഞ 106-ാം ഓവറിലെ നാലാം പന്തില്‍ സ്മിത്തിനെ തകര്‍പ്പന്‍ ത്രോയില്‍ ജഡേജ പുറത്താക്കിയതോടെ ഓസീസ് ഇന്നിംഗ്‌സ് അവസാനിച്ചു.

ആദ്യദിനം മഴയുടെ സ്വന്തം

സിഡ്നിയില്‍ കളിക്കാനിറങ്ങുമ്പോള്‍ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ആശ്വാസം സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ തിരിച്ചുവരവായിരുന്നു. വാര്‍ണര്‍ക്ക് പങ്കാളിയായി എത്തിയത് 22 വയസ് മാത്രമുള്ള അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്സ്‌കി. എന്നാല്‍ ആദ്യ സെഷനില്‍ തന്നെ മഴ രസംകൊല്ലിയായെത്തി. 7.1 ഓവര്‍ എറിഞ്ഞ് നില്‍ക്കേ മഴ കളി മുടക്കിയെങ്കിലും ഇതിനിടെ ഓസ്ട്രേലിയക്ക് ആദ്യ പ്രഹരം നല്‍കിയിരുന്നു ഇന്ത്യ. 

വാര്‍ണര്‍ക്ക് സിറാജ് പൂട്ട് 

പരിക്കുമൂലം ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായ ശേഷമായിരുന്നു സിഡ്നിയില്‍ വാര്‍ണര്‍ ഇറങ്ങിയത്. അഡ്ലെയ്ഡിലും മെല്‍ബണിലും ഇടറിയ ഓപ്പണിംഗ് സഖ്യം കൂട്ടിയിണക്കാന്‍ വാര്‍ണറുടെ വരവോടെ കഴിയും എന്നായിരുന്നു ഓസീസ് പ്രതീക്ഷ. എന്നാല്‍ വാര്‍ണറെ കാലുറയ്ക്കും മുമ്പ് സിറാജ് പായിച്ചു. തന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഡ്രൈവിന് ശ്രമിച്ച വാര്‍ണര്‍(5) എഡ്ജായി സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാരയുടെ കൈകളില്‍ ഭദ്രം. ഈസമയം വെറും ആറ് റണ്‍സ് മാത്രമേ ഓസീസ് അക്കൗണ്ടിലുണ്ടായിരുന്നുള്ളൂ. 

'ഭാഗ്യ'താരം പുകോവ്സ്‌കി

എന്നാല്‍ രണ്ടാം വിക്കറ്റില്‍ പുകോവ്സ്‌കി-ലബുഷെയ്ന്‍ സഖ്യം ഓസീസിനെ കരകയറ്റി. ലബുഷെയ്ന്‍ കരുലതോടെ തുടങ്ങിയപ്പോള്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു പുകോവ്സ്‌കിയുടെ മുന്നേറ്റം. പുകോവ്സ്‌കിയെ 26ല്‍ നില്‍ക്കേ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കൈവിട്ടിരുന്നു. 32ല്‍ നില്‍ക്കേ മറ്റൊരു അവസരവും പന്ത് പാഴാക്കി. 38ല്‍ നില്‍ക്കേ റണ്‍ ഔട്ടാക്കാനുള്ള അവസരം ബുമ്ര പാഴാക്കി. സെയ്നിയെ ബൗണ്ടറി കടത്തി 97 പന്തില്‍ പുകോവ്സ്‌കി കന്നി ഇന്നിംഗ്സില്‍ ഫിഫ്റ്റി തികച്ചു. പിന്നാലെ ഇരുവരും 100 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കി.

സൈനിക്ക് വിക്കറ്റ് അരങ്ങേറ്റം 

എന്നാല്‍ 35-ാം ഓവറിലെ രണ്ടാം പന്തില്‍ പുകോവ്സ്‌കിയെ എല്‍ബിയില്‍ കുടുക്കി നവ്ദീപ് സൈനി. അരങ്ങേറ്റ മത്സരം കളിക്കുന്ന സൈനിയുടെ കന്നി വിക്കറ്റായിരുന്നു ഇത്. അരങ്ങേറ്റക്കാരന്റെ വിക്കറ്റ് മറ്റൊരു അരങ്ങേറ്റക്കാരന്‍ വീഴ്ത്തുന്ന അപൂര്‍വത കൂടിയായി ഇത്. സിറാജ് എറിഞ്ഞ 43-ാം ഓവറില്‍ ബൗണ്ടറിലൂടെ അര്‍ധ സെഞ്ചുറി പിന്നിട്ടു ലബുഷെയ്ന്‍. സ്‌മിത്ത്-ലബുഷെയ്ന്‍ സഖ്യം സുരക്ഷിതമായി ആദ്യദിനം അവസാനിപ്പിക്കുകയായിരുന്നു. 

സ്ലിപ്പില്‍ സ്ലിപ്പാകാതെ രഹാനെയുടെ കൈകള്‍; കാണാം ലബുഷെയ്‌നെ പുറത്താക്കിയ ഗംഭീര ക്യാച്ച്

Follow Us:
Download App:
  • android
  • ios