തമീം ഇക്ബാലിനെ ഇന്ത്യ ഏജന്‍റെന്ന് വിളിച്ച നസ്മുള്‍ ഇസ്ലാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശിലെ താരങ്ങളുടെ സംഘടന ക്രിക്കറ്റ് ബോര്‍ഡിന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

ധാക്ക: ഇന്ത്യ-ബംഗ്ലാദേ് ക്രിക്കറ്റ് ബന്ധങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് നിര്‍ദേശിച്ച മുന്‍ ഓപ്പണറും നായകനുമായ തമീം ഇക്‌ബാലിനെ ഇന്ത്യൻ ഏജന്‍റ് എന്ന് വിളിച്ച ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ നസ്മുള്‍ ഇസ്ലാമിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നസ്മുള്‍ ഇസ്ലാമിന്‍റെ പരാമര്‍ശം ബോര്‍ഡിന്‍റെ നിലപാടല്ലെന്നും കളിക്കാരെ അപമാനിക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കുമെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. തമീം ഇക്ബാലിനെ ഇന്ത്യ ഏജന്‍റെന്ന് വിളിച്ച നസ്മുള്‍ ഇസ്ലാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശിലെ താരങ്ങളുടെ സംഘടനയായ ക്രിക്കറ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

നസ്മുള്‍ ഇസ്ലാമിന്‍റെ പ്രസ്താവനയില്‍ ക്രിക്കറ്റ് ബോര്‍ഡ് ഖേദം രേഖപ്പെടുത്തുന്നുവെന്നും ബോര്‍ഡിന്‍റെ ഉന്നതസ്ഥാനത്തിരിക്കുന്നൊരാള്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും നിരക്കുന്നതല്ല നസ്മുള്‍ ഇസ്ലാമിന്‍റെ പ്രസ്താവനയെന്നും ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. നസ്മുള്‍ ഇസ്ലാം വ്യക്തിപരമായി നടത്തുന്ന പ്രസ്താവനകള്‍ക്ക് ക്രിക്കറ്റ് ബോര്‍ഡിന് ഉത്തരവാദിത്തമില്ലെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അല്ലാതെ വരുന്ന പ്രസ്താവനകളൊന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടല്ലെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങളെ അപമാനിച്ച നസ്മുള്‍ ഇസ്ലാമിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്നും ബോര്‍ഡ് കളിക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്തെ പ്രതിനിധീകരിക്കുന്നതും മുന്‍ പ്രതിനിധീകരിച്ചിട്ടുള്ളതുമായി എല്ലാ താരങ്ങളെയും ക്രിക്കറ്റ് ബോര്‍ഡ് ബഹുമാനത്തോടെയും ആദരവോടെയുമാണ് കാണുന്നതെന്നും അവരുടെ ക്ഷേമവും അഭിമാനവുമാണ് ബോര്‍ഡിന്‍റെ ആദ്യ പരിഗണനയെന്നും ബോര്‍ഡ് വ്യക്തമാക്കി. മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയ ബിസിസിഐ നടപടിയെ തുടര്‍ന്ന ഇന്ത്യ-ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധം ഉലഞ്ഞിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേക്ഷണം സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പിന്നാലെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിയെ സമീപിച്ചു. 

ഇതിനിടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധത്തിലെ പ്രശ്നങ്ങള്‍ക്ക് രാജ്യത്തിന്‍റെ താല്‍പര്യവും ക്രിക്കറ്റ് ഭാവിയും മുന്നില്‍ കണ്ട് ചര്‍ച്ചകളിലൂടെയാണ് പരിഹാരം കാണേണ്ടതെന്ന് തമീം ഇക്ബാൽ പറഞ്ഞത്. ഇതിനെതിരെയാണ് നസ്മുള്‍ ഇസ്ലാം തമീം ഇന്ത്യ ഏജന്‍റാണെന്ന വിവാദ പ്രസ്കാവന നടത്തിയത്. നസ്മുള്‍ ഇസ്ലാമിന്‍റെ പ്രസ്താവനക്കെതിരെ ബംഗ്ലാദശിന്‍റെ നിലവിലെ താരങ്ങളും മുന്‍ താരങ്ങളും പരസ്യമായി രംഗത്തെത്തിയതോടെയാണ് ബോര്‍ഡ് പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക