ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറെ ബാബര്‍ അഞ്ചാം നമ്പറിലേക്ക് തെരഞ്ഞെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറാണ് ഫിനിഷറായി ഇറങ്ങുന്നത്.
കറാച്ചി: ടി20 ലോക ഇലവനെ തെരഞ്ഞെടുത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം. ബാബര്‍ തെരഞ്ഞെടുത്ത ടി20 ലോക ഇലവനില്‍ ഇന്ത്യയുടെ വിരാട് കോലിയും ജസ്പ്രീത് ബുമ്രയും ഇടം നേടിയിട്ടില്ല. സാല്‍മി ടിവി പോഡ്കാസ്റ്റിലാണ് ബാബർ തന്‍റെ ടി20 ലോക ഇലവനിലെ താരങ്ങള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തിയത്.
ബാബര്‍ അസം തെരഞ്ഞെടുത്ത ടി20 ലോക ഇലവന്‍റെ ഓപ്പണര്‍ ഇന്ത്യൻ താരമാണ്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടി രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മ. രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുന്നത് പാകിസ്ഥാന്‍ നായകനായ മുഹമ്മദ് റിസ്‌വാനാണ്. വിരാട് കോലിക്ക് പകരം പാകിസ്ഥാന്‍റെ ഫഖര്‍ സമനാണ് മൂന്നാം നമ്പറില്‍. ഇന്ത്യൻ ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവാണ് നാലാം നമ്പറില്‍.
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറെ ബാബര്‍ അഞ്ചാം നമ്പറിലേക്ക് തെരഞ്ഞെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറാണ് ഫിനിഷറായി ഇറങ്ങുന്നത്. പേസ് ഓള്‍ റൗണ്ടറായി ദക്ഷിണാഫ്രിക്കയുടെ തന്നെ മാര്‍ക്കോ യാന്‍സന്‍ ബാബറിന്‍റെ ടീമിലെത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ നായകനാ റാഷിദ് ഖാനാണ് സ്പെഷലിസ്റ്റ് സ്പിന്നറായി ടീമില്‍ ഇടം നേടിയത്.
പേസര്‍മാരായി ഒരു പാക് താരത്തെപ്പോലും ബാബര്‍ ടീമിലെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ഇംഗ്ലണ്ടിന്‍റെ മാര്‍ക്ക് വുഡുമാണ് പേസര്‍മാരായി ബാബറിന്‍റെ ടീമിലുള്ളത്.
ബാബർ അസമിന്‍റെ ലോക ടി20 ഇലവൻ: രോഹിത് ശർമ (ഇന്ത്യ), മുഹമ്മദ് റിസ്‌വാൻ (പാകിസ്ഥാൻ), ഫഖർ സമാൻ (പാകിസ്ഥാൻ), സൂര്യകുമാർ യാദവ് (ഇന്ത്യ), ജോസ് ബട്ട്‌ലർ (ഇംഗ്ലണ്ട്), ഡേവിഡ് മില്ലർ (ദക്ഷിണാഫ്രിക്ക), മാർക്കോ ജാൻസെൻ (ദക്ഷിണാഫ്രിക്ക), റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ), എംട്രൂസ് (അഫ്ഗാനിസ്ഥാൻ), സിട്രാസ് (അഫ്ഗാനിസ്ഥാൻ), മാർക്ക് വുഡ് (ഇംഗ്ലണ്ട്).


