ചിറ്റഗോങ്ങില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 133.5 ഓവറില്‍ 10 വിക്കറ്റിന് 404 റണ്‍സെടുത്തു

ചിറ്റഗോങ്: വാലറ്റത്ത് ഇറങ്ങി രണ്ട് സിക്‌സര്‍ പറത്തിയില്ലെങ്കില്‍ ഉറക്കം വരാത്ത താരമാണ് ഉമേഷ് യാദവ് എന്നൊരു പറച്ചിലുണ്ട് ആരാധകര്‍ക്കിടയില്‍. ചിറ്റഗോങ്ങില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഉമേഷിന്‍റെ വക രണ്ട് സിക്‌സുകളുണ്ടായിരുന്നു. ഇതിലൊരു സിക്‌സര്‍ 100 മീറ്റര്‍ ദൂരെയാണ് ചെന്നുവീണത്. ഈ സിക്‌സില്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 400 റണ്‍സ് തികയുകയും ചെയ്‌തു. 

ചിറ്റഗോങ്ങില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 133.5 ഓവറില്‍ 10 വിക്കറ്റിന് 404 റണ്‍സെടുത്തു. 203 പന്തില്‍ 90 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയായിരുന്നു ബാറ്റിംഗില്‍ ഇന്നലത്തെ താരം. നായകന്‍ കെ എല്‍ രാഹുല്‍ 54 പന്തില്‍ 22നും ശുഭ്‌മാന്‍ ഗില്‍ 40 പന്തില്‍ 20നും വിരാട് കോലി 5 പന്തില്‍ ഒന്നിനും പുറത്തായപ്പോള്‍ 45 പന്തില്‍ 46 റണ്‍സുമായി റിഷഭ് പന്ത് ഏകദിന ശൈലിയില്‍ ബാറ്റ് വീശി പുറത്തായിരുന്നു. 26 പന്തില്‍ 14 നേടിയ അക്‌സര്‍ പട്ടേലാണ് ഇന്നലെ പുറത്തായ മറ്റൊരു താരം. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റിന് 278 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 82 റണ്‍സുമായി ശ്രേയസ് അയ്യര്‍ ക്രീസിലുണ്ടായിരുന്നു. 

എന്നാല്‍ ഇന്ന് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചപ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് സെഞ്ചുറി തികയ്‌ക്കാനായില്ല. നാല് റണ്‍സ് കൂടി ചേര്‍ത്ത ശേഷം അയ്യരെ എബാദത്ത് ഹൊസൈന്‍ പുറത്താക്കി. 192 പന്തില്‍ ശ്രേയസ് 86 റണ്‍സ് നേടി. എന്നാല്‍ പിന്നാലെ 92 റണ്‍സിന്‍റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി രവിചന്ദ്രന്‍ അശ്വിനും കുല്‍ദീപ് യാദവും ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു. അശ്വിന്‍ 113 പന്തില്‍ 58 ഉം കുല്‍ദീപ് 114 പന്തില്‍ 40 ഉം റണ്‍സ് നേടി. അശ്വിനെ പുറത്താക്കി മെഹിദി ഹസനാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്ന് പന്തില്‍ നാല് റണ്‍സുമായി മുഹമ്മദ് സിറാജ് അവസാനക്കാരനായി പുറത്തായപ്പോള്‍ 10 പന്തില്‍ 15* റണ്‍സെടുത്ത ഉമേഷ് യാദവ് പുറത്താവാതെ നിന്നു. 

അശ്വിന്‍, കുല്‍ദീപ് പൊരുതി, ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍