എത്ര തുകക്കാണ് കരാറെന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ കിറ്റ് സ്‌പോണ്‍സര്‍മാരായിരുന്ന എംപിഎല്ലില്‍ നിന്ന് താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ജീന്‍സ് നിര്‍മാതാക്കളായ കില്ലര്‍ കിറ്റ് സ്‌പോണ്‍സര്‍മാരായത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സരെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. അഡിഡാസാണ് ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍ ചെയ്യുക. ജൂണ്‍ മുതല്‍ അഡിഡാസ് ലോഗോയുള്ള ജേഴ്‌സി ധരിച്ചാവും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങുക. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. നിലവിലെ സ്‌പോണ്‍സര്‍മാരായ 'കില്ലറു'മായുള്ള കരാര്‍ ഈ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. ഇന്ത്യയുടെ പുരുഷ- വനിതാ ടീമിന്റേയും യൂത്ത് ടീമിന്റേയും ജേഴ്‌സിയില്‍ ഇനി അഡിഡാസിന്റെ പേരുണ്ടായിരിക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യമായി അഡിഡാസിന്റെ ജേഴ്‌സി അണിയുക. 

എത്ര തുകക്കാണ് കരാറെന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ കിറ്റ് സ്‌പോണ്‍സര്‍മാരായിരുന്ന എംപിഎല്ലില്‍ നിന്ന് താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ജീന്‍സ് നിര്‍മാതാക്കളായ കില്ലര്‍ കിറ്റ് സ്‌പോണ്‍സര്‍മാരായത്. എംപിഎല്‍ കിറ്റ് സ്‌പോണ്‍സര്‍മാരായിരുന്നപ്പോള്‍ ഓരോ മത്സരത്തിനും 65 ലക്ഷം രൂപയാണ് കിറ്റ് സ്‌പോണ്‍സര്‍ഷിപ്പ് തുകയായി ബിസിസിഐക്ക് നല്‍കിയിരുന്നത്. ഇതിന് പുറമെ ഒമ്പത് കോടി രൂപ വാര്‍ഷിക റോയല്‍റ്റിയായും മൂന്ന് വര്‍ഷ കരാറില്‍ എംപിഎല്‍ നല്‍കിയിരുന്നു.

2016 മുതല്‍ 2020വരെ നൈക്ക് ആയിരുന്നു ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍മാര്‍. 2020ല്‍ നൈക്ക് പിന്‍മാറിയതോടെയാണ് മൂന്ന് വര്‍ഷ കരാറില്‍ എംപിഎല്‍ ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍മാരായത്. എന്നാല്‍ മാര്‍ച്ച് വരെ കാലാവധിയുണ്ടായിട്ടും എംപിഎല്‍ ഡിസംബറില്‍ കരാറില്‍ നിന്ന് പിന്‍മാറി. തുടര്‍ന്നാണ് കില്ലര്‍ ജീന്‍സ് ബ്രാന്‍ഡുമായി മാര്‍ച്ച് വരെ ബിസിസിഐ കരാറിലെത്തിയത്. കഴിഞ്ഞ ബംഗ്ലാദേശ് പരമ്പര മുതലായിരുന്നു ഇത്. നൈക്ക് പോലെ ആഗോള ബ്രാന്‍ഡുകളിലൊന്നുമായി കരാറിലെത്താനുള്ള ബിസിസിഐ ശ്രമമാണ് ഇപ്പോള്‍ വിജയിച്ചത്. 

Scroll to load tweet…

നേരത്ത മുംബൈ ഇന്ത്യന്‍സിന്റെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സര്‍മാരായിരുന്നു അഡിഡാസ്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത് എന്നിവരുടെ കിറ്റ് സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് അഡിഡാസ്. ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്‌പോണ്‍സര്‍മാരാവുന്നതോടെ അഡിഡാസ് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരിക കൂടിയാണ്. ഇംഗ്ലണ്ട് ടീമുമായുള്ള കരാര്‍ അവസാനിച്ചശേഷം നോട്ടിംങ്ഹാംഷെയര്‍, സൗത്ത് ഈസ്റ്റ് സ്റ്റാര്‍സ്, സറെ ടീമുകളെ അഡിഡാസ് സ്‌പോണ്‍സര്‍ ചെയ്തിരുന്നു.

Scroll to load tweet…