വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ 133 റൺസിന് ജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.
ഗ്രാനഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഓസ്‌ട്രേലിയ്ക്ക്. രണ്ടാം ടെസ്റ്റില്‍ 133 റണ്‍സിന് ജയിച്ചതോടെയാണ് ഓസീസ് പരമ്പര സ്വന്താക്കിയത്. 277 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് നാലാം ദിനം 143 എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ നതാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. 34 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍: ഓസ്‌ട്രേലിയ 286 & 243, വിന്‍ഡീസ് 253 & 143. രണ്ട് ഇന്നിംഗ്‌സിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത അലക്‌സ് ക്യാരിയാണ് മത്സരത്തിലെ താരം. പരമ്പരയില്‍ ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് മോശം തുടക്കമായിരുന്നു. 33 റണ്‍സിനിടെ അവര്‍ക്ക് നാല് വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമായി. ജോണ്‍ ക്യാംപെല്‍ (0), കീസി കാര്‍ട്ടി (10), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (7), ബ്രന്‍ഡന്‍ കിംഗ് (14) എന്നിവര്‍ തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് ചേസ് - ഷായ് ഹോപ്പ് (17) സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് വിന്‍ഡീസിന് നേരിയ ആശ്വാസമായി. എന്നാല്‍ ഹോപ്പിനെ പുറത്താക്കി ഹേസല്‍വുഡ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ചേസിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയവര്‍ ഷമാര്‍ ജോസഫ് (24) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ജസ്റ്റിന്‍ ഗ്രീവ്‌സ് (2), അല്‍സാരി ജോസഫ് (13), ഷമാര്‍ ജോസഫ് (24) ജയ്ഡന്‍ സീല്‍സ് (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആന്‍ഡേഴ്‌സണ്‍ ഫിലിപ് (11) പുറത്താവാതെ നിന്നു. ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ സ്റ്റീവന്‍ സ്മിത്ത് (71), കാമറൂണ്‍ ഗ്രീന്‍ (52) എന്നിവരിലൂടെ ഇന്നിംഗ്‌സാണ് ഓസീസിന് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ട്രാവിസ് ഹെഡ് (39), അലക്‌സ് ക്യാരി (30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സാം കോണ്‍സ്റ്റാസ് (0), ഉസ്മാന്‍ ഖവാജ (2), നതാന്‍ ലിയോമ്# (8), ബ്യൂ വെബ്‌സ്റ്റര്‍ (2), പാറ്റ് കമ്മിന്‍സ് (4), ജോഷ് ഹേസല്‍വുഡ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ഓസ്‌ട്രേലിയയുടെ ഒന്നാം സ്‌കോറായ 286നെതിരെ വന്‍ഡീസ് 253 റണ്‍സിന് പുറത്തായിരുന്നു. 33 റണ്‍സിന്റെ ലീഡാണ് ഓസീസിനുണ്ടായിരുന്നത്. വെബ്‌സറ്റര്‍ (60), ക്യാരി (63) എന്നിവര്‍ ഓസീസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. അല്‍സാരി ജോസഫ് നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് വേണ്ടി ബ്രന്‍ഡന്‍ കിംഗ് (75) മാത്രമാണ് തിളങ്ങിയത്. ലിയോണ്‍ മൂന്ന് വിക്കറ്റെടുത്തു.

