സിഡ്‌നിയിലെ സംഭവങ്ങള്‍ റൗഡിത്തരത്തിന്‍റെ അങ്ങേയറ്റമാണെന്നും വിരാട് കോലി ട്വിറ്ററിൽ കുറിച്ചു.
ദില്ലി: സിഡ്‌നിയില്‍ ഇന്ത്യൻ താരങ്ങൾക്കെതിരായ വംശീയാധിക്ഷേപം എല്ലാ പരിധിയും ലംഘിച്ചെന്ന് വിരാട് കോലി. സംഭവം ഗൗരവമായി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ വൈകാതെ നടപടിയെടുക്കണമെന്നും കോലി ആവശ്യപ്പെട്ടു. ബൗണ്ടറിലൈനിൽ ഇത്തരം മോശം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാലിത് റൗഡിത്തരത്തിന്‍റെ അങ്ങേയറ്റമാണെന്നും വിരാട് കോലി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ രണ്ട് തവണയാണ് വംശീയാധിക്ഷേപ സംഭവങ്ങളുണ്ടായത്. മൂന്നാംദിനം പേസര്‍മാരായ മുഹമ്മദ് സിറാജും ജസ്‌പ്രീത് ബുമ്രയും വംശീയാധിക്ഷേപം നേരിട്ടതാണ് ആദ്യ സംഭവം. ഇന്ന് നാലാം ദിനവും സിറാജിന് നേര്‍ക്ക് കാണികളില്‍ ചിലരുടെ അധിക്ഷേപങ്ങളുണ്ടായി. ഇന്ത്യന്‍ താരങ്ങളുടെ പരാതിയെ തുടര്‍ന്ന് ആറ് കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി.
സിഡ്‌നിയില്‍ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ട സംഭവം; ഐസിസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
സിഡ്‌നിയിലെ വംശീയാധിക്ഷേപ സംഭവങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഐസിസിയും അന്വേഷിക്കുകയാണ്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്ത്യന്‍ ടീമിനോട് മാപ്പ് പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ഐസിസി ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റില്‍ വിവേചനം ഒരിക്കലും അനുവദിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി.
മുഹമ്മദ് സിറാജിന് നേരെ വീണ്ടും വംശീയാധിക്ഷേപം; ഓസ്‌ട്രേലിയന്‍ ആരാധകരെ പുറത്താക്കി
